antech

antech

Saturday, January 18, 2020

🔰സദ്ദാം തീയിട്ട എണ്ണക്കിണറുകൾ..

സദ്ദാം തീയിട്ട എണ്ണക്കിണറുകൾ..
ഇരുപത്തിയേഴ് വർഷങ്ങൾക്ക് മുൻപ്   ഒരു  ജനുവരിയിലാണ് സദ്ദാം  ഹുസൈന്റെ  ആജ്ഞപ്രകാരം  ഇറാഖി സൈന്യം  ചരിത്രം കണ്ട ഏറ്റവും വലിയ  മനുഷ്യനിർമിത പരിസ്ഥിതി ദുരന്തത്തിന്   തീ കൊളുത്തിയത് . കുവൈത്ത് ഇറാഖ്  യുദ്ധസമയത്ത് ലോകത്തിലെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളിള്‍ ഒന്നായ കുവൈത്തിലെ ബുര്‍ഗാന്‍ ഓയില്‍ ഫീല്‍ഡില്‍  ഉള്‍പ്പടെ   എഴുനൂറില്‍ അധികം വരുന്ന   എണ്ണക്കിണറുകള്‍ക്കും   എണ്ണപ്പാടങ്ങള്‍ക്കും  സ്റ്റോറേജ് ടാങ്കുകള്‍ക്കും   അനുബന്ധ സങ്കേതങ്ങള്‍ക്കും     തീയിട്ടാണ് സദ്ദാം തന്‍റെ  ധാര്‍ഷ്ട്യം  കാണിച്ചത്. കുവൈത്തില്‍ നിന്ന്  പിന്‍വാങ്ങുന്നതിനു  മുന്‍പ് കഴിയുന്നത്ര കുവൈത്തിന്‍റെ എണ്ണസമ്പത്ത്  നശിപ്പിക്കുക, കുവൈത്തില്‍ സര്‍വനാശം വിതക്കുക  എന്നതായിരുന്നു  സദ്ദാമിന്റെ  ലക്‌ഷ്യം.

ഏതാണ്ട് നാലുമുതല്‍ ആറു മില്ല്യന്‍ ബാരല്‍ ക്രൂഡോയിലാണ് ഓരോദിവസവും വെല്‍ ഹെഡ്കള്‍ക്ക്   മുകളില്‍ കത്തിയമര്‍ന്നത്  എന്നാണ്  കണക്കുകള്‍ പറയുന്നത്. ആകെ  കത്തി  നശിച്ചത് ഏതാണ്ട്  ഒരു  ബില്ല്യന്‍  ബാരലും, തീയണച്ചില്ല എങ്കില്‍ ഇവ മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെ തുടര്‍ച്ചയായി കത്താനുള്ള സാധ്യതയാണ് വിദഗ്ധര്‍ കണക്കുകൂട്ടിയത്. തീനാളങ്ങള്‍ തുപ്പിയ കറുത്ത പുകമറ കിലോമീറ്ററുകളോളം സൂര്യനെ മറച്ചു, തീനിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്ന നിയന്ത്രണാതീതമായ പരിസ്ഥിതി നാശത്തെയും  ദുരന്തത്തെപ്പറ്റിയും World Climate Conference മുന്നറിയിപ്പ്  നല്‍കി, തുടര്‍ന്ന്  ലോകരാജ്യങ്ങളുടെ സഹായത്തോടെ  ചരിത്രം കണ്ട ഏറ്റവും വലിയ ദുരന്തനിവാരണങ്ങളില്‍ ഒന്നിനായി കുവൈത്ത് തയാറായി. കണ്‍സ്ട്രക്ഷന്‍ ഭീമനായ  Bechtel, ഫയര്‍ ഫൈറ്റിംഗ് സ്പെഷ്യലിസ്റ്റുകളായ  Safety Boss,  Boots and Coots, Wild Well Control എന്നിങ്ങനെ ലോകത്തിന്റെ പലഭാഗത്തുനിന്നുമുള്ള നിരവധി  വിദഗ്ദരും, എക്സ്പ്ലോസീവ് / ഡീ മൈനിംഗ് എക്സ്പെര്‍ട്ടുകളും  അടങ്ങുന്ന വലിയൊരു ടീം   അതിസങ്കീര്‍ണ്ണവും അങ്ങേയറ്റം അപകടം നിറഞ്ഞതുമായ ഈ  ദൌത്യതിനായി കരാറില്‍ ഏര്‍പ്പെട്ടു . ടണ്‍ കണക്കിനു ഡ്രൈ കെമിക്കല്‍ പൌഡറും, ഫയര്‍ ഫൈറ്റിംഗ് എക്വിപ്മെന്റുകളും, മെഷീനറിയും, വാഹനങ്ങളും കടല്‍ മാര്‍ഗവും , വായുമാര്‍ഗവും കുവൈത്തിലെത്തി. 

തീയുടെ  സ്വഭാവവും തീവ്രതയും അനുസരിച്ച് ഓരോ  കമ്പനികള്‍ തീയണക്കാന്‍ വിവിധ മാര്‍ഗങ്ങള്‍  ഉപയോഗിച്ചു, ചിലയിടങ്ങളില്‍ ഗ്യാസ് ടര്‍ബൈനുകള്‍ ഉപയോഗിച്ച് അതിശക്തമായ പ്രഷറില്‍ വെല്‍ ഹെഡിംലേക്ക്   കടല്‍ വെള്ളം  പമ്പുചെയതു, ചിലയിടത്ത്  ഡ്രൈ കെമിക്കലുകള്‍ സ്പ്രേ  ചെയ്തു, ചിലയിടത്ത് ശക്തിയേറിയ ഡൈനമിറ്റുകള്‍ പൊട്ടിച്ച് അതുമൂലമുണ്ടാകുന്ന ഷോക്ക് വേവ്സിന്റെ  സഹായത്താല്‍  ഓക്സിജന്റെ ലഭ്യത ഇല്ലാതാക്കി  തീയണച്ചു. മുഴുവന്‍ തീയുടെ തൊണ്ണൂറ് ശതമാനവും അണച്ചത് വെറും കടല്‍ വെള്ളം  സ്പ്രേ ചെയ്ത് മാത്രമാണ്,  മരുഭൂമിയില്‍ തീയണക്കാനുള്ള വെള്ളം എത്തിക്കുക എന്ന വലിയ തലവേദന പരിഹരിച്ചത് , ഓയില്‍ പമ്പ് ചെയ്യുന്ന പൈപ്പുലൈനുകളിലൂടെ തിരികെ വെള്ളം പമ്പ് ചെയ്യുക എന്ന ചെറിയൊരു ബുദ്ദിയിലൂടെയാണ്, അതുമൂലം തന്നെ വലിയൊരു  തുക ലാഭിക്കുകയും ചെയ്തു. 

അങ്ങനെ മാസങ്ങള്‍ നീണ്ട വിശ്രമമില്ലാത്ത കഠിനാധ്വാനത്തിനും, നിശ്ചയധാർട്ട്യത്തിനും, ടെക്നിക്കല്‍/, മാനെജിമെന്റ്റ് സ്കില്ലുകള്‍ക്കും,   സാങ്കേതിക വിദ്യകള്‍ക്കും   മുന്‍പില്‍    ഓരോ തീക്കൂനകളും മരിച്ചുവീണു, ഒടുവില്‍ നവംബര്‍ 6,  10.16 ന് കനേഡിയന്‍ കമ്പനിയായ  Safety Boss  രണ്ടാഴ്ചത്തെ പ്രയത്നത്തിനൊടുവില്‍ ഡ്രൈ കെമിക്കല്‍ പൌഡര്‍ ഫയര്‍ ചെയ്ത്  അവസാനത്തെ  തീനാളവും അണച്ചു. 

ഭൂമിയിലേക്കും കടലിലേക്കും ഒഴുകിയ ഓയില്‍ സംയുക്തങ്ങളും, കത്തിയമര്‍ന്ന   പുകയും പരിസ്ഥിതിക്കുണ്ടാക്കിയ നാശം വളരെ വലുതാണെങ്കിലും, സമയോജിതമായ ഇടപെടല്‍ മൂലം വരാന്‍ ഇരുന്ന അധിക ദുരന്തങ്ങളില്‍ നിന്ന് ലോകം രക്ഷപെട്ടു. തീയെ വരുതിയിലാക്കാനും, അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം  ചെയ്യാനും 1.5 ബില്ല്യന്‍ ഡോളര്‍ ചിലക്കാക്കി എന്നാണ് കണക്ക്,
 
മനുഷ്യനിർമിതമായ  ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളില്‍ ഒന്നായാണ് ഈ സംഭവത്തെ  രേഖപ്പെടുത്തിയിരിക്കുന്നത്. ചെളിയും  എണ്ണയും  കുഴഞ്ഞു കലര്ന്ന  തടാകങ്ങളും, മണ്ണും എണ്ണയും കൂടിക്കലര്‍ന്ന ഭൂമിക്കുമുകളില്‍ ഉണ്ടാക്കിയ പാളികളും ബുര്‍ഗാനിന്റെ  മണ്ണില്‍  ചരിത്രം അവശേഷിപ്പിച്ച അടയാളങ്ങളായി ഇപ്പോഴും കാണാം.

സ്മരിക്കേണ്ടതും പ്രശംസിക്കെണ്ടതും അവരെയാണ്,   ഈ ദുരന്തമുഖത്ത് തീയണക്കാന്‍ പ്രയത്നിച്ചവരെ, "Operation Desert Hell" എന്നാണ് അവര്‍ തങ്ങളുടെ ദൌത്യത്തെ വിളിച്ചത്. ഈ ദൌത്യവേളയില്‍  പ്രശസ്ത  ഫ്രഞ്ച്-ബ്രസീലിയന്‍ ഫോട്ടോഗ്രാഫറായ Sebastião Saldago പകര്‍ത്തിയ ചിത്രങ്ങള്‍ 'Kuwait: A Desert on Fire' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ഈ  ചിത്രങ്ങള്‍ മാത്രം മതിയാവും അവരനുഭവിച്ച ദുരിതങ്ങളുടെ ആഴം മനസിലാക്കാന്‍. Sebastião അവരെ അടയാളപ്പെടുത്തിയത് ഇങ്ങനെയാണ് "“Covered head to foot in oil, they moved like phantoms through the gloom”. 

 നരകത്തിനു നടുവില്‍, എവിടെ തുടങ്ങണമെന്നോ  എവിടെ അവസാനിപ്പികണമെന്നോ  യാതൊരു നിശ്ചയവും ഇല്ലാത്ത, യാതൊരു മാര്‍ഗ്ഗരേഖകളും ഇല്ലാത്ത, ആശയവിനിമയമാധ്യമങ്ങള്‍ ഇല്ലാത്ത , വേണ്ടത്ര ഭക്ഷണമോ, താമസ സൌകര്യമോ ഇല്ലാത്ത, തീയണക്കാന്‍ വെള്ളം പോലും ലഭ്യമല്ലാത്ത  കൊടും മരുഭൂമിയില്‍ കിണറില്‍ നിന്നും  അണപൊട്ടി ഒഴുകുന്ന ഓയിലിനുള്ളിള്‍ അടിമുടി മുങ്ങി,  നിലത്തു കുഴിച്ചിട്ടിരിക്കുന്ന ലാന്‍റ്  മൈനുകളെ ഭയന്ന്, ആളിപ്പടരുന്ന തീയെ വരുതിയിലാക്കുക എന്നത് എത്രത്തോളം ഭയാനകമായ ദൌത്യമാണ് എന്നത് വിശദീകരണങ്ങള്‍ക്കും   അപ്പുറമാണ്. അതുകൊണ്ടാണ് ചരിത്രം ഈ ദൌത്യത്തെ അടിവരയിട്ട് അടയാളപ്പെടുതുന്നതും.

Wednesday, January 15, 2020

⭐ഇന്ത്യയുടെ പുതിയ സംയുക്തമേധാവിയുടെ ചിഹ്നം എന്ത്?⭐

⭐ഇന്ത്യയുടെ പുതിയ സംയുക്തമേധാവിയുടെ ചിഹ്നം എന്ത്?⭐

👉 ഭാരതത്തിന്റെ ആദ്യ സംയുക്ത സൈനിക മേധാവി മുന്‍ കരസേനാ മേധാവി   ജനറല്‍ ബിപിന്‍ റാവത്ത്

ആണ് . ദൽഹി സൗത്ത് ഗേറ്റിലാണ് സംയുക്ത സൈനിക മേധാവിയുടെ ഓഫീസ്. മൂന്ന് സൈനിക വിഭാഗങ്ങളെയും സംയോജിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകുക എന്നതാണ് അദ്ദേഹ ത്തിന്റെ ഉത്തരാവാദിത്വം .സിഡിഎസിന്റെ പുതിയ അധികാര ചിഹ്നത്തിന് പ്രത്യേകത ഉണ്ട് .കരസേനയുടെ ചിഹ്നത്തിലെ വാളും,വായുസേനാ ചിഹ്നത്തിലെ കഴുകനും, നാവിക സേനയുടെ ചിഹ്നത്തില്‍ ആലേഖനം ചെയ്തിട്ടുള്ള നങ്കൂരവും സംയോജിപ്പിച്ചുകൊണ്ടാണ് സംയുക്ത സേനാ മേധാവിയുടെ (സിഡിഎസ്) അധികാര ചിഹ്നം ഒരുക്കിയിരിക്കുന്നത്. രാഷ്ട്ര ചിഹ്നമായ അശോകസ്തംഭവും, സിഡിഎസിന്റെ ചിഹ്നത്തിന്റെ ഏറ്റവും മുകളിലായി ചേര്‍ത്തിട്ടുണ്ട്.ദീര്‍ഘചതുര കടുംചുവപ്പ് പ്രതലത്തില്‍ വലത് വശത്ത് വലിപ്പത്തില്‍ സ്വര്‍ണനിറത്തിലുള്ള ചിഹ്നവും, ഇടത് മുകള്‍ വശത്തായി  ദേശീയപതാകയും ആലേഘനം ചെയ്തിട്ടുള്ളതുമാണ് സിഡിഎസിന്റെ വാഹനത്തില്‍ അടക്കം ഉപയോഗിക്കുന്ന ഔദ്യോഗിക പതാക. രാഷ്ട്രപതിക്ക് കീഴില്‍ മൂന്ന് സേനകളുടേയും ഏകോപനച്ചുമതലയാണ് സംയുക്ത സേനാ മേധാവിക്കുള്ളത്.  പ്രതിരോധമന്ത്രിയുടെ പ്രിന്‍സിപ്പല്‍ മിലിട്ടറി ഉപദേശക ചുമതലയും സിഡിഎസ് നിര്‍വ്വഹിക്കും.
 

⭐എന്തൊക്കെ കാര്യങ്ങൾ ആണ് വസ്തു വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്?⭐

⭐എന്തൊക്കെ കാര്യങ്ങൾ ആണ് വസ്തു വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്?⭐
✨യഥാർഥ ആധാരം കണ്ടിട്ട് മാത്രം ഇടപാട് നടത്തുക.
ഫോട്ടോസ്റ്റാറ്റ് ആധാരം കണ്ട്ഇടപാടുകൾക്ക് തുനിയരുത്.

✨വസ്തുവിന്റെ ബാധ്യത സർട്ടിഫിക്കറ്റ് പരിശോധിക്കുക. ആധാരം പണയത്തിലാണെങ്കിൽ ബാദ്ധ്യതാ സർട്ടിഫിക്കറ്റ് എടുക്കുക വഴി നിലവിലുള്ള കടബാദ്ധ്യത അറിയാൻ സാധിക്കില്ല.പണയവസ്തുവിനെക്കുറിച്ചുള്ള വിവരങ്ങൾ രജിസ്ട്രാർ ഓഫീസിൽ അറിയിക്കുകയോ ശേഖരിക്കുകയോ ചെയ്യുന്നില്ല.കുറഞ്ഞത് 31 വർഷത്തെ ബാദ്ധ്യതാ സർട്ടിഫിക്കറ്റ് സബ് രജിസ്ട്രാർ ഓഫീസിൽ അപേഷ നൽകി ശേഖരിച്ച് പരിജ്ഞാനമുള്ളവരെക്കൊണ്ട് പരിശോധിപ്പിക്കണം. ഒപ്പം അതിൽ പറഞ്ഞിരിക്കുന്ന ആധാരങ്ങളുടെ അസ്സലും പരിശോധിക്കണം.

✨വസ്തു കേസുകളിൽ പെട്ടിട്ടുണ്ടോ എന്ന് പരിജ്ഞാനമുള്ളവരെക്കൊണ്ട് പരിശോധിപ്പിക്കണം.

✨കരം അടച്ച രസീത് പരിശോധിച്ചു വസ്തുവിനെ എല്ലാ വിവരങ്ങളും
അറിയുക. വസ്തുവിന്റെ തരം, കോടതി, ജപ്തി നടപടികൾ
എന്തെങ്കിലും ഉണ്ടോ തുടങ്ങിയ കാര്യങ്ങളൊക്കെ മനസ്സിക്കുക.
✨വസ്തുവിന്റെ വിസ്തീർണത്തിലോ, റീസർവേ നമ്പറിലോ എന്തെങ്കിലും വ്യത്യാസമുണ്ടോ, ഭൂമി  ‘പുരയിടം’, ‘പാടം’, എന്ന ഗണത്തിൽപ്പെടുന്നതാണോ എന്നീ കാര്യങ്ങളും പരിശോധിക്കുന്നത് നല്ലതാണ്.
✨വിൽക്കുന്ന ആൾക്ക് വിൽക്കുവാനുള്ള അധികാരം ഉണ്ടോ എന്ന് പരിശോധിക്കുക. ( പ്രത്യേകിച്ചും അവിഭക്ത ഹിന്ദുകുടുംബങ്ങൾ (HUF ), കമ്പനി, ക്ലബുകൾ, സംഘടനകൾ ).
✨ഒന്നിലേറെ അവകാശികളുളള സ്ഥലമാണെങ്കിൽ വസ്തു സ്വന്തം പേരിലാക്കുന്നതിനു മുമ്പ് എല്ലാവരുടെ കൈയിൽ നിന്നും ‘ഒഴിമുറി’ (റിലീസ്) വാങ്ങണം.
 ✨ഭൂമിയിലൂടെ നടപ്പവകാശമുണ്ടോ, കിണർ ഉപയോഗിക്കാൻ മറ്റുളളവർക്കും അവകാശമുണ്ടോ എന്നീ കാര്യങ്ങളും പരിശോധിക്കണം.
✨മരിച്ചുപോയ ആൾക്കു വേണ്ടി എഴുതുമ്പോൾ മരണ സർട്ടിഫിക്കറ്റ് ആധാരം എഴുതി കൊടുക്കുന്ന ആളുകൾ അനന്തരാവകാശികൾ ആണെന്നു വില്ലേജ് അധികാരി സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റും ആവശ്യമാണ്. മരണപ്പെട്ട വ്യക്തിയുടെ മക്കൾ പ്രായപൂർത്തിയാകാത്തവരാണെങ്കിൽ നിയമത്തിൽ അനവധി ചട്ടങ്ങൾ പാലിക്കേണ്ടതുണ്ട്.

✨ആധാരത്തിൽ തിരുത്തലുകൾ പാടില്ല. അഥവാ ഉണ്ടെങ്കിൽ അവസാന താളിൽ പ്രത്യേകം അവ പരാമർശിച്ചിരിക്കും. രജിസ്റ്റർ ചെയ്തശേഷം പിന്നിടാണ് തെറ്റു കാണുന്നതെങ്കിൽ വേറെ തെറ്റുതിരുത്തൽ ആധാരം ചെയ്യണം. ആ ആധാരം യഥാർഥ ആധാരത്തിനൊപ്പം സൂക്ഷിക്കണം. രജിസ്റ്റർ ചെയ്ത ആധാരത്തിൽ തിരുത്തിയാൽ അത് അസാധുവാകും.
✨വയൽ/ചതുപ്പ് എന്നിവ അനധികൃതമായി നികത്തി കരഭൂമി ആക്കി ചിലർ വിൽക്കാറുണ്ട്. മുൻ ആധാരത്തിൽ നിലം/ചതുപ്പ് എന്നാണെങ്കിൽ എഴുതി കിട്ടുന്ന ആധാരത്തിലും അങ്ങനെയേ ലഭിക്കൂ. ഇതിൽ തിരുത്തു വരുത്തിയാൽ പിന്നീട് നിയമനടപടികൾക്ക് വിധേയമാകേണ്ടി വരും.

