antech

antech

Saturday, November 19, 2016

👔ദ മിസ്റ്റീരിയസ് സ്പൈ. - 2

ദ മിസ്റ്റീരിയസ് സ്പൈ. - 2
======================



തന്റെ മുന്നിൽ രണ്ടു വഴികൾ മാത്രമേ അവശേഷിച്ചിട്ടുള്ളു എന്നു ബ്രിയാൻ റീഗൻ ഭീതിയോടെ തിരിച്ചറിഞ്ഞു. ഒന്നുകിൽ  എയർ ഫോഴ്സ് ആവശ്യപ്പെട്ട പ്രകാരം യൂറോപ്പിലേയ്ക്കു പോകുക, അല്ലെങ്കിൽ ഒരു വർഷം മുൻപേ റിട്ടയർമെന്റ് വാങ്ങി- അതായത് ഈ വരുന്ന ഓഗസ്റ്റ് മുപ്പതിനു സർവീസിൽ നിന്നു പിരിയുക. സാധാരണ ഗതിയിൽ,  തനിയ്ക്ക്  37 വയസ്സു തികയുന്ന 2001 ആഗസ്റ്റ് വരെ സർവീസിൽ തുടരാവുന്നതാണു, പക്ഷെ  അതിനു താൻ യൂറോപ്പിലേയ്കുള്ള നിയമനം സ്വീകരിച്ചേ മതിയാവു.
ഒട്ടും സന്തോഷകരമായിരുന്നില്ല ബ്രിയാൻ റീഗന്റെ അവസ്ഥ. അയാളെ ആശ്രയിച്ചു മാത്രമാണു കുടുംബം മുന്നോട്ടു പോകുന്നത്. വീട്ടു ചിലവുകൾ, രണ്ടു കുട്ടികളുടെ വിദ്യാഭ്യാസം ഇവയ്ക്കെല്ലാം കൂടി ജോലിയിൽ നിന്നു ലഭിയ്ക്കുന്ന ശമ്പളം തികയാറില്ല. ഏതാണ്ട് ഒരു ലക്ഷം ഡോളറോളം ക്രെഡിറ്റു കാർഡിൽ കുടിശ്ശിഖയുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിൽ കുടുംബത്തെ ഒറ്റയ്ക്കാക്കി യൂറോപ്പിലേയ്ക്കു പോകുന്നതിനെപ്പറ്റി അയാൾക്ക് ആലോചിയ്ക്കാനാവുമായിരുന്നില്ല. അതുകൊണ്ട് സർവീസിൽ നിന്നു പിരിയുക എന്ന വഴി മനസ്സില്ലാമനസ്സോടെ അയാൾ തിരഞ്ഞെടുത്തു.
മെരിലാൻഡിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ബ്രിയാൻ ചെറുപ്പത്തിൽ ഡിസ്‌ലെക്സിയ ബാധിതനായിരുന്നു. ബൗദ്ധികമായ പിന്നോക്കാവസ്ഥ അയാളെ എല്ലാവരുടെ മുന്നിലും പരിഹാസപാത്രമാക്കിയിരുന്നു. മുന്നോട്ടു വളഞ്ഞ നടപ്പും തുറിച്ചുള്ള നോട്ടവും എല്ലാം കൂടി അയാൾ ഒരു വിചിത്ര ജീവിയുടെ ഇമേജാണു സ്കൂളിൽ അയാൾക്കി നൽകിയത്. മറ്റു കുട്ടികൾ അയാളെ മന്ദബുദ്ധി എന്നു വിളിച്ചു. ടീച്ചർമാർ സഹതാപത്തോടെയാണു അയാളോടു പെരുമാറിയത്. ഇതെല്ലാം കൂടി, താൻ ഒന്നിനും കൊള്ളാത്തവനെന്ന ചിന്തയാണു അയാളിൽ സൃഷ്ടിച്ചിരുന്നത്. ഇങ്ങനെയെല്ലാമായിട്ടും അയാൾ സ്കൂളിൽ നിന്നും പാസായത് മറ്റുള്ളവരെ അത്ഭുതപ്പെടുത്തിയിരുന്നു.
തന്റെ 17 മത്തെ വയസ്സിൽ, എയർ ഫോഴ്സിലേയ്ക്കുള്ള പരീക്ഷ പാസായി അയാൾ സേനയിൽ ചേർന്നു. എയർഫോഴ്സിന്റെ ഇന്റെലിജൻസ് വിഭാഗത്തിലാണു അയാളെ നിയമിച്ചത്. കഴിഞ്ഞ നാലു വർഷമായി National Reconnaissance  Office (NRO) യിലാണു ബ്രിയാൻ ജോലിചെയ്തു വരുന്നത്. അമേരിയ്ക്കൻ ചാര ഉപഗ്രഹങ്ങൾ വഴി വിവരങ്ങളും ചിത്രങ്ങളും കൈകാര്യം ചെയ്യുന്ന വിഭാഗമാണ് അത്. ബ്രിയാനെ സംബന്ധിച്ചിടത്തോളം ആകെ മടുപ്പായിതുടങ്ങിയിരുന്നു ആ ജോലികൾ. കാരണം എല്ലായിടത്തും ആളുകൾ തന്നെ പരിഹാസം സ്ഫുരിയ്ക്കുന്ന കണ്ണുകളോടെയാണു നോക്കുന്നതെന്നായിരുന്നു അയാൾ  വിശ്വസിച്ചിരുന്നത്.
ആഗസ്റ്റ് 31 ലേയ്ക്കുള്ള ഓരോ ദിവസവും കൊഴിയും തോറും ബ്രിയാന്റെ നെഞ്ചിടിപ്പും കൂടി വന്നു. താൻ ചെയ്യുന്ന ജോലിയുടെ രീതിയനുസരിച്ച്, റിട്ടയർമെന്റിനു ശേഷം മറ്റൊരു ജോലി കണ്ടെത്തൽ അത്ര എളുപ്പമായിരിയ്ക്കില്ല. അത്തരമൊരു സാഹചര്യത്തിൽ ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടു പോകും എന്ന കടുത്ത ചോദ്യം അയാളെ തുറിച്ചു നോക്കി.  
       
