antech

antech

Saturday, November 19, 2016

👔ദ മിസ്റ്റീരിയസ് സ്പൈ. – 5 The End

ദ മിസ്റ്റീരിയസ് സ്പൈ. – 5
=======================



                  ക്രിപ്റ്റോളജിയിൽ സന്ദേശങ്ങളെയും ആശയങ്ങളെയും കോഡ് ചെയ്യാൻ പല രീതികളുമുണ്ട്. അവയിലൊന്നാണു “സീസർ ഷിഫ്റ്റ്“ ( CAESAR SHIFT). ജൂലിയസ് സീസറിന്റെ കാലം മുതലേ ഉപയോഗിച്ചു പോരുന്ന ഒരു ടെക്നിയ്ക്ക് ആണിത്.  അതായത്, നിങ്ങൾ കാണുന്ന അക്ഷരം, അക്ഷരമാലയിലെ നിശ്ചിത സ്ഥാനം കഴിഞ്ഞിട്ടുള്ള അക്ഷരത്തെ ആവും സൂചിപ്പിയ്ക്കുക. എത്ര സ്ഥാനം മാറണം എന്നുള്ളത്, സന്ദേശമയച്ച ആൾ മറ്റെന്തെങ്കിലും രീതിയിൽ സൂചിപ്പിച്ചിരിയ്ക്കും.
മറ്റൊന്ന് “ബുക്ക് കോഡ്“ (BOOK CODE) ആണു. ഇവിടെ നിങ്ങൾ കാണുന്ന മൂന്നു സംഖ്യകൾ, ഒരു പ്രത്യേക പുസ്തകത്തിലെ, നമ്പർ സൂചിപ്പിയ്ക്കുന്ന  പേജിൽ, അടുത്ത നമ്പർ സൂചിപ്പിയ്ക്കുന്ന  ലൈനിലെ, അടുത്ത നമ്പർ സൂചിപ്പിയ്ക്കുന്ന  വാക്കിനെയാണു പ്രതിനിധീകരിയ്ക്കുക. ഏതു പുസ്തകം എന്നുള്ളത് അയച്ച ആൾക്കും സ്വീകരിച്ച ആൾക്കും മാത്രമേ അറിയാനാകൂ.
പിന്നെയും സങ്കീർണമായ ടെക്നിയ്ക്കുകൾ വേറെയുണ്ട്. ഇവയിൽ വിദഗ്ദനായിരുന്നു ഡാനിയൽ ഓൾസൻ.
അയാൾ ബ്രിയാനിൽ നിന്നു കണ്ടെടുത്ത അഴിയാക്കുരുക്കുകളുമായി യുദ്ധം തുടങ്ങി. രണ്ടാഴ്ച കൊണ്ട്, ആൽഫാന്യൂമറിക്ക് വാക്കുകൾ അഴിച്ചെടുക്കാൻ ഓൾസനു സാധിച്ചു..! സീസർ ഷിഫ്റ്റ് ടെക്നിക്ക് ഉപയോഗിച്ചായിരുന്നു അവ എഴുതപ്പെട്ടിരുന്നത്.
ഒരു സ്ലൈഡ് ബോർഡിൽ ബ്രിയാന്റെ ആൽഫാ ന്യൂമറിക്ക് വാക്കുകൾ നിരത്തി എഴുതി. തുടർന്ന് “വൺ ഷിഫ്റ്റ്“ അഥവാ ഒരു സ്ഥാനം മാറ്റി അക്ഷരങ്ങൾ എഴുതി നോക്കി. ഒന്നും കിട്ടിയില്ല. തുടർന്ന് “ റ്റൂ ഷിഫ്റ്റ്“ “ത്രീ ഷിഫ്റ്റ്, ഫോർ ഷിഫ്റ്റ്..... അങ്ങനെയങ്ങനെ. 25 ഷിഫ്റ്റിനു ശേഷം, അതായത് ഒരു സ്ഥാനം എതിർ ദിശയിലേയ്ക്കു നീക്കിയപ്പോൾ ചിലതു വായിച്ചെടുക്കാനായി.