✨ഇത് പൂർണ്ണമായ അറിവല്ല. വസ്തു വാങ്ങുന്നതിനു മുൻപ് നിയമ വിദഗ്ദ്ധരുമായി കൂടിയാലോചിച്ചു ചെയ്യുക

⭐എന്താണ് അക്വാപോണിക്സ്???.. ⭐


⭐എന്താണ് അക്വാപോണിക്സ്???.. ⭐
👉കരയിലും, വെള്ളത്തിലും നടത്തുന്ന കൃഷിരീതികളെ സംയോജിപ്പിച്ചു രണ്ടിനും ഗുണമാകുന്ന രീതിയിൽ നടത്തുന്ന ഒരു സംയോജിത കൃഷിരീതിയാണ്  അക്വാപോണിക്സ്. വിദേശരാജ്യങ്ങളില്‍ വന്‍പ്രചാരമുള്ള അക്വാപോണിക്‌സ് ജലകൃഷി കേരളത്തിലും വ്യാപിപ്പിക്കാന്‍ സമുദ്രോത്പന്നകയറ്റുമതി വികസന അതോറിട്ടിയുടെ നേതൃത്വത്തില്‍ പദ്ധതി തുടങ്ങിയിട്ടുണ്ട്. അര സെന്റ് സ്ഥലത്തും വിജയകരമായി ചെയ്യാവുന്ന നൂതനകൃഷിരീതി ആണ്.മണ്ണും
 ,കീടനാശിനിയും രാസവളവുമില്ലാതെ
യാണ് കൃഷി. ടാങ്കില്‍ മീനുകളും അതിനു മുകളിലോ, അരികിലോ പച്ചക്കറിയും
,അലങ്കാരസസ്യങ്ങളും എന്ന രീതിയിലാണ് കൃഷി. കിഴങ്ങുവര്‍ഗങ്ങളൊഴികെ 
മറ്റു പച്ചക്കറികളെല്ലാം ഈ രീതിയില്‍ കൃഷി ചെയ്യാം. ടാങ്കിനു മുകളിലോ, അരികില്‍ പ്രത്യേക റാക്കുകള്‍ സ്ഥാപിച്ചോ പച്ചക്കറി കൃഷിചെയ്യാം. സിമന്റ് ടാങ്കിലും, പ്ലാസ്റ്റിക് ടാങ്കിലുമെല്ലാം ഈ രീതിയില്‍ കൃഷിചെയ്യാം. കൃഷിയോട് താത്പര്യമുള്ള സ്വന്തമായി അധികം സ്ഥലമില്ലാത്ത
വര്‍ക്കും ഉപജീവനത്തിന് വഴി കണ്ടെത്താനാവും. ജലകൃഷിയുടെയും, ഹൈഡ്രോപോണിക്സിന്റെയും
 നല്ലവശങ്ങള്‍ സംയോജിപ്പിച്ച് രൂപം കൊടുത്ത ഇൗ കൃഷി രീതി പൂര്‍ണ്ണമായും ജൈവികമായ എക്കാലവും നിലനില്‍ക്കുന്ന നൂതന ഉല്പാദന മാര്‍ഗ്ഗമാണ്. അക്വാപോണിക്സിലൂടെ മത്സ്യങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, അലങ്കാരസസ്യങ്ങള്‍ എന്നിവ വന്‍തോതില്‍ വളര്‍ത്തിയെടുക്കുവാന്‍ സാധിക്കും. ഈ മാര്‍ഗ്ഗം വീടിന് പുറത്തും മട്ടുപ്പാവിലും അവലംബിക്കാവുന്നതാണ്. പരമ്പരാഗതമായ മണ്ണ് നിറച്ച കൃഷിയിടങ്ങളില്‍ ആവശ്യമുള്ള ജലത്തിന്റെ പത്തിലൊന്നു ജലം മാത്രമേ ഇവിടെ ആവശ്യം വരുന്നുള്ളൂ
.അക്വാപോണിക്സ് കൃഷിരീതിയില്‍ കൃഷിയിടങ്ങളിലേക്കുള്ള ജലം മത്സ്യക്കുളങ്ങളില്‍ നിന്നും വളര്‍ച്ചാമാധ്യമത്താല്‍ നിറയ്ക്കപ്പെട്ട ഗ്രോബെഡ്ഡിലേക്ക് പമ്പ് ചെയ്യുന്നു. ഈ വളര്‍ച്ചാ മാധ്യമം ഉപകാരികളായ ബാക്ടീരിയകള്‍, കമ്പോസ്റ്റിംഗില്‍ ഉപയോഗിക്കുന്ന മണ്ണിരകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. ഈ ബാക്ടീരിയകള്‍ മത്സ്യത്തിന്റെ അവശിഷ്ടത്തിലെ അമോണിയയെ ആദ്യം നൈട്രെെറ്റായി വിഘടിപ്പിക്കുന്നു. മണ്ണിരകള്‍ ഖരമാലിന്യത്തെ വെര്‍മികമ്പോസ്റ്റാക്കി മാറ്റുന്നു. അങ്ങനെ മത്സ്യങ്ങളുടെ അവശിഷ്ടം സസ്യങ്ങള്‍ക്കുവേണ്ട ഒരു നല്ല ഭക്ഷണമായി മാറുന്നു. ഈ സസ്യങ്ങള്‍ ജലത്തിലടങ്ങിയ വിഘടിപ്പിച്ച മത്സ്യഅവശിഷ്ടങ്ങള്‍ ആഗിരണം ചെയ്ത് ജലം ശുദ്ധീകരിച്ച് മത്സ്യങ്ങള്‍ക്ക് വളര്‍ച്ചയ്ക്കുതകുന്ന ആരോഗ്യകരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. ഇത്തരത്തില്‍ പരസ്പരസഹ
വര്‍ത്തിത്തത്തോടെ ചെടികള്‍, മത്സ്യം, ബാക്ടീരിയ, വിരകള്‍ എന്നിവ തമ്മിലുള്ള ബന്ധം എല്ലാ ജീവഘടകങ്ങളുടെയും നിലനില്പിന് അനുയോജ്യമായ അന്തരീക്ഷം നല്‍കുന്നു.മികച്ചരീതിയിലുള്ള പരിപാലനമുറകള്‍ അവലംബിച്ച് ഗുണനിലവാരമുള്ള തീറ്റനല്‍കി അക്വാപോണിക്സ് സംവിധാനത്തില്‍ ലാഭകരമായി മത്സ്യവും, പച്ചക്കറികളും ഉത്പാദിപ്പിക്കുവാന്‍ സാധിക്കും.

⭐ആരാണ് ‘നിയോൺ’?⭐

⭐ആരാണ്  ‘നിയോൺ’?⭐

👉സാംസങ് ടീം വികസിപ്പിച്ച 
കൃത്രിമ മനുഷ്യനാണ് നിയോൺ. ഇന്ത്യന്‍ വംശജനായ ടെക് മാന്ത്രികന്‍ പ്രണവ് മിസ്ട്രി നയിക്കുന്ന സാംസങ് സ്റ്റാര്‍ലാബ്‌സാണ് മനുഷ്യരുടെ മറ്റൊരു സ്വപ്നം കൂടെ യാഥാർഥ്യമാക്കിയി
രിക്കുന്നത്. യഥാര്‍ഥ മനുഷ്യനെപ്പോലെ തന്നെ വികാരവും, ബുദ്ധിയും പ്രകടിപ്പിക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. മലയാളിയായ അനിൽ ഉണ്ണികൃഷ്ണൻ ഉൾപ്പെടുന്ന ടീമാണ് ഈ വലിയ നേട്ടം കൈവരിച്ചത്
.നിയോൺ രൂപകകല്പന ചെയ്ത സാംസങ് സ്റ്റാർലാബ് റിസേർച് ടീമിലെ ഏക മലയാളിയും അനിലാണ്.സാംസങ് കമ്പനിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിർമിത ബുദ്ധി) പ്രൊജക്ടുകളിലെ ഏറ്റവും പുതിയ ഘട്ടമാണ് കമ്പനി ഇപ്പോള്‍ അനാവരണം ചെയ്തിരിക്കുന്നത്. കംപ്യൂട്ടേഷണല്‍ സാങ്കേതികവിദ്യകൊണ്ട് നിര്‍മിച്ച വെര്‍ച്വല്‍ മനുഷ്യനാണ് നിയോണ്‍. യഥാര്‍ഥ മനുഷ്യനെ പോലെ യുക്തിയോടെ സംസാരിക്കാനും, ഇടപഴകാനും നിയോണിന് കഴിവുണ്ട് .ഇന്ത്യൻ ഭാഷകളിൽ ഹിന്ദി മാത്രമാണ് നിയോണിന് ഇപ്പോൾ വഴങ്ങുക. ടിവി ആങ്കറിങ്, അഭിനയം എന്നീ മേഖലകൾ തുടങ്ങി ബോഡിഗാർഡ്, രോഗീപരിചരണം തുടങ്ങി നിരവധി മേഖലകളിൽ നിയോൺ വിപ്ലവകരമായി സാന്നിധ്യം ഉറപ്പിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.സാംസങ് അവതരിപ്പിച്ച കംപ്യൂട്ടർ ജീവിയായ നിയോൺ ശാസ്ത്രലോകത്തെ അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ഇപ്പോൾ  കാഴ്ചവെക്കുന്നത്. നാളത്തെ വിപ്ലവകരമായ മാറ്റങ്ങളുടെ തുടക്കമായാണ് നിയോൺ എന്നാണ് ടെക് ലോകം വിശേഷിക്കപ്പെടുന്നത്.
തങ്ങളുടെ നിഗൂഢമായ ടെക്‌നോളജി എന്താണെന്നു വെളിപ്പെടുത്താതെ, എന്നാല്‍ ജിജ്ഞാസ നിലനിര്‍ത്തി ആഴ്ചകളോളം നിയോണിന്റെ പരസ്യം കാണിച്ചുകൊണ്ടിരിക്കുകയായിരുന്നു സാംസങ്. കമ്പനിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രൊജക്ടുകളിലെ ഏറ്റവും പുതിയ ഘട്ടമാണ് സാംസങ് ഇപ്പോള്‍ അനാവരണം ചെയ്തിരിക്കുന്നത്. കംപ്യൂട്ടേഷണല്‍ സാങ്കേതികവിദ്യകൊണ്ട് നിര്‍മിച്ച വെര്‍ച്വല്‍ മനുഷ്യനാണ് നിയോണ്‍. യഥാര്‍ഥ മനുഷ്യനെ പോലെ തോന്നിക്കുകയും, പെരുമാറുകയും ചെയ്യുമെന്നത് കൂടാതെ, നിയോണിന് വികാരങ്ങളും ,ബുദ്ധിയും പ്രകടിപ്പിക്കാനുമാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. എന്നാല്‍ ഈ അവകാശവാദം റിയല്‍ ലൈഫ് ടെസ്റ്റുകള്‍ക്കു ശേഷം മാത്രമായിരിക്കും ടെക് ലോകം അംഗീകരിക്കുക.
ഇതുവരെ കണ്ട അലക്‌സ, ബിക്‌സ്ബി തുടങ്ങിയ വെര്‍ച്വല്‍ അസിസ്റ്റന്റുകളുടെ രീതിയില്‍ നിര്‍മിക്കപ്പെട്ട ഒന്നല്ല നിയോണ്‍ എന്നാണ് സാംസങ് പറയുന്നത്. ഇന്റര്‍നെറ്റിന്റെ ശക്തി ആവഹിച്ച, എല്ലാം അറിയാവുന്ന റോബോട്ടുകളുമല്ല ഇവ. ആന്‍ഡ്രോയിഡുകള്‍, സറഗേറ്റുകള്‍, യഥാര്‍ഥ മനുഷ്യരുടെ കോപ്പി തുടങ്ങിയ വാക്കുകളുപയോഗിച്ചും നിയോണിനെ വിശേഷിപ്പിക്കാനാവില്ല എന്നാണ് കമ്പനി പറയുന്നത്. എന്നാല്‍, അവ മനുഷ്യരെ അനുസ്മരിപ്പിക്കുന്ന 'അവതാറുകള്‍' ആണ്. അവയ്ക്ക് മനുഷ്യരോട് സംവാദിക്കാനും ,സഹാനുഭൂതി കാണിക്കാനുമാകും.നിയോണ്‍ ഒരു പുതിയ തരം ജീവിയാണ് എന്നാണ്  കമ്പനി വിശേഷിപ്പിക്കുന്നത് .ഭൂമിയില്‍ ദശലക്ഷക്കണക്കിനു ജീവികളുണ്ട്
.അവയ്ക്കിടയിലേക്ക് പുതിയ ഒന്നിനെക്കൂടെ കൊണ്ടുവരാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നു. നിയോണുകളുമായി ചങ്ങാത്തം കൂടാം, സഹകരിച്ചു പ്രവര്‍ത്തിക്കുന്നയാളാകാം, സഹയാത്രികനാകാം. അവ നിരന്തരം പഠിച്ചുകൊണ്ടേയിരിക്കും. 
സാങ്കേതികമായി വിശദീകരിച്ചാല്‍ നിയോണുകള്‍ സാംസങിന്റെ സ്റ്റാര്‍ ലാബ്‌സിന്റെ കോര്‍ ആര്‍3, സ്‌പെക്ട്രാ എന്നീ എൻജിനുകള്‍ ഉള്ളില്‍ പേറുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യന്ത്ര മനുഷ്യരാണ്. ഈ സാങ്കേതികവിദ്യകളില്‍ കോര്‍ ആര്‍3 എൻജിന് യഥാര്‍ഥ ജീവിതത്തെ പ്രതിഫലിപ്പിക്കുന്നതും തത്സമയ പ്രതികരണ ശേഷി കൊണ്ടുവരുന്നതുമാണ്. അതേസമയം സ്‌പെക്ട്രാ എൻജിനാണ് നിയോണിന് ബുദ്ധിശക്തിയും, പഠിക്കാനുള്ള കഴിവും വികാരങ്ങളും ബുദ്ധിയും പ്രകടിപ്പിക്കാനുള്ള ശേഷിയും ഓര്‍മ നിലനിര്‍ത്താനുള്ള കഴിവും നല്‍കുന്നത്.മനുഷ്യരെപ്പോലെ തന്നെ സംവാദിക്കാനും അനുഭവങ്ങളില്‍ നിന്ന് കാര്യങ്ങൾ മനസിലാക്കാനുമാകും. തനിക്കു സംഭവിക്കുന്നതെല്ലാം ഓര്‍ത്തുവയ്ക്കും. മനുഷ്യരെപ്പോലെ തന്നെ കാര്യങ്ങള്‍ ഗ്രഹിക്കാനും സഹാനുഭൂതി പ്രകടിപ്പിക്കാനും, സംസാരിക്കാനും അവയ്ക്കു സാധിക്കും. ഒരു ലക്ഷ്യം വച്ചു നീങ്ങുന്ന പല കാര്യങ്ങളിലും ഇവയുടെ സേവനം പ്രയോജനപ്പെടുത്താനാ
കുമെന്നാണ് പറയുന്നത്. മനുഷ്യ സ്പര്‍ശം ആവശ്യമുള്ള പല കാര്യങ്ങളിലും ഇവയെ ഉപയോഗിക്കാം.ഒരു വ്യക്തിഗത അദ്ധ്യാപകനാക്കാം, സാമ്പത്തിക ഉപദേഷ്ടാവാക്കാം, ഉടമയുടെ ആരോഗ്യ പരിപാലനത്തില്‍ ശ്രദ്ധിക്കാനുള്ള പരിപാലകനാക്കാം, മാത്രമല്ല ബോഡി ഗാര്‍ഡ് ആകാന്‍ പോലും സാധിക്കുമെന്നാണ് സാംസങ് അവകാശവാദം.  നിയോണിന്റെ പ്രിവ്യൂ മാത്രമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഇവ ഇനി ബീറ്റാ ടെസ്റ്റിങ് ഘട്ടത്തിലേക്കു കടക്കും. പല രാജ്യങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട പാര്‍ട്ണര്‍മാര്‍ക്ക് ഇവയെ ടെസ്റ്റ് ചെയ്യാന്‍ സാംസങ് എത്തിച്ചു നല്‍കും. എന്നാല്‍, ഇവയെ വാങ്ങണമെങ്കില്‍ കാലതാമസം എടുത്തേക്കുമെന്നാണ് പറയുന്നത്.

⭐ട്രെയിൻ റിസർവേഷൻ ചാർട്ട് എങ്ങനെ ഓൺ‌ലൈനിൽ നിന്ന് ലഭിക്കും ?⭐

💢അറിവുകൾ ഒറ്റനോട്ടത്തിൽ 💢

⭐ട്രെയിൻ റിസർവേഷൻ ചാർട്ട് എങ്ങനെ  ഓൺ‌ലൈനിൽ നിന്ന് ലഭിക്കും ?⭐
💢 വിശദ വായന 💢

👉നിങ്ങൾ പതിവായി ട്രെയിനുകളിൽ യാത്ര ചെയ്യുന്ന വ്യക്തിയാണെങ്കിൽ ടിക്കറ്റ് ബുക്കിങ് സ്ഥിരീകരിക്കാത്തപ്പോൾ നമ്മൾക്ക് വിഷമം ഉണ്ടാവും . അങ്ങനെ ഉള്ളവർക്ക് വേണ്ടി റിസർവ് ചെയ്ത ചാർട്ടുകൾ ഓൺലൈനിൽ പ്രദർശിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ തുടങ്ങി. റിസർവേഷൻ ചാർട്ട് തയ്യാറാക്കിയ ശേഷം ഒഴിവുള്ളതും ,ബുക്ക് ചെയ്തതും, ഭാഗികമായി ബുക്ക് ചെയ്തതുമായ ട്രെയിൻ ബെർത്തുകളെക്കുറിച്ചുള്ള വിവരങ്ങൾ യാത്രക്കാർക്ക് റിസർവേഷൻ ചാർട്ട് തയ്യാറാക്കിയ ശേഷം ഒരു ബട്ടൺ ക്ലിക്കുചെയ്ത് ലഭിക്കും. ട്രെയിനിൽ ലഭ്യമായ ഏതെങ്കിലും ഒഴിഞ്ഞ ബെർത്തുകളെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ ഇത് യാത്രക്കാരെ സഹായിക്കും. ആദ്യത്തെ റിസർവേഷൻ ചാർട്ട് ട്രെയിൻ പുറപ്പെടുന്നതിന് ഏകദേശം 4 മണിക്കൂർ മുൻപ് ഓൺലൈനിൽ വരും. രണ്ടാമത്തെ ചാർട്ട് ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുൻപ് ഓൺലൈനിൽ കാണാനാകും. രണ്ടാമത്തെ ചാർട്ട് സീറ്റ് അലോക്കേഷനിലെ മാറ്റങ്ങൾ കാണിക്കും.ഐആർ‌സി‌ടി‌സി ഇ-ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമിലെ വെബിലും, മൊബൈൽ പതിപ്പിലും പുതിയ ഫീച്ചർ ലഭ്യമാകും. ഈ പുതിയ ഇന്റർഫേസ് ഇന്ത്യൻ റെയിൽ‌വേയുടെ റിസർവ്ഡ് ട്രെയിനുകളിൽ ഉപയോഗിക്കുന്ന ഒൻപത് ക്ലാസുകളുടെ ലേഔട്ട് നൽകും, കൂടാതെ 120 ൽ അധികം വ്യത്യസ്ത കോച്ച് ലേൗട്ടുകളും‌ ഉൾ‌പ്പെടുത്തി.
ഐ‌ആർ‌സി‌ടി‌സി വെബ്‌സൈറ്റിൽ‌ എങ്ങനെ റിസർ‌വേഷൻ‌ ചാർ‌ട്ടുകൾ‌ പരിശോധിക്കാൻ‌ പറ്റുമെന്ന് നോക്കാം .

✨1) ഐ‌ആർ‌സി‌ടി‌സി വെബ്‌സൈറ്റിലേക്ക് പ്രവേശിക്കുക. 'ചാർ‌ട്ടുകൾ‌ / ഒഴിവുകൾ‌' എന്ന പുതിയ ഓപ്ഷൻ‌ ലഭ്യമാണ്. നിങ്ങൾ ആ ഓപ്‌ഷനിൽ ക്ലിക്കുചെയ്യുക
യാണെങ്കിൽ, നിങ്ങളെ ഒരു പുതിയ പേജിലേക്ക് റീഡയറക്‌ടുചെയ്യും.

✨2) ട്രെയിൻ നമ്പർ, യാത്രാ തീയതി, ബോർഡിങ് സ്റ്റേഷൻ എന്നീ വിശദാംശങ്ങൾ നൽകേണ്ടതുണ്ട്.
വിശദാംശങ്ങൾ നൽകി കഴിഞ്ഞാൽ, 'ട്രെയിൻ ചാർട്ട്' ഓപ്ഷനിൽ ക്ലിക്കുചെയ്യുക.

✨3) നിങ്ങൾക്ക് ഇപ്പോൾ റിസർവേഷൻ ചാർട്ട് കാണാൻ കഴിയും.

✨4) ക്ലാസ് തിരിച്ചുള്ളതും, കോച്ച് തിരിച്ചുള്ള ഒഴിഞ്ഞ ബെർത്തുകളുടെ എണ്ണം കാണാം.

✨5) ലേ ഔട്ട് കാണുന്നതിന് നിങ്ങളുടെ കോച്ച് നമ്പറിൽ ക്ലിക്കുചെയ്യാം.

📌കൂടുതൽ വിവരങ്ങൾക്ക്:

https://www.irctc.co.in/online-charts/ 

സയനൈഡ് മോഹൻ - കർണാടകയെ ഞെട്ടിച്ച ഒരു സീരിയൽ കില്ലർ

സയനൈഡ് മോഹൻ - കർണാടകയെ ഞെട്ടിച്ച ഒരു സീരിയൽ കില്ലർ

2009 ജൂൺ മാസത്തിലെ ഒരു ദിനം. കർണാടകയിലെ, ബന്ത്വാൾ പോലീസ് സ്റ്റേഷനിലേയ്ക്ക് മധ്യവയ്കരായ ആ ദമ്പതികൾ കയറിച്ചെന്നു. മംഗലാപുരത്തു നിന്നും ഏകദേശം 40 കിലോമീറ്റർ അകലെ, തീരദേശഗ്രാമമായ ബരിമരുവിൽ നിന്നാണു അവർ വരുന്നത്. ഇൻസ്പെക്ടറുടെ മുന്നിൽ അവർ ഒരു പരാതി സമർപ്പിച്ചു. 22 വയസ്സുള്ള അവരുടെ മകൾ അനിത ബംഗരെയെ രണ്ടു ദിവസമായി കാണാനില്ല. 7ആം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള യുവതി. വളരെ താഴ്ന്ന ചുറ്റുപാടുകളിൽ ജീവിച്ചു വരുന്ന ദുഗ്ഗപ്പയുടെയും കുസുമയുടെയും മൂന്നുമക്കളിൽ രണ്ടാമത്തവൾ.