അപ്പോഴാണു അയാളുടെ മനസ്സിലേയ്ക്കു മറ്റു ചില ചിന്തകൾ വന്നു നിറഞ്ഞത്. ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ ചില വലിയ രഹസ്യങ്ങളാണു താൻ കൈകാര്യം ചെയ്യുന്നത്. ഇറാക്കിലെ സദ്ദാം ഹുസൈന്റെയും ലിബിയയിലെ ഖദ്ദാഫിയുടെയും ജോർദ്ദാനിലെ രാജാവിന്റെയും സിറിയൻ പ്രസിഡൻടിന്റെയുമൊക്കെ വസതികളും അവരുടെ സൈനിക കേന്ദ്രങ്ങളും മിസൈൽ താവളങ്ങളുമൊക്കെ   തന്റെ മുന്നിലിരിയ്ക്കുന്ന കമ്പ്യൂട്ടറിൽ ഏതാനും കീകൾ അമർത്തിയാൾ തെളിഞ്ഞു വരും. അമേരിയ്ക്കൻ ഇന്റലിജൻസ് വിഭാഗങ്ങൾക്കു മാത്രം കൈകാര്യം ചെയ്യാൻ പറ്റുന്ന ഇന്റെലിങ്കിൽ പ്രവേശനമുള്ള ആളാണു താൻ. തന്റെ കൈയിലുള്ള രഹസ്യങ്ങൾ, ശത്രുരാജ്യങ്ങളെ സംബന്ധിച്ചിടത്തോളം മില്യണുകൾ വിലപിടിപ്പുള്ളതാണ്.
അവസാനം ബ്രിയാൻ റീഗൻ അതു തീരുമാനിച്ചു. റിട്ടയർ ചെയ്തു പിരിയും മുൻപ് കഴിയാവുന്നിടത്തോളം രഹസ്യങ്ങൾ ചോർത്തുക. മിഡിൽ ഈസ്റ്റിലെ ചില രാജ്യങ്ങൾക്കു അതു നല്ല വിലയ്ക്കു വിൽക്കുക. കാര്യങ്ങൾ ഭംഗിയായി നടന്നാൽ തന്റെ സാമ്പത്തിക പരാധീനത അവസാനിയ്ക്കും.
ചാരപ്രവർത്തനങ്ങളിൽ തനിയ്ക്കു യാതൊരു മുന്നറിവുമില്ല എന്നു ബ്രിയാനു അറിയാം. അതുകൊണ്ടു തന്നെ അതിനെ പറ്റി പഠിയ്ക്കാൻ അയാൾ തീരുമാനിച്ചു. ഇന്റെലിങ്ക് നെറ്റുവർക്കു തന്നെയാണു അതിനയാൾ ഉപയോഗിച്ചത്. അമേരിയ്ക്കൻ ചാരന്മാരുടെ ചില കേസ് ഡയറികൾ അയാൾ ഡൗൺലോഡ് ചെയ്ത് പഠിയ്ക്കാനാരംഭിച്ചു.  ഇതിനിടയിൽ കൗണ്ടെർ ഇന്റെലിജൻസിനെ പറ്റിയുള്ള ഒരു ക്ലാസ്സിലിരിയ്ക്കാനും അയാൾ സമയം കണ്ടെത്തി.
ചാരപ്രവർത്തനങ്ങളെയും അതിനെതിരെയുള്ള നടപടികളെയും സംബന്ധിയ്ക്കുന്ന ക്ലാസ്സായിരുന്നു അത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഒന്നാന്തരമൊരു ചാരന്റെ നിലവാരത്തിലേയ്ക്കു എത്താൻ ബ്രിയാനു കഴിഞ്ഞു. മന്ദബുദ്ധിയെന്നു കളിയാക്കിയിരുന്ന സഹപാഠികൾക്കോ, സഹതാപത്തോടെ നോക്കിയിരുന്ന ടീച്ചർമാർക്കോ ഒരിയ്ക്കലും ചിന്തിയ്ക്കാനാവുമായിരുന്നില്ല ഇത്തരമൊരു ബ്രിയാനെ.