5-6-N-V-O-A-I എന്നു തുടങ്ങുന്ന വാക്കുകളിൽ നിന്നും സംഖ്യകൾ ഒഴിവാക്കി ബാക്കി കിട്ടിയവയെ ഇങ്ങനെ എഴുതാം: “ M-U-N-Z-H-O-F  B-A-N-H-O-F-S-T-R “ ഒരു ജർമ്മൻ പദം പോലെ തോന്നിച്ചു ഇത്.
അത് UBS എന്ന സ്വിസ് ബാങ്കിന്റെ സൂറിച്ചിലെ അഡ്രസ്സായിരുന്നു ഓൾസൻ കണ്ടെത്തി.!
അടുത്ത വാചകം ഇങ്ങനെ വായിച്ചു:  “ BUNDESPLATZ”. ഇത് ബേൺ നഗരത്തിലെ മറ്റൊരു സ്വിസ് ബാങ്കിന്റെ അഡ്രസായിരുന്നു. ഇതോടൊപ്പം ഇവയുടെ ജ്യോഗ്രഫിക്കൽ കോർഡിനേറ്റുകളും ആ സന്ദേശത്തിൽ ഉണ്ടായിരുന്നു. നഗരത്തിലെത്തിയാൽ ബാങ്കുകളുടേ സ്ഥാനം ആരുടെയും സഹായമില്ലാതെ ബ്രിയാനു കണ്ടു പിടിയ്ക്കാനാവുമായിരുന്നു.
സന്ദേശം മുഴുവൻ വായിച്ചതിൽ നിന്നും മനസ്സിലായത്, ഇറാക്കിനെയും ചൈനയെയും ഇറാക്കിനെയും സംബന്ധിച്ചുള്ള ചില മിസൈൽ രഹസ്യങ്ങൾ താൻ ചോർത്തിയിട്ടുണ്ട് എന്നും 13 മില്യൺ ഡോളറിനു അവ കൈമാറാം എന്നുമായിരുന്നു. തുക നിക്ഷേപിയ്ക്കേണ്ട ബാങ്കുകളുടെ വിവരവും അതിൽ ഉണ്ടായിരുന്നു. പക്ഷേ ഏറ്റവും വില പിടിച്ച ചോദ്യം ബാക്കി കിടന്നു, ബ്രിയാൻ ചോർത്തിയ രഹസ്യങ്ങൾ എവിടെ?
നാലു പേജുകളിലായി കിടക്കുന്ന കുറേ മൂന്നക്ക സംഖ്യകൾ. അവയെ ഡീകോഡ് ചെയ്യാനുള്ള ഡാനിയൽ ഓൾസന്റെ ശ്രമങ്ങൾ ഒന്നും ഫലം കണ്ടില്ല. പക്ഷെ അവയ്ക്കുള്ള ഒരു പൊതു രീതി അയാൾ  ശ്രദ്ധിച്ചു. ആദ്യ സംഖ്യ 0 മുതൽ 9 വരെ ഏതുമാകാം. രണ്ടാമത്തെ സംഖ്യ 1 മുതൽ 5 വരെയാകാം. മൂന്നാമത്തേത്  1 അല്ലെങ്കിൽ 2 ആയിരിയ്ക്കും. പക്ഷെ എത്രയൊക്കെ ശ്രമിച്ചിട്ടും അതിനു ഒരു അർത്ഥം കണ്ടെത്താൻ ഓൾസനു കഴിഞ്ഞില്ല.
ഇതിനിടെ ജയിലിൽ ആയിരുന്ന ബ്രിയാൻ തന്ത്ര പൂർവം ചില സംഖ്യകൾ ജയിൽ ഭിത്തികളിലും മറ്റും എഴുതിയിട്ടു. ഇതു കണ്ടെത്തിയ അധികാരികൾ ഓൾസനെ വിവരമറിയിച്ചു. ആ സംഖ്യകളുമായി ഓൾസൻ കുറേ ഗുസ്തി പിടിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. ഓൾസനെ മനപൂർവം വഴിതെറ്റിയ്ക്കാനുള്ള തന്ത്രമായിരുന്നു അത്.