അവളുടെ വിവാഹത്തിനായി സ്വരൂപിച്ചു വച്ചിരുന്ന 9 പവൻ സ്വർണവും 5000 രൂപയും അവളോടൊപ്പം കാണാതായിരുന്നു. അവളുടെ മൂത്തസഹോദരൻ മാധവ് വിദേശത്ത് ജോലി ചെയ്യുന്നു. അയാൾ വാങ്ങിക്കൊടുത്ത വിലകൂടിയ ഒരു മൊബൈൽ ഫോണും അപ്രത്യക്ഷമായിട്ടുണ്ട്. തങ്ങളുടെ മകളെ എങ്ങനെയും കണ്ടുപിടിച്ചു തരണമെന്ന് അവർ കണ്ണീരോടെ ഇൻസ്പെക്ടറോട് അപേക്ഷിച്ചു. പരാതി സ്വീകരിച്ച ഇൻസ്പെക്ടർ അന്വേഷിച്ച് നടപടിയെടുക്കാമെന്നു ഉറപ്പുകൊടുത്തു.

പിറ്റേന്ന് പൊലീസ് പാർടി ബരിമരുവിലെത്തി. യാത്ര സൌകര്യങ്ങൾ നന്നേ കുറഞ്ഞ ഒരു ഗ്രാമം. ഹിന്ദുക്കളും മുസ്ലീങ്ങളും താമസമുണ്ട്. ദുഗ്ഗപ്പയുടെ വീട്ടിലെത്തിയ പൊലീസ് വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു. കൂടാതെ അയൽവാസികളിൽ നിന്നും മറ്റു പരിചയക്കാരിൽ നിന്നും മൊഴിയെടുത്തു. അക്കൂട്ടത്തിൽ ശ്രദ്ധേയമായൊരു വിവരമുണ്ടായിരുന്നു. അനിതയ്ക്കു ഒരു മുസ്ലീം യുവാവുമായി പരിചയമുണ്ടായിരുന്നത്രെ. എന്നാൽ അയാൾ ഈ പ്രദേശത്തെ താമസക്കാരനല്ല.

ദിവസങ്ങൾ കഴിഞ്ഞിട്ടും മകളുടെ വിവരമൊന്നും ലഭിയ്ക്കാത്തതുകൊണ്ട് ദുഗ്ഗപ്പയും കുസുമയും വീണ്ടും ബന്ത്വാൾ പൊലീസ് സ്റ്റേഷനിലെത്തി. മകളുടെ വിവരം അന്വേഷിച്ച അവരോടെ ഇൻസ്പെക്ടർ വളരെ പരുഷമായാണു പെരുമാറിയത്. “മകളെ നല്ല രീതിയിൽ വളർത്തണമായിരുന്നു. അവൾ ഏതോ യുവാവിന്റെ കൂടെ പോയി. അവരിപ്പോൾ വിവാഹം ചെയ്ത് സുഖമായി ജീവിയ്ക്കുന്നുണ്ടാകും. പൊലീസിനു ഇതിലൊന്നും ചെയ്യാനില്ല. നിങ്ങൾ പോകൂ..” “അവൾ അങ്ങനെയൊരു കുട്ടിയല്ല സാർ. അവളുടെ വിവാഹം നടത്താൻ ഞങ്ങൾ ശ്രമിച്ചു കൊണ്ടിരിയ്ക്കുകയായിരുന്നു..” ദുഗ്ഗപ്പ കണ്ണീരോടെ പറഞ്ഞു.. “ഷട്ടപ്പ്..!“ ഇൻസ്പെക്ടർ ചാടിയെണീറ്റു. “നിങ്ങളോട് പോകാനല്ലേ പറഞ്ഞത്..!“ ആകെ ഭയന്നുപോയ ആ പാവങ്ങൾ കരഞ്ഞുകൊണ്ട് സ്റ്റേഷന്റെ പടിയിറങ്ങി.

സഹോദരിയെ കാണാനില്ലെന്നറിഞ്ഞ മാധവ് വിദേശത്തു നിന്നും ലീവിൽ നാട്ടിലെത്തി. അപ്പോൾ നാട്ടിലാകെ സ്ഥിതിഗതികൾ ഗുരുതരാവസ്ഥയിലെത്തിയിരുന്നു. ചില സംഘടനകൾ പ്രശ്നം ഏറ്റെടുത്തു കഴിഞ്ഞിരുന്നു. മകളെ ഒരു മുസ്ലീം പ്രലോഭിപ്പിച്ചു കൊണ്ടു പോകാൻ ഇടയാക്കിയ ദുഗ്ഗപ്പയെ നാട്ടുകാർ ഒറ്റപ്പെടുത്താനാരംഭിച്ചു. അവളെ തള്ളിപ്പറയുകയല്ലാതെ, ആ നാട്ടിൽ ജീവിയ്ക്കാൻ മറ്റു നിവൃത്തിയില്ല എന്ന സ്ഥിതിയായിരുന്നു. നാട്ടിലെത്തിയ മാധവ് ആദ്യം ചെയ്തത്, സഹോദരിയ്ക്ക് അങ്ങനെയൊരു ബന്ധം ഉണ്ടായിരുന്നോ എന്ന് അന്വേഷിയ്ക്കുകയായിരുന്നു. അനിതയുടെ കൂട്ടുകാരികളോടും മറ്റും അന്വേഷിച്ചതിൽ മുസ്ലീമായ ആരുമായും അവൾ സംസാരിയ്ക്കുന്നതു പോലും കണ്ടതായി അവരാരും കണ്ടിട്ടില്ല. എന്നാൽ അവൾക്കൊരു ആൺ സുഹൃത്ത് ഉണ്ടായിരുന്നതായ ചില സൂചനകൾ ഉണ്ടായിരുന്നു. അക്കാര്യം അവർ സമ്മതിയ്ക്കുകയും ചെയ്തു.

മാധവ്, ബന്ത്വാൾ സ്റ്റേഷനിലെത്തി ഇക്കാര്യങ്ങൾ ഇൻസ്പെക്ടറോട് പറഞ്ഞെങ്കിലും, അതൊന്നും കേൾക്കാൻ അയാൾ തയ്യാറായിരുന്നില്ല. തിരികെ നാട്ടിലെത്തിയ അയാൾ, ഗ്രാമക്ഷേത്രത്തിലെ സ്വാമിയെ പോയി കണ്ടു. വളരെ നല്ലവനായ അയാൾക്ക് അനിതയെ നല്ല പരിചയമുണ്ടായിരുന്നു. അവൾ മിക്കവാറും ക്ഷേത്രത്തിൽ വരാറുണ്ടായിരുന്നു. കാണാതായ അന്നു പോലും രാവിലെ വന്നിരുന്നതാണ്. അങ്ങനെയുള്ള അവൾ ഒരു മുസ്ലീമിനൊപ്പം പോയി എന്ന് സ്വാമി വിശ്വസിച്ചിരുന്നില്ല. മാധവിന്റെ സങ്കടം മനസ്സിലാക്കിയ സ്വാമി അയാളെ ആശ്വസിപ്പിച്ചു. പോലീസ് സ്റ്റേഷനിൽ താൻ കൂടി വന്നു കാര്യങ്ങൾ പറയാമെന്ന് അദ്ദേഹം ഏറ്റു.

പിറ്റേന്ന് സ്വാമിയും മാധവും കൂടി ബന്ത്വാൾ സ്റ്റേഷനിൽ എത്തി വിവരങ്ങൾ അറിയിച്ചു. എന്നാൽ ഇൻസ്പെക്ടർക്ക് ഒരു കുലുക്കവുമുണ്ടായിരുന്നില്ല. തന്റെ അന്വേഷണത്തിൽ അനിത ഒരു മുസ്ലീം യുവാവിനൊപ്പമാണു പോയിരിയ്ക്കുന്നതെന്ന് മനസ്സിലായി എന്നയാൾ പറഞ്ഞു. അവരെ കണ്ടെത്താൻ ശ്രമിയ്ക്കുന്നുണ്ട്. ഇൻസ്പെക്ടറുടെ ഈ നിലപാടിൽ കോപം തോന്നിയ സ്വാമി, മാധവിനെയും കൂട്ടി ദക്ഷിണ കാനറ ജില്ലാ പൊലീസ് സൂപ്രണ്ടിനു പരാതി കൊടുത്തു. ഇതോടെ കർണാടക സർക്കാർ ഉണർന്നു. അനിതയുടെ തിരോധാനത്തെ പറ്റി അന്വേഷിയ്ക്കാൻ, സംസ്ഥാനത്തെ കുറ്റാന്വേഷണ ഏജൻസിയായ കോർ ഓഫ് ഡിറ്റക്ടീവ്സ് (CD)-നെ ചുമതലപ്പെടുത്തി. എ എസ് പി. ഡോ. ചന്ദ്രഗുപ്ത കേസന്വേഷണം ഏറ്റെടുത്തു. ബന്ത്വാൾ സ്റ്റേഷനിലെത്തിയ ASP കേസ് ഫയലുകൾ പരിശോധിച്ചു. ഒരു കേസന്വേഷണത്തിൽ ചെയ്യേണ്ട പ്രാഥമിക അന്വേഷണം പോലും അവിടുത്തെ പോലീസ് നടത്തിയിട്ടില്ല എന്നദ്ദേഹത്തിനു ബോധ്യമായി.

അനിതയുടെ ഗ്രാമത്തിലെത്തിയ അദ്ദേഹം മാതാപിതാക്കളിൽ നിന്നും മാധവിൽ നിന്നും മറ്റും മൊഴികളെടുത്തു. അനിതയുടെ മൊബൈൽ ഫോൺ കോളുകളെ പറ്റിയാണു കൂടുതൽ അറിയേണ്ടിയിരുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ അനിതയുടെ കോൾ ലിസ്റ്റ് അദ്ദേഹം ശേഖരിച്ചു. അനിത വീട്ടിൽ നിന്നും പോയി രണ്ടു ദിവസത്തിനു ശേഷം ആ ഫോൺ പിന്നീട് ഉപയോഗിയ്ക്കപ്പെട്ടിട്ടില്ല. അവൾ വിളിച്ചതും അവളെ വിളിച്ചതുമായ മറ്റു നമ്പരുകളെ പറ്റിയായി അന്വേഷണം. ഏറെ ദിവസത്തെ പ്രയത്നത്തിനുശേഷം, അതിൽ ഒരു നമ്പർ പൊലീസ് മാർക്ക് ചെയ്തു. ശ്രീധർ എന്നൊരാളുടെ ഫോൺ നമ്പരായിരുന്നു അത്. ആ ഫോണിൽ നിന്നും വളരെ അധികം കോളൂകൾ അനിതയുടെ ഫോണിലേയ്ക്ക് വന്നിട്ടുണ്ട്. ബന്ത്വാൾ സ്റ്റേഷനിലെ ഒരു കോൺസ്റ്റബിൾ വഴി ഇക്കാര്യം മാധവ് അറിഞ്ഞു. സുള്ള്യ താലൂക്കിലെ പെരാജ് എന്നൊരു സ്ഥലത്തെ അഡ്രസാണു ശ്രീധർ നൽകിയിരുന്നത്.

മാധവ്, തന്റെ അഞ്ചു സുഹൃത്തുക്കളുമായി ഒരു ജീപ്പിൽ പെരാജിലേയ്ക്കു പുറപ്പെട്ടു. ഏറെ സമയത്തെ അന്വേഷണത്തിനു ശേഷം അവർ ശ്രീധറിനെ കണ്ടെത്തി. ഒരു ചെറുപ്പക്കാരൻ. സൌഹൃദഭാവത്തിൽ അയാളെ അവർ കൂടെ കൂട്ടി. എന്തോ സംസാരിയ്ക്കാനെന്ന വ്യാജേനെ ജീപ്പിൽ കയറ്റി വിജന സ്ഥലത്തെത്തിച്ചു. അവിടെ വെച്ച് മാധവും സുഹൃത്തുക്കളും കൂടി ശ്രീധറിനെ ക്രൂരമായി മർദ്ദിച്ചു. എന്തിനാണു തന്നെ മർദ്ദിയ്ക്കുന്നതെന്ന നിരന്തര ചോദ്യത്തിനൊടുവിൽ അവർ കാര്യം പറഞ്ഞു. എന്നാൽ അനിതയെ അറിയുകപോലുമില്ലെന്ന് അയാൾ കരഞ്ഞുകൊണ്ടു പറഞ്ഞു. മാധവ് പറഞ്ഞ ഫോൺ നമ്പർ, തന്റെ സഹോദരിയുടെ നമ്പരാണത്രേ. എന്നു മാത്രമല്ല, ആ ഫോണിനോടൊപ്പം തന്റെ സഹോദരി കാവേരിയെയും കാണാനില്ലെന്ന വിവരവും അയാൾ പറഞ്ഞു. എന്നാൽ മാധവും കൂട്ടരും അതൊന്നും വിശ്വസിച്ചില്ല. ശ്രീധറിനെ ബോധം കെടുവോളം മർദ്ദിച്ച ശേഷം അയാളുടെ ശരീരം റെയിൽവേ ട്രാക്കിൽ തള്ളി അവർ കടന്നു കളഞ്ഞു.

അല്പസമയത്തിനകം ബോധം തെളിഞ്ഞ ശ്രീധർ ഒരു വിധത്തിൽ നടന്ന് അടുത്ത കവലയിലെത്തി നാട്ടുകാരുടെ സഹായം അഭ്യർത്ഥിച്ചു. അവർ അയാളെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. അയാളിൽ നിന്നു വിവരങ്ങൾ ചോദിച്ചറിഞ്ഞ ലോക്കൽ പൊലീസ് ഒരു പരാതി എഴുതി വാങ്ങി. തന്റെ സഹോദരിയുടെ നമ്പർ ചോദിച്ചു വന്നവരാണു മർദ്ദിച്ചതെന്നും, തന്റെ സഹോദരിയെ മാസങ്ങളായി കാണാനില്ലെന്നും അതിൽ വിശദീകരിച്ചിരുന്നു. കാവേരിയുടെ മിസ്സിംഗ് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും തുമ്പൊന്നും കിട്ടിയിരുന്നില്ല. ഈ നമ്പരിനെ പറ്റി, സ്റ്റേഷൻ ഇൻസ്പെക്ടർ അന്വേഷണമാരംഭിച്ചു. എന്നാൽ അതിപ്പോൾ ഉപയോഗത്തിലില്ലായിരുന്നു.

അന്വേഷണം നടക്കുന്നതിനാൽ, കാവേരിയുടെ മിസ്സിംഗിനെ പറ്റി ഇൻസ്പെക്ടർ, ഡോ. ചന്ദ്രഗുപ്തയ്ക്കു വിവരം കൈമാറി. അദ്ദേഹത്തിനു വലിയ ആവേശമായി. കാവേരിയെ പറ്റി വിശദമായ അന്വേഷണമാരംഭിച്ചു. ശ്രീധറിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ശ്രീധറിന്റെ പേരിലെടുത്ത സിം ആണു സഹോദരി കാവേരി ഉപയോഗിച്ചിരുന്നത്. കേരളത്തിലെ കാസർഗോഡ് ആയിരുന്നു കാവേരി ജോലിചെയ്തിരുന്നത്. 2009 ഫെബ്രുവരിയിലെ ഒരു ദിവസം, വീട്ടിൽ നിന്നും പോയ കാവേരി പിന്നെ മടങ്ങി വന്നില്ല. ദിവസങ്ങൾക്കു ശേഷം വീട്ടുകാർ പൊലീസിൽ പരാതി നൽകിയെങ്കിലും ഒന്നും സംഭവിച്ചില്ല. അപ്രത്യക്ഷരായ അനേകം യുവതികളുടെ കേസിനൊപ്പം അതും പൊലീസ് ഷെൽഫിൽ വിശ്രമിച്ചു.

അങ്ങനെയിരിയ്ക്കെ സൈബർ സെല്ലിൽ നിന്നും, ASP ചന്ദ്രഗുപ്തയ്ക്ക് ഒരു ഇൻഫോർമേഷനെത്തി. കാണാതായ അനിതയുടെ ഫോൺ ആക്ടീവായിരിയ്ക്കുന്നു എന്നതായിരുന്നു അത്. മറ്റൊരു നമ്പർ ആണു അതിലുപയോഗിയ്ക്കുന്നത്. IMEI നമ്പർ ട്രേയ്സ് ചെയ്താണു സൈബർ സെൽ അതു കണ്ടെത്തിയത്. മംഗലാപുരത്തിനടുത്ത് “ദർലക്കട്ടെ” എന്നൊരു സ്ഥലത്താണു ആ ഫോൺ ഉപയോഗത്തിലുള്ളത്. നമ്പർ ട്രെയ്സ് ചെയ്തതിൽ നിന്നും ഒരു സ്ത്രീയുടെ പേരിലാണു സിം ഉള്ളതെന്നു മനസ്സിലായി.

പൊലീസ് ദർലക്കട്ടയിൽ എമ്പാടും പരതി സിം ഉടമയെ കണ്ടെത്തി. 16 വയസ്സുള്ള ഒരു ആൺകുട്ടിയായിരുന്നു അതുപയോഗിച്ചിരുന്നത്. അവന്റെ അമ്മയുടെ പേരിലുള്ള സിമ്മാണു അവൻ ഉപയോഗിയ്ക്കുന്നത്. ആ സ്ത്രീയെ ചോദ്യം ചെയ്തതിൽ നിന്നും അവർക്കൊന്നും അറിയില്ലെന്നു മനസ്സിലായി. ആ ഫോൺ എങ്ങനെ കിട്ടി എന്നു ചോദിച്ചപ്പോൾ തന്റെ അമ്മാവൻ സമ്മാനിച്ചതാണെന്നു പറഞ്ഞു. ദർലെകട്ടയിൽ നിന്നും അല്പമകലെ, കന്യന എന്നസ്ഥലത്താണു അമ്മാവൻ താമസിയ്ക്കുന്നത്.

പൊലീസ് അവിടെയെത്തി, അയാളെ തപ്പിയെടുത്തു. അവിടെ അടുത്തൊരു യു പി. സ്കൂളിലെ അധ്യാപകനായിരുന്ന മോഹൻ കുമാർ ആയിരുന്നു അത്. അയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ ഫോൺ താൻ ഒരാളിൽ നിന്നും വിലകൊടുത്തു വാങ്ങിയതാണെന്ന് മോഹൻ കുമാർ പറഞ്ഞു. അനന്തിരവനു ഒരു ബർത് ഡേ പാർടി നൽകാനായിരുന്നു അത്. ആരിൽ നിന്നു വാങ്ങിയതാണെന്ന് താനിപ്പോൾ ഓർക്കുന്നില്ല എന്നും അയാൾ പറഞ്ഞു.

പൊലീസ് മോഹൻ കുമാറിന്റെ സ്കൂളിലെത്തി അന്വേഷിച്ചു. അതിൽ നിന്നും ഒരു കാര്യം മനസ്സിലായി, അയാൾ ഇടയ്ക്കിടെ സ്കൂളിലെത്താറില്ല. നാലും അഞ്ചും ദിവസങ്ങൾ അവധിയിലായിരിയ്ക്കും. അറ്റൻഡൻസ് രജിസ്റ്ററിൽ നിന്നും ആ ദിവസങ്ങളുടെ വിവരം പൊലീസ് ശേഖരിച്ചു. അനിതയും കാവേരിയും അപ്രത്യക്ഷമായ ദിവസങ്ങളിൽ മോഹൻ കുമാർ സ്കൂളിൽ എത്തിയിട്ടില്ല..! പിന്നീടുള്ള കാര്യമായ ചോദ്യം ചെയ്യലിനുമുന്നിൽ അയാൾക്കു പിടിച്ചു നിൽക്കാനായില്ല. കർണാടകയെ പിടിച്ചു കുലുക്കിയ ഭീകരമായ കൊലപാതക പരമ്പരയുടെ ചുരുളായിരുന്നു നിവർന്നത്.

2006 നവമ്പർ കൊല്ലൂർ മൂകാംബികാ ക്ഷേത്രം. ക്ഷേത്ര മതിലിനു വെളിയിൽ പുറകുഭാഗത്തുള്ള ചെറിയ റോഡിൽ, ഒരു യുവതി നിലത്തു കിടന്നു പിടയുന്നതു കണ്ടാണു ആൾക്കാർ ഓടിക്കൂടിയത്. അവളുടെ വായിൽ നിന്നു നുരയും പതയും വന്നിരുന്നു. നിമിഷങ്ങൾക്കകം മരണപ്പെടുകയും ചെയ്തു. അധികം വൈകാതെ പൊലീസ് സ്ഥലത്തെത്തി. ആ യുവതിയുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആയി ആരുമുണ്ടായിരുന്നില്ല. അജ്ഞാതമായ ആ ജഡം അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോട്ടത്തിനായി എത്തിച്ചു. അവിടുന്നു ലഭിച്ച റിപ്പോർട്ടിൽ അവർക്കു അപസ്മാരം ഉണ്ടായിരുന്നതായും, എയിഡ്സ് രോഗം ഉള്ളതായി സംശയിയ്ക്കുന്നു എന്നുമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എയിഡ്സിനെ പറ്റിയുള്ള സംശയം ഉണ്ടായതോടെ എത്രയും വേഗം ജഡം ദഹിപ്പിയ്ക്കുന്നതിനെ പറ്റിയായി അധികാരികളുടെ ആലോചന.