തന്റെ പദ്ധതി നടപ്പാക്കാനായി സ്വന്തമായൊരു തന്ത്രമാണു ബ്രിയാൻ ആവിഷ്കരിച്ചത്. പൊതുവെ  സ്വന്തം രാജ്യത്തെ ചതിയ്ക്കുന്ന ചാരന്മാർ ചെയ്യാറുള്ളത് വിദേശചാരന്മാരുമായി ബന്ധംവെച്ച്, അവർ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുക എന്നതാണ്. ആ രീതി താൻ സ്വീകരിയ്ക്കുന്നില്ല എന്നു ബ്രിയാൻ തീരുമാനിച്ചു. തനിയ്ക്കു ശേഖരിയ്ക്കാൻ കഴിയുന്നിടത്തോളം വിവരങ്ങൾ ആദ്യം തന്നെ ചോർത്തി സൂക്ഷിയ്ക്കുക. തുടർന്നു ബന്ധപ്പെട്ട എതിർ രാജ്യങ്ങളുമായി ബന്ധപ്പെട്ട് അവ വില പേശി വിൽക്കുക. ഒരിയ്ക്കലും തന്റെ നേരിട്ടുള്ള സാന്നിധ്യം ഇതിൽ കണ്ടെത്താൻ സാധിയ്ക്കാത്ത വണ്ണം നിഗൂഡമായ കോഡുകൾ വഴി മാത്രമായിരിയ്ക്കും ഏർപ്പാടുകൾ.
1999 മധ്യത്തോടെ ബ്രിയാൻ റീഗൻ, മിഡിൽ ഈസ്റ്റ് രാജ്യങ്ങളെ സംബന്ധിച്ച് അമേരിയ്ക്ക ശേഖരിച്ച ഒട്ടേറെ വിവരങ്ങൾ ഇന്റെലിങ്കിൽ നിന്നും ഡൗൺലൊഡ് ചെയ്ത് പ്രിന്റൗട്ടുകൾ എടുക്കാൻ തുടങ്ങി. ആദ്യമൊക്കെ അതു തന്റെ തന്നെ മേശയിലാണു സൂക്ഷിച്ചത്. എന്നാൽ കുറച്ചു കൂടി സുരക്ഷിതമായ അവ വയ്ക്കാൻ ഒരിടം ആവശ്യമായിരുന്നു. അപ്പോഴാണു, ആരും ഉപയോഗിയ്ക്കാത്ത ഒരു അലമാര അവിടെയുള്ളത് അയാൾ ശ്രദ്ധിച്ചത്. പ്രിന്റൗട്ടുകൾ റോളുകളാക്കി അതിൽ നിക്ഷേപിച്ച് താക്കോൽ അയാൾ സൂക്ഷിച്ചു.
സോവിയറ്റ് തകർച്ചയ്ക്കു ശേഷം മിഡിൽ ഈസ്റ്റിൽ അമേരിയ്ക്കൻ താല്പര്യങ്ങൾക്കു ഭീഷണിയായി അവർ കരുതിയത് ചൈനയെ ആണ്. സദ്ദം ഹുസൈനും ഖദ്ദാഫിയും ഇറാനും ചൈനയുമായി കൈകോർത്താൽ അതു തങ്ങളെ താല്പര്യങ്ങളെ വിപരീതമായി ബാധിയ്ക്കാം എന്നു അമേരിയ്ക്കൻ സൈനിക നേതൃത്വം കരുതി. ഇറാക്ക്, ലിബിയ, ഇറാൻ, സുഡാൻ, ചൈന ഈ രാജ്യങ്ങളുടെ സൈനിക മിസൈൽ കേന്ദ്രങ്ങളുടെ ഉപഗ്രഹചിത്രങ്ങൾ അമേരിയ്ക്ക ശേഖരിച്ചിട്ടുണ്ടായിരുന്നു. ഒരു യുദ്ധ സാഹചര്യം ഉണ്ടായാൽ ഇവയെ ബോംബിട്ടു തകർക്കാൻ അവർക്കു കഴിയും. എന്നാൽ തങ്ങളുടെ സൈനിക കേന്ദ്രങ്ങളെ പറ്റി അമേരിയ്ക്കക്ക് അറിയാം എന്നു ഈ രാജ്യങ്ങൾ മനസ്സിലാക്കിയാൽ അവർക്ക് സ്ഥാനം മാറ്റാൻ കഴിയും. ഈ സാഹചര്യമാണു മുതലാക്കാൻ ബ്രിയാൻ റീഗൻ പ്ലാൻ ചെയ്തത്.