2003 ജനുവരിയിൽ ബ്രിയാന്റെ വിചാരണ ആരംഭിച്ചു. പട്രീഷ്യ ഹെയ്ൻസ്, ജയിംസ് ഗില്ലിസ് എന്നിവരായിരുന്നു പ്രോസിക്യൂട്ടർമാർ. രാജ്യദ്രോഹിയായ ബ്രിയാനു വധശിക്ഷ നൽകണമെന്ന് അവർ വാദിച്ചു.  നിനാ ഗിൻസ്ബെർഗ് ആയിരുന്നു ബ്രിയാന്റെ വക്കീൽ. ശരിയായ സ്പെല്ലിംഗ് പോലും എഴുതാൻ കഴിവില്ലാത്ത ബ്രിയാനു ഒരു ചാരനാകാനുള്ള യാതൊരു കഴിവുമില്ല എന്നവർ വാദിച്ചു.
അതിബുദ്ധിമാന്മാർക്കു മാത്രം സാധിയ്ക്കുന്ന കാര്യങ്ങളാണു പ്രോസിക്യൂഷൻ അയാൾക്കു മേൽ ആരോപിയ്ക്കുന്നത്. ഏതാനും ചില സംഖ്യകൾ കാട്ടി അയാൾ രാജ്യദ്രോഹം ചെയ്തു എന്നു പറയാനാവില്ല. അയാൾ രഹസ്യങ്ങൾ ചോർത്തിയെങ്കിൽ അതെവിടെ?
ആ ചോദ്യത്തിനൊരു ഉത്തരം പറയാൻ FBI യ്ക്കു  സാധിച്ചില്ല. എങ്കിലും തന്റെ കണ്ടെത്തലുകൾ ജൂറിയെ ബോധ്യപ്പെടുത്താൻ ഓൾസനു സാധിച്ചു. അഴിയ്ക്കാൻ സാധിയ്ക്കാത്ത സംഖ്യകളിൽ എന്തോ മറഞ്ഞിരിപ്പുണ്ട് എന്നും, അത് രഹസ്യ രേഖകളെ സംബന്ധിച്ചാണെന്നും അയാൾ ജൂറിയ്ക്കു മൊഴി നൽകി. ആ സംഖ്യകളുടെ പാറ്റേൺ അയാൾ അവരെ ബോധ്യപ്പെടുത്തി.
പ്രോസിക്യൂഷന്റെ വാദങ്ങളിൽ കഴമ്പുണ്ട് എന്നും, ചാരപ്രവർത്തനം നടത്താൻ തുനിഞ്ഞത് തങ്ങൾക്കു ബോധ്യമായി എന്നും പറഞ്ഞുകൊണ്ട് ജൂറി ബ്രിയാൻ റീഗനു ആജീവാനന്ത ജയിൽ ശിക്ഷ വിധിച്ചു. മേൽക്കോടതിയിൽ ഒരു പക്ഷേ ഈ ശിക്ഷ തള്ളിപ്പോകാൻ സാധ്യതയുണ്ട് എന്നു സ്റ്റീവൻ കാറിനു തോന്നി.
ശിക്ഷാവിധിയുടെ പിറ്റേദിവസം, മാർച്ച് 21 നു ബ്രിയാൻ റീഗനെ FBI ക്കാർ NRO ഓഫീസിലേയ്ക്കു കൊണ്ടു പോയി. ഉന്നത ഉദ്യോഗസ്തരുടെ സാന്നിധ്യത്തിൽ അവർ ഒരു ഡീൽ മുന്നോട്ടു വച്ചു. ചോർത്തിയ രഹസ്യരേഖകൾ ബ്രിയാൻ കാട്ടിക്കൊടുക്കണം, അല്ലാത്ത പക്ഷം അയാളുടെ ഭാര്യയ്ക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്യും, രേഖകൾ ഒളിപ്പിയ്ക്കാൻ സഹായിച്ചു എന്ന പേരിൽ.