മംഗലാപുരത്തെ ഒരു കോളേജിലെ അറ്റൻഡറായ ശാന്തകുമാരി, നവമ്പർ 9 നു രാവിലെ വീട്ടിൽ നിന്നും പോയതാണു. നന്നായി വസ്ത്രം ധരിച്ച്, ആഭരണങ്ങളൊക്കെ അണിഞ്ഞായിരുന്നു യാത്ര. കോളേജിൽ ഒരു ഫംഗ്ഷൻ നടക്കുന്നുണ്ടത്രെ. താൻ ചിലപ്പോൾ വൈകിയേക്കുമെന്നും പറഞ്ഞു. അന്നു രാത്രി ഏറെ വൈകിയിട്ടും ശാന്തകുമാരി തിരികെയെത്തിയില്ല. മൂത്ത സഹോദരൻ രാജു, കോളേജിൽ വിളിച്ച് അന്വേഷിച്ചു. എന്നാൽ അവിടെ അങ്ങനെയൊരു ഫംഗ്ഷൻ ഉണ്ടായിരുന്നില്ല..! പിറ്റേന്നു തന്നെ അയാൾ മംഗലാപുരം പോലീസിൽ പരാതി നൽകി. കാര്യമായ അന്വേഷണമൊന്നും ഉണ്ടായില്ല. അങ്ങനെയിരിയ്ക്കെ ആണു ടിവിയിൽ ആ വാർത്ത കാണുന്നത്, കൊല്ലൂർ മൂകാംബിക ക്ഷേത്ര പരിസരത്തു നിന്നും അജ്ഞാതയായ ഒരു യുവതിയുടെ ജഡം കണ്ടെത്തിയ വിവരം അറിയുന്നത്. യുവതിയ്ക്ക് എയിഡ്സ് ബാധ സംശയിയ്ക്കുന്നതായും അതിൽ പറഞ്ഞിരുന്നു.

സംശയം തോന്നിയ രാജുവും ചില ബന്ധുക്കളും കൂടി കൊല്ലൂർക്ക് പുറപ്പെട്ടു. സ്റ്റേഷനിലെത്തിയ അയാൾ തന്റെ സഹോദരിയുടെ കമ്മലുകൾ തിരിച്ചറിഞ്ഞു. ജഡം അന്വേഷിച്ച അയാൾക്ക് അത് ദഹിപ്പിയ്ക്കാനായി പൊതു ശ്മശാനത്തിലേയ്ക്കു നീക്കിയ വിവരമാണു ലഭിച്ചത്. അയാൾ അങ്ങോട്ടേയ്ക്ക് ഓടി. അവിടെ ചിത ഒരുങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. അത് തന്റെ സഹോദരിയാണെന്നും ജഡം വിട്ടുതരണമെന്നുമുള്ള അപേക്ഷ ശ്മശാന നടത്തിപ്പുകാരൻ നിരസിച്ചു. രാജുവിന്റെ കരച്ചിലിനും ബഹളത്തിനുമൊടുവിൽ ആൾകൂടി. അയാളുടെ സമുദായത്തിന്റെ പ്രാദേശിക നേതാക്കൾ എത്തി. പൊലീസുമായി ബന്ധപ്പെട്ടു. ഒടുക്കം ശാന്തകുമാരിയുടെ ബോഡി സഹോദരനു വിട്ടുകൊടൂത്തു. മംഗലാപുരത്ത് അത് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തു. മരണകാരണം സൈനൈഡ് ഗുളിക ഉള്ളിൽ ചെന്നതാണെന്നു സ്ഥിരീകരിയ്ക്കപ്പെട്ടു. ജീവിത നൈരാശ്യം മൂലം ശാന്തകുമാരി ആത്മഹത്യ ചെയ്തതായി വ്യാഖ്യാനിയ്ക്കപ്പെട്ടു.

മോഹൻ കുമാറിനെ ചോദ്യം ചെയ്ത പോലീസിനു മുന്നിൽ, മൂകാംബിക ക്ഷേത്രത്തിൽ മരണപ്പെട്ട ശാന്തകുമാരിയുടെ കഥയുമുണ്ടായിരുന്നു. പൊലീസ് ASP ചന്ദ്രഗുപ്ത മൂകാംബികയിലെത്തി അന്വേഷണം നടത്തി. ശാന്തകുമാരിയെയും മോഹൻ കുമാറിനെയും അവിടെ ഒരു ലോഡ്ജിൽ എത്തിച്ച ഓട്ടോക്കാരനെ പൊലീസ് കണ്ടെത്തി. നിത്യേന വീട്ടിൽ നിന്നും കോളേജിലേയ്ക്കു ബസിൽ പോകുന്ന ശാന്തകുമാരിയെ ബസ്റ്റോപ്പിൽ വെച്ചാണു മോഹൻ കുമാർ നോട്ടമിട്ടത്. വളരെ ഒതുക്കത്തോടെ, നിശബ്ദയായി വരുകയും പോകുകയും ചെയ്യുന്ന അവൾ വിവാഹിതയല്ലെന്നു അയാൾ മനസ്സിലാക്കി. കാണാൻ വലിയ തെറ്റില്ലാത്ത യുവതി. മുപ്പതിനു മുകളിൽ പ്രായമുണ്ട്. ചെറിയ സംഭാഷണങ്ങളിൽ കൂടി പരിചയം സ്ഥാപിച്ച അയാൾ, താൻ ഒരു കമ്പനി എക്സിക്യൂട്ടീവ് ആണെന്നു പരിചയപ്പെടുത്തി. മോഹൻ കുമാറിന്റെ വലയിൽ വീണ ശാന്തകുമാരിയ്ക്ക്, അയാളുടെ വിവാഹ വാഗ്ദാനം സ്വീകരിയ്ക്കാൻ മടി ഉണ്ടായില്ല. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വെച്ച് വിവാഹം നടത്താമെന്നും, തന്റെ മാതാപിതാക്കൾ അവിടെ കാത്തു നിൽക്കുമെന്നും അയാൾ അറിയിച്ചു. വീട്ടിൽ സൂക്ഷിച്ചിരുന്ന 20 പവൻ സ്വർണവും കുറച്ചു പണവുമായാണു അവൾ പോയത്.

മൂകാംബികയിലെത്തിയ മോഹൻ കുമാറും ശാന്തകുമാരിയും ഒരു ലോഡ്ജിൽ താമസിച്ചു. പിറ്റേന്ന് രാവിലെ ക്ഷേത്ര ദർശനത്തിനായി പുറപ്പെടാൻ നേരം, സ്വർണവും പണവും ലോഡ്ജിൽ സൂക്ഷിച്ചാൽ മതിയെന്ന് അയാൾ പറഞ്ഞു. ആ യുവതി അതു സമ്മതിച്ചു. ക്ഷേത്രത്തിനു പിന്നിൽ നടക്കുമ്പോഴാണു മോഹൻകുമാർ പറഞ്ഞത്, ഇന്നലെ നമ്മൾ ബന്ധപ്പെട്ടതിനാൽ ഗർഭ സാധ്യതയുണ്ട്. അതുകൊണ്ട് ഗർഭനിരോധന ഗുളിക കഴിയ്ക്കണം എന്ന്. വിവാഹത്തിനു മുമ്പായി ഗർഭമുണ്ടാകുന്നത് നല്ലതല്ലത്രേ.. അയാൾ നൽകിയ ഗുളിക കഴിയ്ക്കാൻ ശാന്തകുമാരി അല്പം പോലും മടിച്ചില്ല. ഗുളിക ഉള്ളിലെത്തിയതും അവൾ നിലത്തു വീണു, സമയം പാഴാക്കാതെ, മോഹൻ കുമാർ ഓടിക്കളഞ്ഞു. നേരെ ലോഡ്ജിലെത്തിയ അയാൾ സ്വർണവുമെടുത്ത് സ്ഥലം വിട്ടു..

അനിത ബംഗാരെയ്ക്കു സംഭവിച്ചതും ഇതിനു സമാനമായിരുന്നു. അവളുമായി പരിചയം സ്ഥാപിച്ച മോഹൻ കുമാർ വിവാഹ വാഗ്ദാനം നൽകി. “കമ്പനി എക്സിക്യൂട്ടീവാ“യ അയാളെ വിവാഹം ചെയ്യാനായി വീട്ടിൽ നിന്നും ഉണ്ടായിരുന്ന സ്വർണവുമെടുത്ത് ആരോടും പറയാതെ അവൾ പോയി. മൈസൂർ നഗരത്തിലേയ്ക്കാണു അവളെയും കൊണ്ട് അയാൾ പോയത്. ഒരു ലോഡ്ജിൽ ഒന്നിച്ചു താമസിച്ചു. പിറ്റേന്ന് അവളെയും കൂട്ടി ‘വീട്ടിലേയ്ക്ക്” പോകാനായി മൈസൂരു ബസ്സ്റ്റാൻഡിൽ എത്തി. അവളുടെ ആഭരണങ്ങളും ഫോണുമെല്ലാം കൈയിലുള്ള ബാഗിലാണുള്ളത്. അപ്പോഴാണു അയാൾ പറഞ്ഞത്, ഇന്നലെ ബന്ധപ്പെട്ടതിനാൽ ഗർഭസാധ്യത ഉണ്ടെന്ന്. അത് ഇല്ലാതാക്കാനായി അയാൾ രണ്ട് “ഗർഭനിരോധന” ഗുളികകൾ നൽകി. ഇതു കഴിച്ചാൽ ചിലപ്പോൾ ഛർദ്ദിയ്ക്കാൻ സാധ്യതയുള്ളതിനാൽ ബസ്റ്റാൻഡിലെ ടോയിലറ്റിൽ പോയി കഴിച്ചാൽ മതിയെന്ന് അയാൾ പറഞ്ഞു.

ആ പാവം യുവതി തന്റെ ബാഗ് അയാളെ ഏല്പിച്ചിട്ട് ടോയിലറ്റിൽ പോയി. ഗുളിക ഉള്ളിൽ ചെന്ന നിമിഷം തന്നെ അവൾ മരണപ്പെട്ടു. മോഹൻ കുമാർ ഉടൻ തന്നെ സ്ഥലം വിടുകയും ചെയ്തു. ടൊയിലറ്റിൽ നിന്നും കണ്ടെടുത്ത യുവതിയുടെ ജഡം പോസ്റ്റു മോർട്ടം ചെയ്തപ്പോൾ സയനൈഡ് ഗുളിക കഴിച്ചതാണെന്നു മനസ്സിലായി. ജീവിത നൈരാശ്യം മൂലം ആത്മഹത്യ ചെയ്തവരിൽ ഒരാൾ കൂടിയായി പൊലീസിന്റെ കണക്കിൽ. തിരിച്ചറിയപ്പെടാത്ത ആ യുവതിയുടെ ജഡം എവിടെയോ മറവു ചെയ്യപ്പെട്ടു.

ഇങ്ങനെ മൊത്തം 20 കൊലപാതകങ്ങളാണു മോഹൻ കുമാറിനെ ചോദ്യം ചെയ്തതിൽ നിന്നും വെളിയിലായത്. വിനുത, ശാരദ, ശശികല, ബേബി നായിക്ക്, അനിത, ഹേമ, വിജയ ലക്ഷ്മി, യശോദ, പുഷ്പ, സുനന്ദ….. ആ പട്ടിക അങ്ങനെ നീളുന്നു. എല്ലാം പാവപ്പെട്ട കുടുംബങ്ങളിലെ വിദ്യാഭ്യാസം കുറഞ്ഞ വനിതകൾ. ഒരു ജീവിതം മോഹിച്ച് കാമുകന്റെ വാക്കു വിശ്വസിച്ച് ഇറങ്ങി തിരിച്ചവർ. എല്ലാവരുടെയും വിധി ഒന്നു തന്നെയായിരുന്നു.

49 കാരനായ മോഹൻ കുമാർ മൂന്നു വിവാഹം ചെയ്തിരുന്നു. ആദ്യ വിവാഹം ഒഴിവായ ശേഷം രണ്ടു വിവാഹം ചെയ്തു. രസകരമായ കാര്യം, രണ്ടു ഭാര്യമാർക്കും തങ്ങൾ ഒരേ ആളെയാണു വിവാഹം ചെയ്തതെന്ന് അറിയില്ലായിരുന്നു എന്നതാണ്. ഉപ്പളയിലുള്ള മഞ്ജുള, സൌത്ത് കാനറയിലുള്ള ശ്രീദേവി എന്നിവരായിരുന്നു അവർ. രണ്ടു പേർക്കും രണ്ടു മക്കൾ വീതം. സ്വന്തം വീടുകളിലാണു താമസം. ഭർത്താവിനു ദൂരെയാണു ജോലി എന്നതുകൊണ്ട് എല്ലാ ദിവസവും എത്താറില്ലായിരുന്നു. വീട്ടിലെത്തിയാൽ വളരെ മര്യാദക്കാരനായ അയാളെ പോലീസ് അറസ്റ്റു ചെയ്തു എന്നറിഞ്ഞപ്പോൾ വിശ്വസിയ്ക്കാൻ തയ്യാറല്ലായിരുന്നു രണ്ടു പേരും.

പൊലീസ് വിശദമായ അന്വേഷണത്തിനൊടുവിൽ മോഹൻ കുമാറിനെതിരെ കുറ്റപത്രം തയ്യാറാക്കി. ദൃക്സാക്ഷികൾ ആരുമില്ല എന്നത് ഒരു പോരായ്മയായിരുന്നു. കൂടുതൽ അന്വേഷനത്തിൽ മോഹൻ കുമാറിന്റെ മരണ വലയിൽ നിന്നും കഷ്ടിച്ചു രക്ഷപെട്ട ഒരു ഇരയെ അവർ കണ്ടെത്തി. വിവാഹം വാഗ്ദാനം ചെയ്ത്, പ്രലോഭിപ്പിച്ച് മടിക്കേരിയിലെ ഒരു ലോഡ്ജിലെത്തിച്ച ആ യുവതിയെ അയാൾ ഉപയോഗിച്ചു. പതിവു പോലെ ബസ്റ്റാൻഡിൽ എത്തിച്ച ശേഷം ഗുളിക നൽകി, ടോയിലറ്റിലേയ്ക്കു പറഞ്ഞു വിട്ടു. ഗുളിക വിഴുങ്ങുന്നതിനു പകരം അവൾ അതിലൊന്നു നക്കുക മാത്രമേ ചെയ്തുള്ളു. ഉടൻ നിലത്തു വീണു. മോഹൻ കുമാർ മുങ്ങുകയും ചെയ്തു.

ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കപ്പെട്ട അവൾ രക്ഷപെട്ടു. ആത്മഹത്യാ ശ്രമം എന്ന വ്യാഖ്യാനം അവൾ തിരുത്തിയില്ല. ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ നാട്ടിൽ തിരികെയെത്തി. മൂന്നു മാസങ്ങൾക്കു ശേഷം അവളുടെ വിവാഹവും നടന്നു. പൊലീസ് രഹസ്യമായി അവളെ ബന്ധപ്പെട്ടു. കേസിന്റെ പ്രധാന്യം ബോധ്യപ്പെടുത്തി. അവളുടെ ഭർത്താവോ വീട്ടുകാരോ അറിയാതെ, മൊഴി നൽകാനുള്ള സൌകര്യം ഏർപ്പെടുത്താമെന്നു പറഞ്ഞു. അങ്ങനെ തന്നെ ചതിച്ചവനെതിരെ മൊഴി നൽകാൻ അവൾ തയ്യാറായി.

മോഹൻ കുമാറിനു സയനൈഡ് സപ്ലൈ ചെയ്തുകൊണ്ടിരുന്ന ആളെ പൊലീസ് പൊക്കി. അബ്ദുൾ സലാം എന്നൊരു കെമിക്കൽ ഡീലറായിരുന്നു അത്. അറസ്റ്റുചെയ്യപ്പെട്ട അയാൾ, മോഹൻ കുമാർ ഒരു സ്വർണ വ്യാപാരി ആയിട്ടാണു താനുമായി ഇടപാടു നടത്തിയതെന്നു പറഞ്ഞു. സ്വർണവ്യവസായത്തിലെ പ്രധാന ഘടകമാണു പൊട്ടാസ്യം സയനൈഡ്. എന്നാൽ പൊട്ടാസ്യം സൈനയിഡ് വിൽക്കാൻ അബ്ദുൽ സലാമിനു ലൈസൻസ് ഇല്ലായിരുന്നു. എന്തായാലും പൊലീസ് അയാളെ കേസിൽ മാപ്പു സാക്ഷിയാക്കി.

മറ്റൊരു സാക്ഷി, മംഗലാപുരം അന്നപൂർണേശ്വരി ക്ഷേത്രത്തിലെ ഈശ്വർ ഭട്ട് എന്നൊരു പുരോഹിതനായിരുന്നു. ഒരിയ്ക്കൽ ഭട്ടിന്റെ മുന്നിൽ വന്ന് ഒരാൾ ഒരു പാപപരിഹാര പൂജ ചെയ്യുവാൻ ആവശ്യപ്പെട്ടിരുന്നു. താൻ അറിയാതെ ഒരു സ്ത്രീയെ കൊലപ്പെടുത്തിയെന്നും അതിനുള്ള പരിഹാര പൂജകൾ ചെയ്തു തരണമെന്നുമാണു അയാൾ അപേക്ഷിച്ചത്. ആദ്യമൊന്നു മടിച്ചെങ്കിലും പിന്നെ ഭട്ട് പൂജ ചെയ്തുകൊടുത്തു. പിന്നീട് മോഹൻ കുമാറിന്റെ അറസ്റ്റിനു ശേഷം ചിത്രങ്ങൾ പുറത്തു വന്നപ്പോഴാണു, തന്റെ മുന്നിൽ പൂജയ്ക്കു വന്നയാൾ ഇയാൾ തന്നെയെന്നു ഭട്ടിനു മനസ്സിലായത്. ഭട്ട് നേരിട്ട് പൊലീസിനെ വിവരം അറിയിയ്ക്കുകയായിരുന്നു. പ്രധാനപ്പെട്ട ഈ മൂന്നു സാക്ഷികളോടൊപ്പം മറ്റ് 46 സാക്ഷികളെയും കൂടി ഉൾപ്പെടുത്തി, ഇരുപതു കേസുകളുടെ കുറ്റപത്രം മാംഗ്ലൂർ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ സമർപ്പിയ്ക്കപ്പെട്ടു.

തന്റെ കേസ് സ്വയം വാദിയ്ക്കാനാണു മോഹൻ കുമാർ തീരുമാനിച്ചത്. താൻ ഇരകൾക്ക് സൈനൈഡ് നൽകി കൊലപ്പെടുത്തി എന്നതിനു കൃത്യമായ തെളിവുകളൊന്നുമില്ല എന്നാണു അയാൾ വാദിച്ചത്. എന്നാൽ അബ്ദുൾ സലാമിന്റെ മൊഴി നിർണായകമായ ഒരു തെളിവായിരുന്നു. മോഹൻ കുമാറിന്റെ മരണവലയിൽ നിന്നും രക്ഷപെട്ട യുവതി വീഡിയൊ കോൺഫറൻസിംഗ് വഴി രഹസ്യമായാണു സാക്ഷി മൊഴി നൽകിയത്. യുവതികളുടെ മരണത്തോടനുബന്ധിച്ച ദിവസങ്ങളിൽ ഒന്നും മോഹൻ കുമാർ താൻ ജോലി ചെയ്യുന്ന സ്കൂളിൽ ഹാജരില്ലായിരുന്നു എന്നതും അയാൾക്കെതിരെ നിർണായകമായ തെളിവായി..

പ്രതി ചെയ്തത് മാപ്പർഹിയ്ക്കാത്ത കുറ്റമാണെന്നും വധശിക്ഷ നൽകണമെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ചെയബ്ബ ബീയരി ആവശ്യപ്പെട്ടു. താൻ കുറ്റം ചെയ്തിട്ടില്ലെന്നും വൃദ്ധരായ മാതാപിതാക്കൾക്ക് താൻ മാത്രമേ ആശ്രയമുള്ളു എന്നും മോഹൻ കുമാർ തന്നെ വെറുതെ വിടണമെന്നും മോഹൻ കുമാർ അപേക്ഷിച്ചു.