തന്റെ രഹസ്യം ചോർത്തൽ ഏതാനും രാജ്യങ്ങളുടെ മാത്രം വിവരങ്ങളിൽ അയാൾ ഒതുക്കിയില്ല. ഇന്റെലിങ്കിൽ നിന്നും തനിയ്ക്കു ലഭിയ്ക്കാവുന്ന എല്ലാ സൈനികരഹസ്യങ്ങളും അയാൾ ഡൗൺലോഡ് ചെയ്ത് പ്രിന്റായും സി ഡി ആയും മാറ്റി. അവ അലമാരയിൽ ഭദ്രമായി വിശ്രമിച്ചു.
ഒരു ദിവസം ബ്രിയാൻ റീഗൻ ജോലിയുമായി ബന്ധപ്പെട്ട് പുറത്തായിരുന്നു. അപ്പോഴാണു NRO യുടെ ബിൽഡിംഗ് മാനേജ്മെന്റ് ടീം അയാളുടെ ഓഫീസിലെത്തിയത്. ഉപയോഗത്തിലില്ലാത്ത ഫർണിച്ചറുകൾ മറ്റൊരിടത്തേയ്ക്കു കൊണ്ടു പോകാനായിരുന്നു അവർ എത്തിയത്.  ആരും അവകാശപ്പെടാത്തതിനാൽ ബ്രിയാൻ രഹസ്യരേഖകൾ സൂക്ഷിച്ചിരുന്ന അലമാര അവർ എടുത്തു കൊണ്ടു പോയി. സ്റ്റോറിൽ വെച്ച് അതു തുറക്കാൻ ശ്രമിച്ചപ്പോൾ പൂട്ടിയതായി കണ്ടു. ഡ്രിൽ ഉപയോഗിച്ച് അവർ അതു തുറന്നു. റോളുകളായി കെട്ടിവെച്ചിരുന്ന ഡോക്യുമെന്റുകൾ..
അവർ ഉടനെ ബ്രിയാന്റെ ഓഫീസിൽ വിവരമറിയിച്ചു. പുറത്തുനിന്നും വന്ന അയാളോട് സൂപ്പർവൈസറുടെ ഓഫീസിലെത്താൻ അറിയിപ്പു വന്നു. ബ്രിയാൻ അവിടെയെത്തി.
മേശമേൽ ഇരിയ്ക്കുന്ന റോളുകൾ തന്റേതാണെന്ന് ഒറ്റനോട്ടത്തിൽ അയാൾക്കു മനസ്സിലായി. മുഖത്തെ ശാന്തഭാവം മാറാതിരിയ്ക്കാനും ശ്വാസഗതി ഉയരാതിരിയ്ക്കാനും ബ്രിയാൻ പരമാവധി ശ്രമിച്ചു.
“മി.റീഗൻ, ഈ ഡോക്യുമെന്റുകൾ നിങ്ങളുടേതാണോ?“ സൂപ്പർ വൈസർ അയാളെ തുറിച്ചു നോക്കി.
“അതേ സർ..“ ബ്രിയാൻ നിർവികാരനായി പറഞ്ഞു.
“ഇതിരുന്ന അലമാര അവർ കൊണ്ടു പോയി. നിങ്ങളുടെ പേപ്പറുകൾ എടുത്തുകൊള്ളു.“ സൂപ്പർവൈസർ തന്റെ ജോലിയിൽ മുഴുകി.
ബ്രിയാനു വിശ്വസിയ്ക്കാൻ കഴിഞ്ഞില്ല. തന്റെ പേപ്പറുകൾ അവർ നിവർത്തി നോക്കിയിട്ടില്ല.
തിരികെ കൊണ്ടുവന്ന അവ ബ്രിയാൻ തന്റെ അലമാരിയുടെ മുകളിലേയ്ക്കിട്ടു. എന്തായാലും ഇനി ഇവിടെ ഇതു സൂക്ഷിയ്ക്കാൻ പാടില്ല. അയാൾ ഉറപ്പിച്ചു.
                            *തുടരും...*

No comments:

Post a Comment