അല്പനേരത്തെ ആലോചനയ്ക്കു ശേഷം ബ്രിയാൻ ഡീൽ സമ്മതിച്ചു. അയാൾ പൂർണ കുറ്റസമ്മതം നടത്തി. 19 പായ്കറ്റുകളിൽ ആയിരക്കണക്കിനു പേപ്പറുകളും കുറേ ഏറെ സിഡികളും രണ്ടു നാഷണൽ പാർക്കുകളിലായി താൻ കുഴിച്ചിട്ടിട്ടുള്ളതായി അയാൾ പറഞ്ഞു. അവയുടെ ലാറ്റിട്ട്യൂഡുകളും ലോംഗിട്യൂഡുകളുമാണു ഓൾസൻ ഇത്രനാളും ഗുസ്തി പിടിച്ചു കൊണ്ടിരുന്ന ആ സംഖ്യകളിൽ ഒളിപ്പിച്ചു വെച്ചിരുന്നത്.
വളരെ ബുദ്ധിപൂർവകമായ ഒരു പദ്ധതിയായിരുന്നു ബ്രിയാന്റേത്. സൂറിച്ചിലെ ചൈനീസ്, ഇറാക്കി എംബസികളുമായി ഡീൽ ഉറപ്പിച്ചു കഴിഞ്ഞാൽ അയാൾ തന്റെ കൈയിലുള്ള കോഡ് ചെയ്ത കോർഡിനേറ്റ് വിവരങ്ങൾ കൈമാറും. അവർ പിന്നീട് പാർക്കുകളിൽ നിന്നും അതു സൗകര്യം പോലെ കുഴിച്ചെടുത്തുകൊള്ളണം. പദ്ധതി നടന്നാൽ, ബ്രിയാൻ റീഗൻ ചിത്രത്തിൽ വരാതെ തന്നെ കാര്യങ്ങൾ നടക്കും. അയാളുടെ സ്വിസ്ബാങ്ക് അക്കൗണ്ടിൽ പണവും എത്തും.
പിറ്റേന്നു തന്നെ സ്റ്റീവൻ കാറിന്റെ നേതൃത്വത്തിൽ FBI, മെരിലാൻഡിലെയും വിർജിനിയയിലെയും നാഷണൽ പാർക്കുകളിൽ കുഴിച്ചിട്ടിരുന്ന പായ്ക്കറ്റുകൾ കണ്ടെടുത്തു. ബ്രിയാനുമൊത്താണു അവർ പോയത്. താൻ കുഴിച്ചിട്ടിരുന്ന സ്ഥലങ്ങൾ കൃത്യമായി അയാൾ കാട്ടിക്കൊടുത്തു. സ്റ്റീവൻ അതുകണ്ട് അത്ഭുതപ്പെട്ടു. “എനിയ്ക്കാണെങ്കിൽ അഞ്ചുമിനിട്ടു മുൻപ് ഞാൻ ഏതു മരത്തിന്റെ മുൻപിലാണു നിന്നതെന്നു ഓർമ്മിയ്ക്കാൻ പറ്റില്ല. മൂന്നു വർഷം മുൻപ് കുഴിച്ചിട്ട സ്ഥലമാണു അയാൾ കൃത്യമായി ഓർമ്മിയ്ക്കുന്നത്.! ഇയാളെയാണല്ലോ എല്ലാവരും മന്ദബുദ്ധി എന്നു പറഞ്ഞത്..!“
തിരികെ പോരുമ്പോൾ അവർ ഒരു മക് ഡൊണാൾഡ് ബർഗർ ഷോപ്പിൽ കയറി. “താങ്കൾക്ക് ഇഷ്ടമുള്ളതൊക്കെ വാങ്ങികഴിച്ചു കൊള്ളു“ . സ്റ്റീവൻ കാർ സൗമ്യനായി ബ്രിയാനോടു പറഞ്ഞു.
ആർത്തിയോടെ മൂന്നു ഹാംബർഗർ അയാൾ കഴിച്ചു. ബ്രിയാൻ ശാന്തനായിരുന്നു, നിർവികാരനുമായിരുന്നു.
അയാളെ സഹതാപത്തോടെ ഒന്നു കൂടി നോക്കിയിട്ട് സ്റ്റീവൻ എഴുനേറ്റു. വിർജീനിയയിലെ അലക്സാൻഡ്രിയ ജയിലിലേയ്ക്കുള്ള വാഹനം ബ്രിയാനെ കാത്ത് പുറത്തു കിടപ്പുണ്ട്.
                   (അവസാനിച്ചു)........

No comments:

Post a Comment