2013 ഡിസംബർ 17 നു, അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ബി കെ നായക് , അനിത, ലീലാവതി സുനന്ദ എന്നിവരുടെ കേസിൽ മോഹൻ കുമാർ കുറ്റക്കാരനെന്നു കണ്ടെത്തി. ലോക്കൽ പൊലീസിന്റെ അനാസ്ഥയും പാവപ്പെട്ടവരുടെ കാര്യത്തിൽ കാണിയ്ക്കുന്ന അവഗണനയുമാണു ഇതുപോലൊരു ക്രൂരന്റെ വലയിൽ പെട്ട് ഇത്രയും നിരപരാധികൾ കൊല്ലപ്പെടാൻ ഇടയാക്കിയതെന്ന് കോടതി നിരീക്ഷിച്ചു. കൃത്യമായ അന്വേഷണമോ വിവരങ്ങൾ കൈമാറലോ ചെയ്യാതെ പൊലീസ് കൈകഴുകുകയായിരുന്നു ഓരോ കേസിലും. പൊലീസിന്റെ ഈ നടപടികളെ കോടതി നിശിതമായി വിമർശിച്ചു. 2013 ഡിസംബർ 21 നു മോഹൻ കുമാറിനെ തൂക്കിക്കൊല്ലാൻ വിധിച്ചു.

കടപ്പാട് : ബിജുകുമാർ ആലക്കോട്

🔰ഇനി വരാൻ പോകുന്നത് Y2K38 എന്ന വിപത്താണ്

നമ്മൾ തിയതി എഴുതുന്നത് 20/09/2019 (DMY) എന്ന രീതിയാണ്. ഇതാണ് ലോകത്തേറ്റവും കൂടുതൽ ഉപയോഗിക്കുന്നതും.അമേരിക്കയിൽ 09/20/2019 (MDY)എന്ന രീതിയും ചൈനയിൽ 2019/09/20 (YMD)എന്നുമാണ്.ഈ മൂന്ന് രീതിയും പറയുവാൻ മൂന്ന് രാജ്യങ്ങൾ ഉദാ: പറഞ്ഞെന്ന് മാത്രം.ഒരു രാജ്യത്ത് തന്നെ ഒന്നിൽ കൂടുതൽ രീതിയും ഉപയോഗിക്കുന്നുണ്ട്.ഞാൻ പറയുന്നത് 2000 വർഷത്തിൽ നമ്മൾ നേരിട്ട Y2K പ്രശ്നത്തിന്റെ പരിഹാരത്തെക്കുറിച്ചാണ്.Y2K എന്നത് year 2000, അതായത് സിസ്റ്റത്തിൽ തിയതി നോക്കുമ്പോൾ 2000 എന്നതിനു പകരം അവസാനം രണ്ട് പൂജ്യം വരുന്ന രീതി (01/01/00)അത് 1900 ആകുമൊ എന്ന ആശങ്ക.പരിഹാരമെന്നത് 00 എന്നത് 2000 എന്ന് തിരുത്തുക ഇതിനെ date expansion എന്നാണ് പറയുക. ഇതിനുള്ള സോഫ്റ്റ് വെയർ ഉണ്ടാക്കിയിരുന്നു.എന്നാൽ കളങ്ങളിൽ തിയതി കയറ്റേണ്ടി വരുമ്പോൾ അവസാനം രണ്ട് കളങ്ങൾ മാത്രമുള്ളിടത്ത് ഇത് പ്രായോഗികമല്ല.പിന്നൊന്ന് 00 എന്നത് 2000 എന്നാണെന്ന് സിസ്റ്റത്തെ പഠിപ്പിക്കുക ഇതിനെ windowing എന്നാണ് പറയുക.ഇതിന്റെ സോഫ്റ്റ്‌വെയറും ഉണ്ട്. പിന്നെയുള്ളത് Encapsulation ആണ്.ഇതെല്ലാം 95% കംപ്യൂട്ടറുകളിലും പരിഗണിച്ചു. embedded ചിപ്പുകൾ ഉപയോഗിക്കുന്ന കംപ്യൂട്ടറുകൾക്ക് ഇത് ഫലവത്താവില്ല.embedded സിസ്റ്റം എന്നുപറഞ്ഞാൽ കീബോർഡും മൗസുമൊക്കെ വച്ച് ഉപയോഗിക്കുന്നതു മാത്രമല്ല കംപ്യൂട്ടർ,സെർവറുമായൊ മറ്റു കംപ്യൂട്ടറുമായൊ ഏതെങ്കിലും ഉപകരണവുമായൊക്കെ കണക്റ്റ് ചെയ്തിട്ടുള്ള കംപ്യൂട്ടറുമുണ്ട് ഉദാ: ആഢംബര കാറുകളിൽ. ടെലിഫോണിൽ, ക്രെഡിറ്റ് കാർഡിൽ, ഡിജിറ്റൽ ക്ലോക്ക്, TV,വാഷിംഗ് മെഷീൻ ,മൈക്രോവേവ് ഓവൻ etc...
ഇനി വരാൻ പോകുന്നത് Y2K38 എന്ന  വിപത്താണ്. അത് embedded സിസ്റ്റത്തെപ്പോലും ബാധിക്കുന്നതാണ്, ലളിതമായി പറഞ്ഞാൽ നമ്മൾ വാഷിംഗ് മെഷീനിലൊ ഓവനിലൊ time സെറ്റ് ചെയ്യുമല്ലൊ ആ time എത്രയെന്ന് സിസ്റ്റത്തിന് മനസിലാവാൻ പറ്റാതെയാവും. ഇവിടെ സമയമാണ് വില്ലൻ.സമയവുമായി ബന്ധപ്പെട്ട എല്ലാത്തിനും പണികിട്ടും.അത് പിന്നീട് പറയാം.

🔰റോക്കറ്റിന്റെ🚀 അടിയിലെ വെള്ളച്ചാട്ടം

         റോക്കറ്റ് വിക്ഷേപണം ടെലിവിഷൻ വഴിയെങ്കിലും കണ്ടിട്ടില്ലാത്തവർ വളരെ ചുരുക്കം ആയിരിക്കും. കൗണ്ട്ഡൗണ് മുതൽ തീയും പുകയും പുറന്തള്ളിക്കൊണ്ടുള്ള ആ കുതിപ്പ് മനോഹരമായ ഒരു കാഴ്ചയാണ്.എന്നാൽ നാസയുടെ ഭീമൻ റോക്കറ്റുകൾ മുകളിലേക്ക് ഉയരുന്നതിന് തൊട്ടുമുമ്പ് റോക്കറ്റിന്റെ അടിവശത്തായി ഒരു വമ്പൻ ജലപ്രവാഹം ഉണ്ടാകുന്നത് നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടാവില്ല മാത്രവുമല്ല നമ്മൾ പുകയെന്ന് തെറ്റിദ്ധരിക്കുന്നത് മിക്കവാറും ബാഷ്പീകരിക്കപ്പെട്ട ജലം ആയിരിക്കും.

പറഞ്ഞുവരുന്നത് നാസ,സ്പേസ് എക്‌സ് തുടങ്ങിയവരുടെ മൊബൈൽ റോക്കറ്റ് ലാഞ്ചിങ് പാഡുകളിൽ കാണപ്പെടുന്ന Sound Suppression Water System (SSWS) എന്ന സംഗതിയെപ്പറ്റിയാണ്.ബഹിരാകാശ ഷട്ടിലുകളും മാറ്റും കൊണ്ടുപോകുന്ന വലിയ റോക്കറ്റുകൾ വിക്ഷേപണ തറകളിൽ പ്രയോഗിക്കുന്ന ബലം വളരെ വലുതാണ്.റോക്കറ്റുകൾ ജ്വലനം ആരംഭിക്കുമ്പോൾ പുറത്തേക്ക് വരുന്ന ബലം(thrust) വലിയ തോതിലുള്ള ശബ്ദ തരംഗങ്ങളും(acoustic shock waves) താപവും സൃഷ്ടിക്കാറുണ്ട്.ശക്തമായ ഇത്തരം തരംഗങ്ങൾ തറയിൽ ഇടിച്ച് തിരിച്ച് മുകളിലേക്ക് പോകാനും അതുവഴി റോക്കറ്റിനും അതിലെ യാത്രികർക്കും അപകടമുണ്ടാകാനും കാരണമാകും.ഇത് തടയുക എന്നതാണ് ഈ വെള്ളച്ചാട്ടത്തിന്റെ ലക്ഷ്യം.റോക്കറ്റ്‌ ജ്വലനം തുടങ്ങുന്നതിന് തൊട്ട് മുൻപുള്ള സെക്കന്റുകളിൽ ലക്ഷക്കണക്കിന് ലിറ്റർ ജലമാണ് വിക്ഷേപണതറയിലേക്ക് അഴിച്ചുവിടുന്നത്.ഇനി എങ്ങനയാകും ജലം ശബ്ദതരംഗത്തെ ഒതുക്കുന്നത് 

റോക്കറ്റിൽ നിന്നും വരുന്ന തരംഗങ്ങൾ ജലത്തിലെ വായൂകുമിള(air bubbles)കളുമായി കൂട്ടിമുട്ടുന്നു.അങ്ങനെ തരംഗത്തിന്റെ ഊർജ്ജത്തിന്റെ നല്ലൊരു ഭാഗം കുമിളകൾ ആഗീരണം ചെയ്യുകയും ചുരുങ്ങുകയും ചെയ്യുന്നു അതിനോടൊപ്പം ഈ തരംഗഊർജ്ജത്തെ താപ ഊർജ്ജമായി മാറ്റുകയും ചെയ്യുന്നു.ഇതിന്റെയൊക്കെ ഫലമായി ജലം നീരാവിയാവുകയും പുക പോലെ നമുക്ക് അനുഭവപ്പെടുകയും ചെയ്യുന്നു.

വിക്ഷേപണത്തിന് തൊട്ട്മുൻപുള്ള ഈ വെള്ളപ്പാച്ചിൽ ശ്രദ്ധിച്ചിട്ടില്ലാത്തവർക്ക് ഈ ലിങ്കുകളിൽ കയറി നോക്കാവുന്നതാണ്
https://youtu.be/uuYoYl5kyVE
https://youtu.be/OnoNITE-CLc

 കടപ്പാട്:നാസ

🔰ഹെലിക്കോപ്റ്ററിനെ വരെ വീഴ്ത്തുന്ന കരയിലെ ബർമുഡ 🌀

ഹെലിക്കോപ്റ്ററിനെ വരെ വീഴ്ത്തുന്ന കരയിലെ ബർമുഡ 🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀
525 മീറ്ററുകളോളം ആഴമുള്ള, 1200 മീറ്ററുകളോളം വ്യാസമുള്ള ഒരു ഖനി. വെറും ഖനിയല്ല, വജ്രഖനി. അതായത് അരക്കിലോമീറ്റർ ആഴവും ഒരു കിലോമീറ്ററിന് മുകളിൽ വ്യാസവും. കാണുമ്ബോള് തന്നെ തലകറങ്ങും ഈ അഗാധ ഗര്ത്തം കണ്ടാല് ! റഷ്യയില് ഈസ്റ്റേണ് സൈബീരിയയിലെ 'ഡയമണ്ട് സിറ്റി ' എന്നറിയപ്പെടുന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്ന 'മിര് ' എന്ന ഖനിയാണ് ഇത്. ഭൂമിയിലെ ഏറ്റവും ആഴം കൂടിയ നാലാമത്തെ ഖനിയായ ഇത് ലോകത്തെ ഏറ്റവും വലുതും അതുപോലെ സമ്ബന്നവുമാണ്. ഏകദേശം 13 ബില്യണ് പൗണ്ട് വിലമതിക്കുന്നതാണ് ഖനി. 847.5 കോടിയോളം വിലമതിക്കുന്ന വജ്ര ശേഖരമാണ് മിര് ഖനിയില് ഉണ്ടായിരുന്നത് എന്നാണ് കണക്കാക്കുന്നത്. 1960കളില് ഒരു കോടി കാരറ്റ് വജ്രമാണ് പ്രതിവര്ഷം ഖനനം ചെയ്തിരുന്നതത്രെ.

1990കളിലെ സോവിയറ്റ് യൂണിയന്റെ തകര്ച്ചയോടെ 2004ല് ഖനിയിലെ പ്രവര്ത്തനം നിലച്ചു. എന്നാല്, പിന്നീട് ഇവിടെ നിര്മിച്ച ടണലുകളുടെ ശ്രേണി വഴി ഭൂമിയ്ക്കടിയില് നിന്നും വജ്രം ഖനനം ചെയ്തെടുക്കുന്നുണ്ട്. ഇന്ന് 10 ബില്യണ് പൗണ്ട് വിലമതിക്കുന്ന വജ്രമാണ് ഇവിടെ നിന്ന് പ്രതിവര്ഷം ലഭിക്കുന്നത്. മിര് ഖനിയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ബെര്മുഡ ട്രയാംഗിളിനെ പോലെ മുകളിലൂടെ കടന്നു പോകുന്ന വസ്തുക്കളെ ആകര്ഷിക്കാനുള്ള കഴിവ്. ഭീമാകാരമായ മിര് ഖനിയില് രൂപപ്പെട്ടിരിക്കുന്ന വായു ചുഴിയാണ് ഇതിന് കാരണം. ഹെലികോപ്ടറിന് പോലും ഇതിന്റെ മുകളിലൂടെ പറക്കാനാകില്ല എന്നാണ് പറയുന്നത്. എന്നാൽ ബർമുഡ ട്രയാങ്കിളിൽ ധാരാളം വ്യോമവാഹനങ്ങളും നാവികവാഹനങ്ങളും അകപ്പെട്ടിട്ടുണ്ടെങ്കിലും മിർ ഖനിയിൽ ഇതുവരെ അത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 

റിപ്പോർട്ടുകളില്ലാത്തതിനാൽ അങ്ങനെ തന്നെയാണെന്ന് വിശ്വസിക്കാനും വയ്യ. കാരണം, റഷ്യയുടെ പല രഹസ്യങ്ങളും ലോകത്തിനു മുമ്പിൽ വെളിപ്പെടുത്താതിരിക്കാൻ അവർക്കറിയാം. അതിനൊരു ഉത്തമ ഉദാഹരണമാണ് മിർ ഖനിയും. എന്ത് കൊണ്ടാണ് വലിയ തോതിൽ വരുമാനമുണ്ടാക്കവുന്ന വജ്രഖനിയുടെ പ്രവർത്തനം നിർത്തിവെച്ചത് എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. രഹസ്യം രഹസ്യമാക്കി വെക്കാൻ റഷ്യക്കാർ വളരെ മിടുക്കരാണ്. ഏതായാലും ഖനിയുടെ ആഴവും രൂപവുമാണ് വായു ചുഴി രൂപപ്പെടാന് കാരണമെന്ന് ഗവേഷകര് പറയുന്നു. വായു ചുഴിയില് ചില ഹെലികോപ്ടറുകള് അകപ്പെട്ടതിനെ തുടര്ന്ന് ഇതുവഴിയുള്ള വ്യോമപാത അടച്ചു.

എങ്ങനെയാണ് ഇവിടെ ഇത്രയുമധികം വജ്രശേഖരം വന്നതെന്നറിയാമോ ? സാധാരണ രീതിയിൽ ഭൂമിക്കടിയിൽ പാറകൾ ഉരുകിയൊലിച്ചു പരിണാമപ്പെടുന്ന മാഗ്മകൾ ഒരു സ്ഥലം കേന്ദ്രീകരിച്ചു കൂടിചേരുന്നത് സ്വാഭാവികമാണ്. ഇങ്ങനെ കൂടിച്ചേരുന്ന മാഗ്മ പിന്നീട് തണുക്കുമ്പോൾ വിവിധ ഘട്ടങ്ങളിലൂടെ ഖരാവസ്ഥയിലേക്ക് വീണ്ടും തിരികെ വരും. എന്നാൽ ഭൂമിയുടെ അഗാധ ആഴങ്ങളിലെ താപമേറ്റാൽ ഇത് തണുക്കാതെ അതേ സ്ഥിതിയിൽ തന്നെ മുന്നോട്ട് പോവാനാണ് സാധ്യത. എന്നാൽ, വെറും അരക്കിലോമീറ്റർ മാത്രം ആഴത്തിലുള്ള മിർ ഖനിയിൽ ഭൗമാന്തർഭാഗത്തെ താപം അത്രകണ്ട് ഏൽക്കുന്നില്ല. ഇതുമൂലം മാഗ്മ പൂർവസ്ഥിയിലേക്ക് വന്നു. ഇങ്ങനെ ഖരാവസ്ഥയിലേക്ക് തിരികെ വന്ന മാഗ്മ വിവിധ ഭാഗങ്ങളിലെ പാറകൾ ഉരുകിയൊലിക്കുന്നത് കൊണ്ടായത് കൊണ്ട്, വജ്രശേഖരവും അതിൽ അകപ്പെട്ടതാണെന്നാണ് വിലയിരുത്തുന്നത്. 

അല്റോസ എന്ന റഷ്യന് കമ്ബനിയുടെ ഉടമസ്ഥതയിലുള്ള മിര് ഖനിയില് നിന്നുമാണ് ലോകത്തെ നാലിലൊരു ഭാഗം വജ്രവും ഉത്പാദിപ്പിക്കുന്നത്. ഏഴ് മാസം നീണ്ടു നില്ക്കുന്ന ശൈത്യകാലത്ത് ഇവിടെ താപനില മൈനസ് 40 ഡിഗ്രി വരെ താഴാറുണ്ട്. സൈബീരിയയിൽ പൊതുവെ നല്ല ശൈത്യമാണ്. 

സോവിയറ്റ് സോഷ്യലിസ്റ് റിപ്ലബിക്കിൽ യാക്കൂത് ഓട്ടോണോമസിൽ സ്ഥിതി ചെയ്യുന്ന ഈ ഖനി ഉൾക്കൊള്ളുന്ന സ്ഥലത്തിന്റെ നവീകരിച്ച പേര് കിഴക്കൻ സൈബീരിയ എന്നാണ്. ശീതകാല യുദ്ധങ്ങൾക്കും നേരിട്ടുള്ളവക്കും ശൂന്യാകാശത്തേക്കുള്ള റോക്കറ്റ് വിക്ഷേപണത്തിനുമൊക്കെ സോവിയറ്റ് യൂണിയൻ പ്രധാനമായും പണം കണ്ടെത്തിയത് മിർ ഖനിയിൽ നിന്നുമാകാനാണ് സാധ്യത കൂടുതൽ. സാമ്ബത്തിക മുന്നേറ്റത്തിന്റെ കാര്യത്തില് ലോകരാജ്യങ്ങള്ക്കൊപ്പം സോവിയറ്റ് യൂണിയന്റെ പേരും ഉയര്ന്നു വരാന് കാരണം മിര് ഖനിയാണ് എന്ന് വേണമെങ്കിൽ പറയാം. 1957ലാണ് മിര് ഖനി നിര്മിച്ചത്. സോവിയറ്റ് ശാസ്ത്രജ്ഞരാണ് ഇവിടെ വജ്രത്തിന്റെ വൻ തോതിലുള്ള നിക്ഷേപം കണ്ടെത്തിയത്.

എന്റെ അച്ചൂട്ടൻ,😍


അവളെ കാണണം... അവളെ ഗാഡമായി പുണരണം.... അവളോട് ചേർന്ന് കുറച്ച് നേരം കഴിയണം...
അവളെ തേടി അവളുടെ നാട്ടിലേക്ക് പുറപ്പെടാൻ തീരുമാനിച്ചു.  
അത്രമേൽ ഇഷ്ടമായിരുന്നു അവളെ... അവളോട് ഒത്തു കഴിഞ്ഞ നാലു ദിനരാത്രങ്ങൾ എന്നെ അവളിലേക്ക് കൂടുതൽ അടുപ്പിച്ചു എല്ലാം എത്ര സുന്ദരമായിരുന്നു ഒരു നനുത്ത മഴ പോലെ സുന്ദരമായിരുന്നു .ഓരോ അവസരത്തിലും അവൾ എന്നെ ഞെട്ടിച്ചു . അവള് എന്റെ ആണ് എന്ന് ഞാൻ എന്റെ മനസ്സിന്റെ ഉള്ളറകളിൽ കൊത്തി വച്ചു. എന്നിലെ പ്രണയം എന്നിലെ അനുരാഗം എല്ലാം ഒരു നനുത്ത തെന്നൽ പോലെ അവളിലേക്ക് ഒഴുകുന്നത് ഞാൻ മനസ്സിലാക്കി . അവളുടെ ഓരോ കൊഞ്ചലും എന്നെ സംബോധന ചെയ്യുന്നതും ഞാൻ ആസ്വദിക്കുക ആയിരുന്നു .... 

വയ്യ... ഇനി കാണാതെ വയ്യ...

എന്റെ വീട്ടിൽ നിന്നും അൻപത് ഓളം കിലോമീറ്റർ ഉണ്ട് അവളുടെ വീട്ടിലേക്ക് ... പോകണം... പോയേ പറ്റൂ... മനസ്സിൽ ഉറപ്പിച്ചു....
നാളെ കാലത്ത് 8 മണിക്ക് ഞാനും അമ്മയും കൂടി പോകുന്നു. ഒറ്റയ്ക്കാണ് പോകുന്നത് എന്ന് പറഞ്ഞാൽ പ്രശ്നമാണ്, അതുകൊണ്ട് അമ്മയെ കൂട്ടി.  
അതിരാവിലെ യാത്ര പോകേണ്ടതിനാൽ പതിവിലും നേരത്തെ അവളോടു വിട പറഞ്ഞു കിടന്നു ,അല്ല അവൾ വിട പറഞ്ഞു. പക്ഷേ ഉറക്കം വരുന്നില്ല... കണ്ണടച്ചാൽ അവളുടെ കൂടെ ആർത്തുല്ലസിക്കാൻ പോകുന്ന വരും ദിവസത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ മാത്രം...
ചുമ്മാ ഇങ്ങനെ കിടന്നിട്ട് കാര്യമില്ല...
ഉറക്കവും വരുന്നില്ല... സമയവും നീങ്ങുന്നില്ല...  "ഞാനെന്തൊരു പ്രാന്തനാണെന്ന് "  മുഖം പറയാതെ പറയുന്നുണ്ടായിരുന്നു.നേരം പുലരാറായി ......

സുപ്രഭാതം......

2 മണിക്കൂർ ഇനി അവളിലേക്കുള്ള യാത്രയാണ്. ഇടയ്ക്കിടയ്ക്ക് ഒരു നനുത്ത കാറ്റായി അവൾ എന്നെ തഴുകുന്നതു പോലെ തോന്നി... 
ദൂരങ്ങൾ താണ്ടി അവളുടെ നാട്ടിലേക്ക്.... 

തന്റെ പ്രിയതമയെ കാണാൻ വെമ്പുന്ന മനസ്സുമായി അതിവേഗത്തിൽ അവൻ കൈകൾ ചലിപ്പിച്ചു . മനസ്സിൽ   എന്തോ ഒരു കൊട്ടും കോരവയും ആർഭാടവും കൊണ്ട് വീർപ്പുമുട്ടുന്ന ഒരു അനുഭവം അവനുണ്ടായി. മനസ്സിൽ സന്തോഷവും സംതൃപ്തിയും അനുഗ്രഹവും ഒക്കെ ഒന്നിച്ചു വരുന്നതിന്റെ ആനന്ദം മതിവരുവോളം അവൻ ആസ്വദിച്ചു . അവളിലേക്ക് എത്തിച്ചേരാനുള്ള ആദ്യ വെമ്പൽ അവനെ ഹരം കൊള്ളിച്ചു എത്ര മനോഹരമായിരുന്നു ആ നിമിഷങ്ങൾ......

ഏകദേശം 10 മണിയോടെ അവളുടെ നാട്ടിലെത്തി. ചെറിയ ഒരു ഗ്രാമം... 

അങ്ങനെ അവൻ തന്റെ പ്രാണ പ്രെയസിയുടെ അടുക്കൽ എത്തി. അവളുടെ കണ്ണുകളിലെ തിളക്കം അവനെ സന്തോഷത്തിന്റെ മുൾമുനയിൽ എത്തിച്ചു . അവള് വളരെ സന്തോഷവതി ആയിരുന്നു. അവളുടെ ഇടയ്ക്കിടയ്ക്ക് ഉള്ള കള്ള നോട്ടം അവനെ വളരെ അധികം വികാര ഭരിതനാക്കി. അങ്ങനെ നിമിഷങ്ങൾ കടന്നുപോകാൻ ആയി രണ്ടാളും ഇമകൾ കൊണ്ട് കവിത എഴുതി കൊണ്ടിരുന്നു. അവൻ അവളെ അടുത്തേക്ക് മാടി വിളിച്ചു ഒരു പേടമാനിനെ പോലെ അവള് അടുത്ത് വന്നു .  അവന് അവളുടെ കണ്ണുകളിലേക്ക് നോക്കാൻ ഒരു ഭയം ആയിരുന്നു. 

പക്ഷേ അവന്റെ മനസ്സിൽ അവന്റെ ഹൃദയത്തിൽ പ്രേണയത്തിന്റെ പെരുമ്പറ മുഴങ്ങുന്നത് അവൻ അറിഞ്ഞു . ഒരു ഹൃഥയത്താളത്തിനും അപ്പുറമല്ലാത്ത ദൂരത്തിൽ അവള് അവന്റെ അടുത്തിരുന്നപ്പോൾ അവന് ഒന്നും ഉരിയാടാൻ കഴിഞ്ഞില്ല. ആ വെമ്പൽ തുടർന്ന് കൊണ്ടിരുന്നു.

തളിര്‍ചില്ലപോലെ മനസ്സില്‍
നിന്റെ സ്മൃതിയും പൂക്കുന്നു.പ്രണയമേ നീയെനിക്ക് അകലെയാണ് 
എന്നാലും അരികിലാണ് ...

എന്തൊരു വികാരമീ പ്രണയം...
എന്തൊരു മാരകമായ അവസ്ഥയാണ് പ്രണയം പ്രണയം പ്രണയം

...ഞാൻ വരും... ഇനിയും വരും... നിന്നിലലിയാൻ... നിന്നെ ദാഹിക്കുന്ന വേഴാമ്പലിനെ പോലെ...❤❤❤❤

Luv You Achoottaaa😍😘😘😘

ഷാംപൂ കൊണ്ടെന്തുകാര്യം ? – അറിയാം ഷാംപൂവിന്റെ ശാസ്ത്രം



✳ഷാംപൂവിന് മുടിയുടെ കനം വർധിപ്പിക്കാനോ നീളം കൂട്ടാനോ കഴിയുമോ ? പച്ചമരുന്നുള്ള ഷാംപൂകൊണ്ട് പ്രയോജനമുണ്ടോ ? ഉപഭോക്താക്കൾ പരസ്യങ്ങളുടെ വർണ പ്രപഞ്ചത്തിൽ ആണ്ടുപോയി വഞ്ചിക്കപ്പെടുകയാണ് പലപ്പോഴും പതിവ്. ഷാംപൂവിന്റെ അടിസ്ഥാനധർമ്മവും ശാസ്ത്രവും മനസ്സിലാക്കിയാൽ ഉപഭോക്താവ് വഞ്ചിക്കപ്പെടില്ല.

✳പട്ടുപോല മൃദുലമായ നീണ്ട അഴകാർന്ന കേശം ഒരു സാധാരണ യുവതിയുടെ ചിന്ന ചിന്ന ആശകളിൽ ഒന്നാണ്. നിങ്ങളുടെ മുടി മൃദുലവും സമൃദ്ധവും നീണ്ടതും ആകുമെന്നാണ് വിവിധ ബ്രാൻഡ് നാമങ്ങളിൽ കമ്പോളത്തിൽ എത്തുന്ന ഷാംപൂകളെല്ലാം ആകർഷകമായ പരസ്യങ്ങളിലൂടെ അവകാശപ്പെടുന്നത്. പഴയ കാലത്തെ താളിയുടെ ആധുനിക രൂപമാണ് ഷാംപൂ. തലമുടി കഴുകി വൃത്തിയാക്കാനുള്ള ഉല്പന്നം എന്ന നിലയിൽ മാത്രമായിട്ടല്ല പരസ്യങ്ങളിൽ ഷാംപൂ അവതരിപ്പിക്കപ്പെടുന്നത്. മുടിയെ, സമ്പുഷ്ടമാക്കാനും പരുവപ്പെടുത്താനും വളർച്ച ത്വരിതപ്പെടുത്താനും താരൻ നിയന്ത്രിക്കാനും ഉതകുന്ന ചേരുവകൾ ഷാംപൂവിൽ ചേർത്തിട്ടുണ്ടെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ഇന്ന് പ്രചാരത്തിലുള്ള ഷാംപൂകൾ കേവലം മുടിയിലെ അഴുക്ക് നീക്കുന്ന ഉല്പന്നം മാത്രമല്ല, സൗന്ദര്യവർധകങ്ങളും ഔഷധങ്ങളും കൂടിയാണെന്ന് പരസ്യങ്ങൾ പറയുന്നു.

*സരളമായി പറഞ്ഞാൽ ഒരു ഡിറ്റർജന്റ് ലായിനിയാണ് ഷാംപൂ. അഴുക്ക് നീക്കാനുപയോഗിക്കുന്ന രാസികങ്ങളാണ് ഡിറ്റർജന്റുകൾ*

✳കമ്പോളത്തിൽ ആദ്യകാലങ്ങളിൽ എത്തിയ ഷാംപൂവിന്റെ അടിസ്ഥാന ഘടകം വെളിച്ചെണ്ണയുപയോഗിച്ച് ഉണ്ടാക്കുന്ന സോപ്പായിരുന്നു. വെളിച്ചെണ്ണ സോപ്പിന് പതയൽ ഗുണം കൂടും. പക്ഷേ കഠിനജലമാണെങ്കിൽ സോപ്പ് പതയില്ല. കൂടാതെ ജലത്തിൽ ലയിക്കാത്ത കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ്, ലവണങ്ങൾ ഉണ്ടാവുകയും അവ മുടിയിൽ പറ്റിപ്പിടിക്കുകയും ചെയ്യുന്നു. അത് കേശത്തെ അനാകർഷകമാക്കും. അതിനാൽ ഇപ്പോൾ സോപ്പിന് പകരം സംശ്ലേഷിത ഡിറ്റർജന്റുകളാണ് (Synthetic detergents) ഷാംപൂവിന്റെ അടിസ്ഥാന ഘടകം. ഡിറ്റർജന്റുകൾ കഠിനജലത്തിലും നന്നായി പതയും. ഇത്തരം രാസികങ്ങളുടെ അടിസ്ഥാന ധർമ്മം ജലത്തിന്റെ പ്രതല ബലം (Surface tension) കുറയ്ക്കുക എന്നതാണ്. അതിനാൽ ഇത്തരം രാസികങ്ങൾ പ്രതല പ്രവർത്തകങ്ങൾ (Surfactants) എന്ന പേരിലും അറിയപ്പെടുന്നു.

✳പലതരം പ്രതല പ്രവർത്തകങ്ങൾ ഷാംപൂകളിൽ ഉപയോഗിക്കുന്നുണ്ടെങ്കിലും സർവ്വസാധാരണമായി ഉപയോഗിക്കുന്നത് ലൗറിൽ സൾഫേറ്റുകൾ(LauryI  Sulfates), ലൗറിൽ ഈഥർ സൾഫേറ്റ് (LauryI Ether Sulfates), ആൾഫ ഒലെഫിൻ സൾഫോണേറ്റ് (Alpha Olephin Sulfonates) എന്നിവയാണ്. മേൽ സൂചിപ്പിച്ച ഡിറ്റർജന്റ് രാസികങ്ങളെല്ലാം തന്നെ കഠിനജലത്തിലും പതയുകയും അഴുക്കിനെ പൂർണമായും നീക്കിക്ക ളയുകയും ചെയ്യുന്ന പദാർത്ഥങ്ങളാണ്.

✳പ്രതല പ്രവർത്തകമായി സോപ്പോ ഡിറ്റർജന്റോ ചേർക്കുന്നതു കൂടാതെ ഷാംപൂവിൽ മറ്റ് ചില കൂട്ടുകളും ഉണ്ടാകും. ഫോം ബൂസ്റ്റർ അതായത് പത വർധിനികൾ, കണ്ടീഷനറുകൾ, സ്ഥിരീകാരികൾ (Stabilizers) ശ്യാനതയിൽ മാറ്റം വരുത്താനുള്ള രാസികങ്ങൾ (Viscosity modifiers) പരിരക്ഷകങ്ങൾ (Preservatives) ശോഭയേകുന്ന രാസികങ്ങൾ(Opacifies), മുടിയെ മൃദുവാക്കുന്ന രാസികങ്ങൾ (Emollients), സുഗന്ധവസ്തുക്കൾ (Perfumes), ചായങ്ങൾ (Dyes), എന്നിവയൊ ക്കെ ഷാംപൂവിൽ ഉൾച്ചേർക്കും. ഇവയൊക്കെ ചേരുന്നുണ്ടെങ്കിലും ഷാംപുവിന്റെ പ്രാഥമികധർമം തലമുടിയിൽ അടിഞ്ഞുകൂടുന്ന സെബം(Sebum) എന്ന മെഴുക്കിനെയും തലയിൽ തേയ്ക്കുന്ന എണ്ണയുടേയും ഔഷധങ്ങളുടേയും അവശിഷ്ടങ്ങളേയും നീക്കിക്കളയുക എന്നതാണ്. അ പ്പോൾ ഷാംപൂവിന് ഉണ്ടായിരിക്കേണ്ട അഭികാമ്യമായ ഗുണങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം.

കേശത്തിൽ അനായാസമായി തേയ്ക്കാനും കഴുകിക്കളയാനും കഴിയണം.
നിർവഹണം തൃപ്തികരമാകണം.
നറുമണം ഉണ്ടാവണം.
സുരക്ഷിതമാവണം
തീർച്ചയായും കനത്ത സമൃദ്ധമായ പത ഉണ്ടാവുന്ന ഷാംപൂവിനോടാണ് ഉപഭോക്താക്കൾക്ക് താൽപര്യം. അതുകൊണ്ട് ദൃശ്യമാധ്യമങ്ങളിലെ പരസ്യങ്ങളിൽ ഇക്കാര്യം എടുത്തു കാണിക്കപ്പെടുന്നു. ഷാംപു വിവിധ ഭൗതിക രൂപങ്ങളിൽ അങ്ങാടിയിൽ എത്തുന്നു. സുതാ ര്യവും നിർമലമെന്ന് തോന്നുന്നതുമായ ദ്രാവകരൂപത്തിലു ള്ള ഷാംപൂവാണ് നമുക്ക് ഏറ്റവും പരിചിതമായത്. എന്നാൽ ജെൽ (Gel) രൂപത്തിലും, ടോയ്‌ലറ്റ് സോപ്പുപോലെയോ ബാത്തിങ്ങ് ബാർ പോലെയോ കട്ടയുടെ രൂപത്തിലും ഷാംപൂ നിർമിക്കാറുണ്ട്.

*കണ്ടീഷണറുകള്‍*

✳കണ്ടീഷണർ (Conditioner)എന്നറിയപ്പെടുന്ന, മുടിയെ പരുവപ്പെടുത്താൻ സഹായിക്കുന്ന ഒരു ഘടകം എല്ലാ ഷാംപൂവിലും ഉണ്ടായിരിക്കും. ദ്രാവക ഷാംപൂ, കൈവള്ളയിലൊഴിക്കുമ്പോൾ പെട്ടെന്ന് ഒഴുകിപ്പോകാതിരിക്കാൻ തക്കവണ്ണം വിസ്കോസിറ്റി (Viscosity) കൂടിയതാവണം. തലയിൽ തേയ്ക്കുന്നതുവരെ അത് ഉള്ളംകയ്യിൽ ഉണ്ടാവണം. അതിനുശേഷം മുടിയിലും തലയോട്ടിയിലും പെ ട്ടെന്ന് പരത്തി തേയ്ക്കാൻ പറ്റണം. അവസാനം,  മുടിയിലോ തലയോട്ടിയിലോ ഒട്ടുംതന്നെ അവശേഷിക്കാതെ ഷാംപൂ നന്നായി കഴുകികളയാനാകണം. കഴുകിക്കഴിഞ്ഞാൽ മുടിനാരുകൾ തമ്മിൽ തമ്മിൽ ഒട്ടരുത്. അഴുക്കും മെഴുക്കും നീക്കി തോർത്തിയ മുടിയിൽ അല്പം ഈർപ്പമുണ്ടായിരിക്കും. അതിനാൽ നന്നായി ചീകി വയ്ക്കാൻ കഴിയണം. മുടിക്ക് സ്വാഭാവികമായ ഒരു തിളക്കമുണ്ട്. ഷാംപൂ തേച്ച് കുളിച്ചുണക്കിയ മുടിക്ക് ഈ സ്വാഭാവിക തിളക്കം നഷ്ടപ്പെടാൻ പാടില്ല. സ്വാഭാവികമായ മെഴുക്ക് പൂർണമായും നഷ്ടപ്പെട്ടാൽ മുടി വരണ്ട്, ഒട്ടും ചേലില്ലാത്തതായി തീരും. തൊട്ടാൽ മിനുസമുണ്ടാകില്ല. ഷാംപൂ തേച്ച് കുളിച്ചുകഴിഞ്ഞാലും മുടിയിൽ കുറച്ചെങ്കിലും സ്വാഭാവികമായ മെഴുക്ക് ഉണ്ടായിരിക്കണം. ആവശ്യത്തിലധികം സ്വാഭാവിക എണ്ണ നഷ്ടപ്പെട്ടാൽ മുടിക്കുണ്ടാവുന്ന ദോഷഫലങ്ങൾ പരിഹരിക്കുന്നതിനാണ് കണ്ടീഷണറുകൾ ചേർക്കുന്നത്. ഷാം പൂവും കണ്ടീഷണറും ചേരുമ്പോൾ അതൊരു ‘ടു ഇൻ വൺ (Two in One) ഉല്പന്നമായിത്തീരുന്നു. മുടിയിലെ അഴുക്കും മെഴുക്കും നീക്കപ്പെടും. ഒപ്പം അവശേഷിക്കുന്ന ഡിറ്റർജേന്റും നീക്കപ്പെടും. എന്നാൽ കണ്ടീഷണർ നിലനിൽക്കും. ഓരോ മുടിയിലും അതിന്റെ ലേപനം ഉണ്ടാവുകയും ചെയ്യും. ആവശ്യമില്ലാത്ത മെഴുക്കിനേയും അഭിലഷണീയമായ കണ്ടീഷണറിനേയും ഒരു നല്ല ഷാംപൂ തിരിച്ചറിയും. കണ്ടീഷനിംഗ് ഏജന്റുകളായി വിവിധത രം മെഴുക്കുള്ള പദാർത്ഥങ്ങൾ ഉപയോഗിക്കപ്പെടുന്നു. ലനോലിൻ, മുട്ടയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ചില ഉല്പന്നങ്ങൾ, സംശ്ലേഷിത സിലിക്കോൺ റെസിനുകൾ, ക്വാട്ടെർനറി അമോണിയം സൾഫേറ്റുകൾ എന്നിവ. അയോണിക സ്വഭാവമുള്ളതിനാൽ ഇവ ഡിറ്റർജന്റുകളുമായി കൂടിച്ചേരുന്നില്ല. അതിനാൽ ഷാംപൂ ഉപയോഗിച്ച് മുടി വൃത്തിയാക്കിയശേഷം തലമുടിയിൽ കണ്ടീഷണർ തേയ്ക്കണം.

*എന്തൊക്കെയാണ് കണ്ടീഷണറുകളുടെ ധർമം?*

✳സ്‌നേഹകങ്ങൾ അഥവാ ലൂബ്രിക്കന്റുകളായി പ്രവർത്തിച്ച്, അവ  ഈർപ്പമുള്ളതോ വരണ്ടതോ ആയ മുടിയുടെ രോധം കുറച്ച്, ചീകിമിനുക്കൽ എളുപ്പമുള്ളതാക്കിത്തീർക്കുന്നു. മുടി കൂടിപ്പിണയാതിരിക്കാനും ജടപിടിക്കാതിരിക്കാനും കണ്ടീഷണർ സഹായിക്കുന്നു. മുടിയിഴകളെ തമ്മിൽ കൂടിച്ചേരാതെ ഒറ്റയൊറ്റയായി നിർത്തുന്നു. അങ്ങനെ മുടി മൃദുവായി തീരുന്നു.

വരണ്ട മുടിയിൽ സ്റ്റാറ്റിക് ഇലക്ട്രിസിറ്റി അടിയുകയും മുടിയിഴകൾ പരസ്പരം വികർഷിച്ച് പാറിപറക്കുകയും ചെയ്യും. ഇങ്ങനെ സംഭവിക്കാതിരിക്കാൻ കണ്ടീഷനറുകൾ പ്രയോജനപ്പെടും. കെരാറ്റിൻ എന്ന പ്രോട്ടീനാണല്ലോ മുടിയിലുള്ളത്. കണ്ടീഷണറുകൾക്ക് കെരാറ്റിനുമായി ഒട്ടിനിൽക്കാനുള്ള രാസാകർഷണം ഉണ്ടായിരിക്കണം. കണ്ടീഷണറുകളുടെ പ്രഭാവം ദീർഘകാലം നിലനിൽക്കുന്നത് നല്ലതാണ്. പക്ഷേ ആവർത്തിച്ചാവർത്തിച്ച് ഷാംപൂ ഉപയോഗിക്കുമ്പോൾ അമിതമായി കണ്ടീഷണർ മുടിയിഴകളിൽ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. ഇതും മുടിയുടെ ആരോഗ്യത്തിന് നന്നല്ല.

✳മുടി, ജീവനില്ലാത്ത മൃതകോശങ്ങളുടെ സഞ്ചയമാണ് എങ്കിലും ജീവകങ്ങളും പ്രോട്ടീനുകളുമടങ്ങിയ ഷാംപൂകൾ കേശ പോഷകങ്ങൾ (Hair Nutrients) എന്ന പേരിൽ സുലഭമായി വിറ്റഴിക്കപ്പെടുന്നു. എന്നാൽ അവയ്ക്ക് മുടിയുടെ കനം വർധിപ്പിക്കാനോ നീളം കൂട്ടാനോ കഴിവില്ല. മുടി വേഗത്തിൽ വളരാൻ ഷാംപൂ സഹായകരമല്ല.

✳തലയിൽ പേൻ കളയുന്നതിനും താരൻ ഇല്ലാതാക്കുന്നതിനും രോഗബാധ തടയാനും ഔഷധങ്ങൾ ചേർത്ത ഷാംപൂ ഉപയോഗിച്ചു വരുന്നു. പേൻ നശിപ്പിക്കുവാൻ ഷാംപൂവിൽ കീടനാശിനി ചേർക്കുന്നുണ്ട്. ഉദാഹരണം പൈറത്രോയ്ഡ് (Pyrethroid) ഗ്രൂപ്പിൽപ്പെട്ട ഫിനോത്രിൻ (Phenoth rin) എന്ന കീടനാശിനി. സെലാനിയം ഡൈസൾഫൈഡ് (Selenium disulfide) ചേർന്ന ഷാംപൂ, അതിതീവ്രമായ താരൻ ബാധയുണ്ടെങ്കിൽ മാത്രമേ ഉപയോഗിക്കാവൂ. കാരണം സെലെനിയം ഡൈസൾഫൈഡ് ഒരു അർബുദകാരിയാണെന്ന് സംശയിക്കപ്പെടുന്നു. എന്നാൽ സിങ്ക് പൈറിതിയോൺ (Pyrithione)സുരക്ഷിതമാണത്രെ. ഔഷധങ്ങൾ ചേർത്ത ഷാംപൂകൾ രോഗലക്ഷണങ്ങളെ ശമിപ്പിക്കുമെങ്കിലും രോഗകാരണത്തെ ചികിത്സിക്കുന്നില്ല.
ഷാംപൂവിൽ ചേർക്കുന്ന ചില രാസിക ഘടകങ്ങൾ കണ്ണുകളെ അലോസരപ്പെടുത്താൻ സാധ്യതയുണ്ട്. അതിനാൽ ഉപയോഗിക്കുമ്പോൾ ഷാംപൂ കണ്ണിൽപ്പെടാതെ സൂക്ഷിക്കണം. സൾ ഫക്റ്റന്റുകളിൽ  വിഷപ്രഭാവങ്ങളുള്ള രാസികങ്ങളുടെ കലർപ്പ് ഉണ്ടാവാം. സൾടോൺ ത്വക്കിന് ഹാനികരമാണ്. ഡയോക്‌സേൻ അർബുദകാരിയും. സൂക്ഷ്മാണുക്കളുടെ വളർച്ച തടയാൻ ഷാംപൂവിൽ ചിലപ്പോൾ രോഗാണുനാശിനികൾ ചേർക്കാറുണ്ട്. അവയുടെ ദോഷഫലങ്ങളും പരിഗണിക്കേണ്ടതുണ്ട്. ഇവയിൽ മെർക്കുറി യൗഗികങ്ങൾ, ഫോർമാൽഡിഹൈഡ് തുടങ്ങിയവ ഉൾപ്പെടും. ചില ചേരുവകൾ സ്വയം വിഷപ്രഭാവമുള്ളതായി തീരും. ഉദാഹരണമായി ബ്രോണോപോൾ (Brono pol)എന്ന രാസികം ഷാംപൂവിലെ ആൽക്കൈലോ അമീൻ ലവണങ്ങളുമായി (Alkyloamine Salts) ചേരുമ്പോൾ അർബുദകാരിയായ നൈട്രോസോ അമീൻ (Nitrosoamine) ഉണ്ടാകുന്നു. ചില ഷാംപൂകൾ ഉപയോഗിക്കുമ്പോൾ വേദനയോടുകൂടിയ നീർക്കെട്ട് കണ്ണിൽ ഉണ്ടാകുന്നു.’No sting’ ഷാംപൂ എന്നറിയപ്പെടുന്നവയിൽ കൺമിഴികളെ അനസ്‌ത്തൈസ് (Anasthise) ചെയ്യുന്ന ചില ഘടകങ്ങൾ ഉണ്ടാവാം.

✳ഇനി അൽപം കേശവിചാരം

ഒരു യുവാവിന്റെ / യുവതിയുടെ തലയോടിന് ഏതാണ്ട് 1,00,000 മുടികളെ ഉൾക്കൊള്ളാൻ കഴിയും. ഓരോ മുടിയും മൃതകലയാണ് (Dead tissue) എന്നാൽ ഓരോന്നിനും ജീവനുള്ള വേരുണ്ട്, ഈ വേര് തലയോടിനുള്ളിലാണ്. 1,00,000 മുടിയിഴകളിൽ 80,000 മുതൽ 90,000 വരെ സദാ വളർന്നുകൊണ്ടേയിരിക്കുന്നു. 1000 മുതൽ 3000 വരെ മുടികൾ വളർച്ചയുടെ കാര്യത്തിൽ മെല്ലെപ്പോക്കുകാരാണ്. ശേഷിക്കുന്നവ വിശ്രമാവസ്ഥയിലോ കൊഴിയുന്ന അവസ്ഥയിലോ ആകാം. പ്രതിദിനം 100 മുടിയിഴകൾ കൊഴിഞ്ഞുപോകും. പക്ഷേ തായ്‌വേരിൽ നിന്ന് 100 പുതിയ കോശം പൊട്ടി മുളയ്ക്കും. അതെ; ചില കോശങ്ങളുടെ പൊഴിച്ചിൽ ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണ്. പക്ഷേ അമിതമായി മുടി കൊഴിയുന്നത്, ഒരു കാരണത്തിന്റെ മുന്നറിയിപ്പാണ്.

✳അനേകം സ്‌നേഹഗ്രന്ഥികൾ തലയോടിൽ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. അവയിൽ നിന്ന് സ്രവിക്കുന്ന എണ്ണ പോലെയുള്ള ഒരു ദ്രാവകമാണ് സെബം. സെബത്തിൽ കൊഴുപ്പ് (Fat) സ്വതന്ത്ര ഫാറ്റി അമ്ലങ്ങൾ (Free fatty acid) ഹൈഡ്രോകാർബണുകൾ എന്നി വ കൂടാതെ കൊളെസ്‌ട്രോളും (Cholestroll) അടങ്ങിയിരിക്കുന്നു. സെബത്തിന് എമൽസിഫീകരണ (Emulsifi) ത്തിനുള്ള കഴിവുണ്ട്. വ്യാപനശേഷിയും ഏറെയുണ്ട്. മുടിയിഴകളുടെ പ്രതലത്തിൽ സെബം വ്യാപിക്കുമ്പോൾ, മുടിക്കാകെ പളപളപ്പും തിളക്കവും വരും, മൃദുലമാകും. തലയോടിനെ സൂക്ഷ്മാണുക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കുകയെന്ന ധർമ്മം കൂടി സെബത്തിനുണ്ട്. സെബത്തിന് അമ്ലഗുണമുണ്ട്. അതിനാൽ PH മൂല്യം കൂടിയ, അതായത് ക്ഷാരീയമായ ഷാംപൂ തലയോട്ടിലെ സെബത്തിനെ നീക്കികളയുന്നു. PH മൂല്യം 7.5 ഉള്ള ഷാംപൂ കഷ്ടിച്ച് ക്ഷാരഗുണമുള്ളതാണ്. അതുപയോഗിച്ച് കുളിക്കുമ്പോൾ കുറച്ച് സെബം നഷ്ടപ്പെടും. ആരോഗ്യമുള്ള ഒരാളാണെങ്കിൽ ഒരു മണിക്കൂറിനകം സെബം വീണ്ടും സ്രവിക്കപ്പെടുകയും PH മൂല്യം 5ൽ തി രിച്ചെത്തുകയും ചെയ്യും.

ഷാംപൂകൾ സസ്യജന്യമോ അസസ്യജന്യമോ ആകും. അസസ്യജന്യ ഷാംപൂവിൽ മുട്ടക്കരുവോ ജലവിശ്ലേഷണം ചെയ്ത മൃഗപ്രോട്ടീനോ ചേർത്തിരിക്കും. അവ കൂടുതൽ മെച്ചപ്പെട്ട ഫലം നൽകുമെന്നാണ് പരസ്യങ്ങൾ അവകാശപ്പെടുന്നത്. വാരത്തിൽ രണ്ട് ദിവസം തലയിൽ ഷാംപൂ തേയ്ച്ച് കുളിക്കണമെന്നാണ് ഉല്പാദകർ നിർദേശിക്കുന്നത്. എങ്കിൽ മാത്രമേ നല്ല ഫലം ലഭിക്കുകയുള്ളുവെന്ന് അവർ പരസ്യപ്പെടുത്തുന്നു. എന്നാൽ തുടർച്ചയായി ഷാംപൂ ഉപയോഗിക്കുന്നതു മൂലം നഷ്ടപ്പെടുന്ന സെബം പൂർണമായും പുനർനിർമിക്കപ്പെടില്ല. ക്ഷാരത്തെ നീർവീര്യമാക്കാനുള്ള സെബത്തിന്റെ ശക്തി നഷ്ടപ്പെടുന്നു. ചില ഷാംപൂകൾ തുടർച്ചയായി ഉപയോഗിക്കുമ്പോൾ തലയോട്ടിലെ സ്‌നേഹഗ്രന്ഥികൾ ഉത്തേജിക്കപ്പെടുകയും ചെയ്യുന്നു. സെബം കൂടുതലായി മുടിയിഴകൾ തമ്മിൽ ഒട്ടിപ്പിടിക്കും. എപ്പോഴും എണ്ണമയം ഉണ്ടാവുകയും ചെയ്യും. പക്ഷേ ഈ അമിത സക്രിയത കുറേകാലം കഴിയുമ്പോൾ മന്ദഗതിയിലാകുകയും സെബത്തിന്റെ ഉല്പാദനം കുറയുകയും ചെയ്യും. അതോടെ മുടിയുടെ തിളക്കവും വഴക്കവും നഷ്ടപ്പെടും. പൊട്ടിപ്പോകാനും തുടങ്ങും.

ഇഞ്ചയിലും താളിയിലും ചീവാക്കയിലും പയറുപൊടിയിലും തുടങ്ങിയ കേശസംരക്ഷണം  ഇന്ന് പലതരത്തിലും രൂപത്തിലുമുള്ള ഷാംപൂകളിൽ എത്തിനിൽക്കുന്നു. ഉപഭോക്താക്കൾ പരസ്യങ്ങളുടെ വർണ പ്രപഞ്ചത്തിൽ ആണ്ടുപോയി വഞ്ചിക്കപ്പെടുകയാണ് പലപ്പോഴും പതിവ്. ഷാംപൂവിന്റെ അടിസ്ഥാനധർമ്മവും ശാസ്ത്രവും മനസ്സിലാക്കിയാൽ ഉപഭോക്താവ് വഞ്ചിക്കപ്പെടില്ല.

🔵🔵🔵🔵🔵🔵🔵🔵

Tuesday, January 14, 2020

പറമ്പിക്കുളം _കൊടും വനത്തിനുള്ളിലെ മധുവിധു

കൊടും വനത്തിനുള്ളിലെ മധുവിധു
 *******************************************

  
 
 കേരളത്തിലെ രണ്ടാമത്തെ കടുവാസംരക്ഷണകേന്ദ്രമായ വന്യജീവികൾ സ്വൈര്യവിഹാരം നടത്തുന്ന  കാട്ടിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു ഏറുമാടത്തിൽ താമസിക്കുക എന്നത് ആർക്കും ആശങ്ക ജനിപ്പിക്കുന്ന കാര്യം തന്നെ അവിടേക്കാണ  നമ്മുടെ യാത്ര .

പറമ്പിക്കുളം ആനമലൈ വന്യജീവി സങ്കേതം

കേരളത്തിൽ പാലക്കാട് കഴിഞ്ഞാൽ പൊള്ളാച്ചി റോഡിലൂടെ തമിഴ്‌നാട്ടിലേക്ക് കയറി വേണം പറമ്പിക്കുളത്തെത്താൻ .പറമ്പിക്കുളം സ്ഥിതി  ചെയ്യുന്നത് കേരളത്തിലാണെങ്കിലും തമിഴ്നാട്ടിലൂടെ മാത്രമേ അങ്ങോട്ടെത്താൻ സാധിക്കൂ .

സേതുമടെ ചെക്ക്‌ പോസ്റ്റിൽ ഒരാൾക്ക് 30രൂപയും, LMV -ക്ക് 100രൂപയും വാനിനു 150ഉം HV -ക്ക് 200ഉം ഗൈഡ് ഫീസ്‌ ഒരു വാഹനത്തിന് 150രൂപയും ക്യാമറക്ക് 80രൂപയും ആണ് ചാർജ് .

. പറമ്പിക്കുളം ചെക്‌പോസ്റ്റിൽ ഒരാൾക്ക് 23 രൂപയും കാറിനു  50  രൂപയും ആണ്  ഫീസ്‌.


കേരളത്തിലെ പാലക്കാട്‌ ജില്ലയിലെ ചിറ്റൂർ താലൂക്കിൽ ആണ് പറമ്പിക്കുളം സ്ഥിതി ചെയ്യുന്നത്, 1971 -ൽ സ്ഥാപിതമായ പറമ്പിക്കുളം വന്യജീവി സങ്കേതം 2010 -ൽ അന്നത്തെ കേന്ദ്രമന്ത്രി ആയിരുന്ന ജയറാം രമേശ്‌ ആണ് ടൈഗർ റിസേർവ് ആയി പ്രഘ്യാപിച്ചത്,കേരളത്തിലെ വലിപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള പശ്ചിമ ഘട്ട മലനിരകളിൽ  ഉൾപ്പെട്ട പറമ്പിക്കുളം കടുവ സങ്കേതത്തിന്റെ വലിപ്പം 643.66 സ്‌ക്വയർ കിലോമീറ്റർ ആണ്. 37 കടുവകളാണ് പറമ്പിക്കുളത്ത്‌ ഉള്ളത്, അതുകൂടാതെ പുള്ളിപ്പുലി, വരയാട്, ആന, കാട്ടുപോത്ത്‌, മാൻ തുടങ്ങിയ  നിരവധി മൃഗങ്ങളും, വ്യത്യസ്ത ഇനം പക്ഷികളും  ഇവിടെ ജീവിക്കുന്നു. അപൂർവ്വവും വംശനാശഭീഷണി നേരിടുന്നതുമായ വേറെയും  നിരവധി ജീവജാലങ്ങൾ  ഇവിടെയുണ്ട്

ഈ വനമേഖലയെ നിത്യഹരിത വനങ്ങൾ, അർദ്ധ നിത്യഹരിത വനങ്ങൾ , ഇലപൊഴിയും വനങ്ങൾ , മഴക്കാടുകൾ  തുടങ്ങിയ പേരുകളിൽ വ്യത്യസ്ത ഏരിയകളായി സംരക്ഷിച്ചു പോരുന്നു  . മനുഷ്യനിർമ്മിതമായ തേക്ക് തോട്ടങ്ങളും , ശുദ്ധജല വിതരണത്തിന് വേണ്ടി പരിസ്ഥിതിയോടു ഇഴുകിച്ചേർന്നു നിര്മിക്കപ്പെട്ടിട്ടുള്ള  മൂന്ന് അണക്കെട്ടുകളും  ഈ സ്ഥലത്തെ വൈവിധ്യങ്ങളിൽ  ചിലതാണ്.പറമ്പിക്കുളം, തുണക്കടവ്, പെരുവരിപ്പള്ളം എന്നീ പേരുകളിലാണ് ആ ഡാമുകൾ അറിയപ്പെടുന്നത് എന്നാൽ ഈ ഡാമിന്റെയൊക്കെ കൈവശാവകാശം അന്നത്തെ കരാർ അനുസരിച്ചു തമിഴ്നാടിനാണ്.

 പ്രധാനമായും 6 രീതിയിലുള്ള താമസസൗകര്യങ്ങളാണ് പറമ്പിക്കുളത്തു ഉള്ളത്.


1-Tented Niche Jungle Camps 


അകെ 10 ടെന്റുകളാണുള്ളത് .നല്ല വൃത്തിയും അറ്റാച്ഡ് ബാത്റൂമും ബാൽക്കണിയും ഉള്ള മനോഹരമായ ഒരു താമസസ്ഥലം

സാധാരണ ദിവസങ്ങളിൽ 6100 രൂപയും അവധിദിവസങ്ങളിൽ 7300 രൂപയുമാണ് ചാർജ് .

താമസത്തിനോട് കൂടെ 3  നേരം ഭക്ഷണം, ജംഗിൾ സഫാരി വൈകുന്നേരം, പറമ്പിക്കുളം റിസർവോയറിൽ ബാംബൂ റാഫ്റ്റിങ്, ട്രൈബൽ സിമ്പോണി - ട്രൈബൽ ആർട്ട് പ്രകടനം, ട്രക്കിംഗ് എന്നിവ കൂടി ഉൾപ്പെടുന്നതാണ് പാക്കേജ്

Check in : 12:00 PM Check Out : Next day 10.30 AM


2-Honey Comb (A/C) Jungle Camps


ആകെ 9 മുറികൾ.നല്ല വൃത്തിയും അറ്റാച്ഡ് ബാത്റൂമും ബാൽക്കണിയും ഉള്ള ഒരു ആഢംബര പഴയ ഇംഗ്ലീഷ് ബംഗ്ലാവ്.

സാധാരണ ദിവസങ്ങളിൽ 5000 രൂപയും അവധിദിവസങ്ങളിൽ 6100 രൂപയുമാണ് ചാർജ് .

താമസത്തിനോട് കൂടെ 3  നേരം ഭക്ഷണം, സ്വന്തം വാഹനത്തിൽ ജംഗിൾ സഫാരി, പറമ്പിക്കുളം റിസർവോയറിൽ ബാംബൂ റാഫ്റ്റിംഗ്, ട്രൈബൽ സിംഫണി - ട്രൈബൽ ആർട്ട് പ്രകടനം എന്നിവ കൂടി ഉൾപ്പെടുന്നതാണ് പാക്കേജ്


Check in : 12:00 PM Check Out : Next day 10.30 AM


3-Treetop hut, Thunakadavu Jungle Camps


ഹണിമൂൺ ദമ്പതികൾക്കായി ഏറ്റവും നല്ല സ്ഥലം. ഒരെണ്ണം മാത്രം  .നല്ല വൃത്തിയും അറ്റാച്ഡ് ബാത്റൂമും ബാൽക്കണിയും ഉള്ള വിശാലമായ ഏരിയ റിസർവോയറിലേക്കും ഇടതൂർന്ന വനത്തിലേക്കും കാണാവുന്ന രീതിയിൽ നിർമ്മിച്ചത്.


സാധാരണ ദിവസങ്ങളിൽ 4800 രൂപയും അവധിദിവസങ്ങളിൽ 6100 രൂപയുമാണ് ചാർജ് .


താമസത്തിനോട് കൂടെ 3  നേരം ഭക്ഷണം, ജംഗിൾ സഫാരി വൈകുന്നേരം, പറമ്പിക്കുളം റിസർവോയറിൽ ബാംബൂ റാഫ്റ്റിങ്, ട്രൈബൽ സിമ്പോണി - ട്രൈബൽ ആർട്ട് പ്രകടനം, ട്രക്കിംഗ് എന്നിവ കൂടി ഉൾപ്പെടുന്നതാണ് പാക്കേജ്.

ഞങ്ങൾ ബുക്ക് ചെയ്തത് ഈ ട്രീ ടോപ് ഹട്ടാണ്  .

Check in : 12:00 PM Check Out : Next day 10.30 AM


4-Treetop hut, Parambikulam Jungle Camps

ആകെ ഒരെണ്ണം മാത്രം.നല്ല വൃത്തിയും അറ്റാച്ഡ് ബാത്റൂമും ബാൽക്കണിയും ഉള്ള തേക്ക് തോട്ടങ്ങളുടെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ഏറുമാടം.

സാധാരണ ദിവസങ്ങളിൽ 3000 രൂപയും അവധിദിവസങ്ങളിൽ 3600 രൂപയുമാണ് ചാർജ് .

താമസത്തിനോട് കൂടെ 3  നേരം ഭക്ഷണം, സ്വന്തം വാഹനത്തിൽ ജംഗിൾ സഫാരി, പറമ്പിക്കുളം റിസർവോയറിൽ ബാംബൂ റാഫ്റ്റിംഗ്, ട്രൈബൽ സിംഫണി - ട്രൈബൽ ആർട്ട് പ്രകടനം

എന്നിവ കൂടി ഉൾപ്പെടുന്നതാണ് പാക്കേജ്

Check in : 12:00 PM Check Out : Next day 10.30 AM

5-Veettikunnu Island Jungle Camps


പറമ്പിക്കുളം വനത്തിനുള്ളിൽ റിസെർവോയറിനു നടുവിലായി സ്ഥിതി ചെയ്യുന്ന  ദ്വീപിൽ പുറം ലോകവുമായി ബന്ധമില്ലാതെ ശാന്തമായി സമാധാനമായി  താമസിക്കാൻ പറ്റിയ ഒരിടം  . ഒന്നര മണിക്കൂറോളം പുഴയിലൂടെ യാത്ര ചെയ്തു വേണം ദ്വീപിലെത്താൻ . 5  പേർക്ക് താമസിക്കാം . നാലു വിദഗ്ധ ബോട്ട്മാൻമാരും ഒരു പ്രകൃതിശാസ്ത്ര ഗൈഡും  നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. അതിഥികൾ അവരുടെ ഭക്ഷണവിഭവങ്ങൾ വാങ്ങേണ്ടി വരും. പാചകം ചെയ്യാനുള്ള സൗകര്യങ്ങൾ  ഉണ്ടാവും


സാധാരണ ദിവസങ്ങളിൽ 9100 രൂപയും അവധിദിവസങ്ങളിൽ 9700 രൂപയുമാണ് ചാർജ് .


Check in : 12:00 PM Check Out : Next day 10.30 AM
 

6-Peruvari Island Nest Jungle Camps


പെരുവേരി ഡാമിന് സമീപം പുഴയിലൂടെ ചങ്ങാടത്തിൽ അര മണിക്കൂർ ദൂരത്തിൽ  സ്ഥിതി ചെയ്യുന്ന ഒറ്റപ്പെട്ട ഒരു  ദ്വീപിൽ  സൂര്യാസ്തമയത്തിന്റെ മനോഹര ദ്ര്‌ശ്യങ്ങൾ കണ്ടു  താമസിക്കാൻ പറ്റിയ ഒരിടം  . 4 പേർക്ക് താമസിക്കാം . നാലു വിദഗ്ധ ബോട്ട്മാൻമാരും ഒരു പ്രകൃതിശാസ്ത്ര ഗൈഡും  നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. അതിഥികൾ അവരുടെ ആവശ്യകത അനുസരിച്ച് അവരുടെ ആഹാര സാധനങ്ങൾ വാങ്ങേണ്ടി വരും. പാചകം ചെയ്യാനുള്ള സൗകര്യങ്ങൾ  ഉണ്ടാവും.

 

സാധാരണ ദിവസങ്ങളിൽ 6000 രൂപയും അവധിദിവസങ്ങളിൽ 8000 രൂപയുമാണ് ചാർജ് .

Check in : 12:00 PM Check Out : Next day 10.30 AM

കൂടാതെ ഡോർമെറ്ററി സൗകര്യങ്ങളും ,മറ്റു നാച്ചുറൽ ക്യാമ്പുകളുമെല്ലാം  പറമ്പിക്കുളത്തുണ്ട് ..

ആനമല കുന്നുകൾക്കും നെല്ലിയാമ്പതി മലകൾക്കും ഇടയിലാണ് പറമ്പിക്കുളം സ്ഥിതി ചെയ്യുന്നത് . വന്യജീവി സങ്കേതത്തിന്റെ തെക്കേ  അതിർത്തി 1,438 മീറ്റർ  ഉയരമുള്ള കരിമല എന്ന കൊടുമുടിയാണ്  .വടക്കേ അതിർത്തി തുറക്കുന്നത്  നെല്ലിയാമ്പതി കുന്നുകളിലേക്കാണ് . പുഴയിലുള്ള വെള്ളം നേരെ  ചാലക്കുടിപ്പുഴയിലേക്കാണ് ഒഴുകിയെത്തുന്നത് . ഈ  സംരക്ഷണ മേഖലയിൽ ഏതാണ്ട് 2000 ത്തോളം ആദിവാസികൾ താമസിക്കുന്നുണ്ട് . 4 ഗോത്രങ്ങളായി 6  വ്യത്യസ്ത കോളനികളിലായിട്ടാണ് അവരിവിടെ കഴിയുന്നത് .അതായതു കാടർ, മലസർ, മുദുവാസ്, മലമലസർ എന്നീ ആദിവാസി ഗോത്രവിഭാഗങ്ങളും കരിയാർകുറ്റി, സംഗം കോളനി, കടവ് കോളനി, പൂപ്പാറ, എർത്ത്‌ ഡാം കോളനി, കടവ് കോളനി എന്നീ ആദിവാസി കോളനികളുമാണ് അവിടെയുള്ളത്. അവർക്കു വേണ്ടി ഒരു lp സ്കൂളും ഒരു പ്രാഥമികാരോഗ്യകേന്ദ്രവും അവിടെയുണ്ട്  ഓരോ കുടുമ്പത്തിലെ ഒരാൾ വീതം ഇവിടെ നമുക്ക് ഗൈഡായും ,തുഴച്ചിലുകാരായും ,കാന്റീൻ ജീവനക്കാരായുമൊക്കെ,....ജോലിചെയ്യുന്നുണ്ട്.ഈ ടൂറിസം ആണ് അവരുടെ ഇന്നത്തെ ജീവിതമാർഗം.കാടിനോടും നാടിനോടും ഒരുപോലെ ഇഴുകി ചേർന്ന് ജീവിക്കുന്ന ഒരു പറ്റം നല്ല ആളുകൾ. ഇവർക്ക് തമ്മിൽ സംസാരിക്കാൻ ലിപിയില്ലാത്ത ഒരു ഭാഷയുണ്ട്.മലയാളികളായ ഇവർക്ക് എല്ലാ കാര്യങ്ങൾക്കും തമിഴ്‌നാടിനെ ആശ്രയിക്കണം.. അങ്ങനെയങ്ങനെ അവരുടെ വിശേഷങ്ങൾ ഒരുപാടുണ്ട്...


അല്ലെങ്കിൽ ജംഗിൾ സഫാരി, ട്രക്കിങ്, ബാംബൂ റാഫ്റ്റിങ്, ഭക്ഷണം  എന്നിവ ഉൾപ്പെട്ട കോംബോ പാക്കേജ് എടുത്താൽ നമ്മുടെ വാഹനം കടത്തുകയും വൈകുന്നേരം വരെ അവിടെ ചില വഴിക്കുകയും ചെയ്യാം.10 പേർക്ക് 9700രൂപയാണ് ഈ പാക്കേജിന്  .


ഇനി സ്വന്തം വാഹനമില്ലാത്തവർക്കു ksrtc ബസിലും എവിടെയെത്താം.

പാലക്കാട്‌ നിന്നും ksrtc രാവിലെ 8 .15  നും, പൊള്ളാച്ചിയിൽ നിന്ന് തമിഴ്നാട് ബസ്‌ രാവിലെ 6:05നും ഉച്ച തിരിഞ്ഞു 3 മണിക്കും ആണ് ഉള്ളത് .

തിരിച്ചു പറമ്പിക്കുളത്തു നിന്ന് പാലക്കാടേക്ക് 12:35 നും പൊള്ളാച്ചിക്ക് രാവിലെ 8:45നും വൈകുന്നേരം 5:45നും

ഇതാണ് ആവിടേക്കെത്തിപ്പെടാനുള്ള മറ്റൊരു മാർഗം .


ബുക്കിംഗ് www.parambikulam.org എന്ന സൈറ്റ് വഴിയോ

09442201690,

09442201691

എന്നീ മൊബൈൽ നമ്പറുകളിൽ വിളിച്ചോ ചെയ്യാം.

ബുർജ്‌ ഖലീഫ



*04-01- 2010*

*ബുർജ്‌ ഖലീഫ ഇന്ന് പത്താം വയസ്സിലേക്ക്‌*

+------+-------+------+---------+-----+------+

അറബ് ഐക്യനാടുകളിലെ ദുബായിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഉയർന്ന കെട്ടിടമാണ് ബുർജ് ഖലീഫ ("ഖലീഫ ടവർ"). 2010 ജനുവരി നാലിന് ഉദ്ഘാടനം ചെയ്ത 160 നിലകളോടു കൂടിയ ഈ ടവർ 95 കിലോമീറ്റർ ദൂരെ നിന്നു കാണാനാവും.  828 മീറ്റർ ഉയരമുള്ള ഈ കെട്ടിടം ഇന്നുവരെ നിർമ്മിച്ചിട്ടുള്ള മനുഷ്യനിർമ്മിതികളിൽ ഏറ്റവും ഉയരം കൂടിയതാണ്. ഇതിന്റെ നിർമ്മാണം തുടങ്ങിയത് 21 സെപ്റ്റംബർ 2004 നാണ്.


ദുബായിയുടെ വികസന പദ്ധതിയായ ഡൌൺ‌ ടൌൺ ബുർജ് ഖലീഫ എന്ന 2 കി.m2 (0.8 sq mi) വിസ്താരത്തിലുള്ള വികസനപദ്ധതിയുടെ ഭാഗമാണ് ബർജ് ദുബായ്. ദുബായിയിലെ പ്രധാന ഗതാഗത പാതയായ ഷേക് സായിദ് റോഡിനടുത്തായി നിലകൊള്ളുന്ന ഈ കൂറ്റൻ എടുപ്പിന്റെ ശില്പി അഡ്രിയാൻ സ്മിത്ത് ആണ്.  ബർജു ദുബായിയുടെ പ്രധാന നിർമ്മാണ കരാറുകാർ സാംസങ്ങ്, ബേസിക്സ്, അറബ്ടെക് എന്നീ കമ്പനികളാണ്. നിർമ്മാണ മേൽനോട്ടം ടർണർ എന്ന കമ്പനിയാണ്‌ ഏറ്റെടുത്തിരിക്കുന്നത്.


ഇതിന്റെ മൊത്തം നിർമ്മാണ ചെലവ് ഏകദേശം US$1.5 ബില്ല്യൺ ആണ്. കൂടാതെ മൊത്തം വികസനപദ്ധതിയായ ഡൌൺ‌ ടൌൺ ദുബായിയുടെ നിർമ്മാണ ചെലവ് US$20 ബില്ല്യൺ ആണ്.

*നിർമ്മാണം*

ഷിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കിഡ്മോർ, ഓവിങ്സ് ആന്റ് മെറിൽ (Skidmore, Owings, and Merrill) എന്ന സ്ഥാപനമാണ് ഈ സൌധത്തിന്റെ എഞ്ചിനീയറിംഗും ആർക്കിടെക്ചറും ചെയ്തിരിക്കുന്നത്. ലോകപ്രശസ്തരായ ബിൽ ബേക്കർ എന്ന ചീഫ് സ്ട്രക്ച്വറൽ എഞ്ചിനീയറും, അഡ്രിയൻ സ്മിത്ത് എന്ന ചീഫ് ആർക്കിടെക്റ്റും ചേർന്നാണ് ഇതിന്റെ രൂപകൽ‌പ്പന നിർവ്വഹിച്ചത്. ദക്ഷിണകൊറിയൻ കമ്പനിയായ സാംസങ്ങ് C&T ആണ് നിർമ്മാണ പ്രവർത്തനങ്ങളുടെ പ്രധാന കോൺ‌ട്രാക്റ്റർ. ലോകത്തിലെ മറ്റു രണ്ട് സുപ്രധാന അംബരചുംബികളായ തായ്പേയ് 101, മലേഷ്യയിലെ ട്വിൻ ടവറുകൾ എന്നിവ നിർമ്മിച്ച പരിചയമാണ് സാംസങ്ങിനെ ഈ സ്ഥാനത്തേക്ക് എത്തിച്ചത്. അവരോടൊപ്പം Samsung, BESIX, Arabtec തുടങ്ങിയ യൂ.എ.ഇ കമ്പനികളും നിർമ്മാണപ്രവർത്തനങ്ങളിൽ തുല്യ പങ്കു വഹിച്ചു. ഹൈദർ കൺസൾട്ടിംഗ് കമ്പനിയാണ് നിർമ്മാണത്തിലെ എഞ്ചിനീയറിംഗ് സൂപ്പർവൈസറായി നിയോഗിക്കപ്പെട്ടത്. 12000 ൽ അധികം നിർമ്മാണ തൊഴിലാളികൾ ഈ കെട്ടിടം യാഥാർത്ഥ്യമാക്കുന്നതിനു പിന്നിൽ അധ്വാ‍നിച്ചിട്ടുണ്ട് എന്നുകണക്കാക്കപ്പെടുന്നു. ഇതുകൂടാതെ അത്രതന്നെ എഞ്ചിനീയർമാർ, ടെക്നീഷ്യന്മാർ തുടങ്ങിയവർ ഇതിന്റെ വിവിധ എഞ്ചിനീയറിംഗ് ജോലികളിൽ പങ്കെടുത്തു.

2004 ജനുവരി മാസത്തിലാണ് ബുർജ് ഖലീഫയുടെ ഫൌണ്ടേഷൻ ജോലികൾ ആരംഭിച്ചത്. ഫൌണ്ടേഷൻ നിർമ്മാണത്തിനായി മാത്രം എട്ടുമാസങ്ങൾ വേണ്ടിവന്നു. 2004 സെപ്റ്റംബർ മാസത്തിൽ കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങി. റാഫ്റ്റ് (ചങ്ങാടം) ഫൌണ്ടേഷൻ രീതിയിലാണ് ഇതിന്റെ അടിസ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. ഇതിനായി ആദ്യം സൈറ്റിലെ മേൽ മണ്ണ് അൻപതോ അറുപതോ മീറ്റർ ആഴത്തിൽ എടുത്തുമാറ്റി ഉറപ്പുള്ള ഒരു തലത്തിലേക്ക് എത്തുന്നു. അവിടെനിന്ന് താഴേക്ക് കോൺക്രീറ്റ് പൈലുകൾ ഇറക്കുന്നു. സിലിണ്ടർ ആകൃതിയിലുള്ള കുഴികൾ കുഴിച്ച് അതിൽ കോൺക്രീറ്റും കമ്പിയും ചേർത്ത് തൂണുകൾ വാർത്താണ് പൈലുകൾ ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള 192 പൈലുകളാണ് ബുർജ് ഖലീഫയുടെ ഫൌണ്ടേഷന്റെ അടിസ്ഥാനം. ഒന്നരമീറ്റർ വ്യാസവും 47 മീറ്റർ നീളവുമുള്ള ഈ പൈലുകൾ ഓരോന്നും വളരെ ഉറപ്പുള്ള മണ്ണിലേക്ക് ആഴ്ന്നിറങ്ങിയാണ് ഉറച്ചിരിക്കുന്നത്. ഈ പൈലുകൾക്ക് മുകളിലായി മുപ്പതു മീറ്ററോളം കനമുള്ള കോൺക്രീറ്റ് റീ‍ഇൻഫോഴ്സ്ഡ് സ്ലാബ്. 45000 ക്യുബിക് മീറ്റർ കോൺക്രീറ്റ് ഉപയോഗിച്ചിരിക്കുന്ന ഫൌണ്ടേഷന്റെ ആകെ ഭാരം 1,10,000 ടൺ. ഫൌണ്ടേഷനു വേണ്ടി വളരെ കുറഞ്ഞ ജലാഗിരണശേഷിയുള്ളതും, അതേസമയം അതീവ സാന്ദ്രതയുള്ളതുമായ കോൺക്രീറ്റ് മിശ്രിതം പ്രത്യേകമായി വികസിപ്പിച്ചെടുക്കുകയായിരുന്നു. ഇതിനുമുകളിലാണ് ഈ അംബരചുംബി പടുത്തുയർത്തിയിരിക്കുന്നത്. റാഫ്റ്റ് രീതിയിലുള്ള ഫൌണ്ടേഷന്റെ പ്രത്യേകത, അത് ഒരു ചങ്ങാടം പോലെ ഒറ്റക്കെട്ടായി അതിനുമുകളിലുള്ള കെട്ടിടത്തെ താങ്ങി നിർത്തുന്നു എന്നതാണ്. കെട്ടിടത്തിന്റെ നിർമ്മാണത്തിനായി 3,30,000 ക്യുബിക് മീറ്റർ കോൺക്രീറ്റും, 55,000 ടൺ സ്റ്റീൽ കമ്പിയും ഉപയോഗിച്ചു.

2005 മാർച്ച് ആയപ്പോഴേക്കും കെട്ടിടം അതിന്റെ ആകൃതി കൈവരിച്ച് ഉയരുവാൻ തുടങ്ങിയിരുന്നു. ഇംഗീഷ് അക്ഷരമായ Y യുടെ ആകൃതിയിൽ മൂന്ന് ഇതളുകളോടുകൂടിയ ഒരു പൂവിന്റെ ആകൃതിയാണ് ഈ കെട്ടിടത്തിന്റെ തിരശ്ചീനഛേദതലത്തിനുള്ളത്. ഈ ആകൃതിയാണ് ഇത്രയധികം ഉയരത്തിലേക്ക് പോകുമ്പോഴും അതിന് ആവശ്യമായ സ്റ്റബിലിറ്റി നൽകുന്നത്. മരുഭൂമിയിൽ കാണപ്പെടുന്ന Hymenocallis എന്ന പൂവിന്റെ ആകൃതിയിൽനിന്നാണ് ഇതിന്റെ ആശയം ഉൾക്കൊണ്ടിട്ടുള്ളത്.

*രൂപകൽ‌പ്പന*

കെട്ടിടത്തിന്റെ മധ്യഭാഗം (core) ഫൌണ്ടേഷൻ മുതൽ ഏറ്റവും മുകളിലെ നിലവരെ നീളുന്ന, ആറുവശങ്ങളോടുകൂടിയ ഒരു ഭീമൻ hexagonal കുഴലാണ്. ഈ കുഴലിനു ചുറ്റുമായി നന്നാല് അടുക്കുകളായി ഉയരുന്ന രീതിയിൽ ആണ് കെട്ടിടത്തിന്റെ മറ്റു നിലകൾ പടുത്തുയർത്തിയിരിക്കുന്നത്. മുകളിൽ നിന്ന് താഴേക്ക് വരുന്തോറും ചില പ്രത്യേക ഉയരങ്ങളിൽ വച്ച് നന്നാല് അടുക്കുകളിൽ ഏറ്റവും പുറമേഉള്ളതിന്റെ ഉയരം വിപരീത-ഘടികാരദിശയിൽ തിരിയുന്ന ഒരു സ്പൈറൽ രീതിയിൽ കുറഞ്ഞുകുറഞ്ഞു വരുന്നു. ഉയരത്തിന്റെ പകുതിക്കു താഴെ ഭാഗങ്ങളിൽ മുന്നും നാലും ബെഡ് റൂമുകളോടുകൂടിയ റസിഡൻഷ്യൽ ഫ്ലാറ്റുകൾ ഉൾപ്പെടുത്തുവാൻ ഈ ഡിസൈൻ മൂലമാണ് സാധിക്കുന്നത്. മുകളിലേക്ക് പോകുംതോറും ഓഫീസുകൾ, സ്വീറ്റുകൾ തുടങ്ങിയവയാണുള്ളത്. Central core നെ മൂന്നുവശങ്ങളിൽ നിന്ന് സപ്പോർട്ട് ചെയ്യുന്ന sheer wall buttresses താങ്ങി നിർത്തുന്നു. ഈ രീതിയിലുള്ള ഒരു എഞ്ചിനീയറീംഗ് രീതി തന്നെ ഇതിനായി പ്രത്യേകം വികസിപ്പിച്ചതാണ്.

കെട്ടിടം മുകളിലേക്ക് ഉയർന്നുകൊണ്ടിരിക്കുമ്പോൾ തന്നെ, ഇങ്ങുതാഴെ അതിന്റെ പുറംചട്ടയുടെ പണികൾ ആരംഭിച്ചിരുന്നു. 2006 മാർച്ച് മാസം ആയപ്പോഴേക്കും 50 നിലകൾ പിന്നിട്ടു. 2007 ഫെബ്രുവരിയിൽ നിലവിലുണ്ടായിരുന്ന ഏറ്റവും അധികം നിലകളോടുകൂടിയ സിയേഴ്സ് ടവറിന്റെ ഉയരവും കവിഞ്ഞിരുന്നു ബുർജ് ഖലീഫ. 2007 സെപ്റ്റംബർ ആയപ്പോഴേക്കും 150 നിലകളും പൂർത്തീകരിച്ചു. ഒരാഴ്ചയിൽ ഒരു നില എന്ന ആവറേജ് വേഗതയിലാണ് കെട്ടിടത്തിന്റെ നിർമ്മാണം അപ്പോൾ പുരോഗമിച്ചുകൊണ്ടിരുന്നത്

156 നില വരെ കോൺക്രീറ്റിൽ നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിന്റെ ബാക്കി നാലു നിലകളും അതിനുശേഷം മുകളിലേക്കുള്ള ഭാഗങ്ങളും സ്ട്രക്ചറൽ സ്റ്റീലിൽ ആണു നിർമ്മിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ സ്പൈർ (ഏറ്റവും മുകളിലുള്ള ഭാഗം) മാത്രം 4000 ടണ്ണിലധികം ഭാരമുള്ള സ്റ്റീൽ സ്ട്രക്ചറാണ്. ഇതിൽ 46 സർവീസ് ലെവലുകൾ ഉണ്ട് - ഇവ ആൾതാമസത്തിനായി ഉദ്ദേശിച്ചുള്ളവയല്ല.

ഈ കെട്ടിടത്തിന്റെ പുറംചട്ട (Facade) 1,528,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ളതാണ്. അലുമിനം, സ്റ്റീൽ, ഗ്ലാസ് എന്നിവയാൽ നിർമ്മിച്ചിരിക്കുന്ന ഈ പുറംചട്ടയും ഒട്ടനവധി പ്രത്യേകതകളുള്ളതുതന്നെ. ദുബായിയിലെ അത്യുഷ്ണത്തിൽ കേടുപാടുകൾ കൂടാതെ വർഷങ്ങളോളം പിടിച്ചു നിൽക്കുവാൻ ശേഷിയുള്ള പൌഡർ കോട്ടിംഗുകൾ ഈ ഫ്രെയിമുകളിൽ പതിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള 24,348 പാനലുകളാണ് കെട്ടിടത്തിന്റെ പ്രധാനഭാഗങ്ങളെ പൊതിഞ്ഞിരിക്കുന്നത്. ഓരോ പാനലുകളുടെയും വലിപ്പം : 6.4 മീറ്റർ ഉയരം, 1.2 മീറ്റർ വീതി, 750 കിലോ ഭാരം! ഈ ഗ്ലാസ് ഷീറ്റുകൾ എല്ലാം കൂടി നിരത്തിവച്ചാൽ 14 ഫുഡ്ബോൾ ഗ്രൌണ്ടുകൾ മറയ്ക്കാൻ മതിയാമെന്നു കണക്കാക്കപ്പെടുന്നു. ഇവകൂടാതെ രണ്ടായിരത്തോളം ചെറു ഗ്ലാസ് പാനലുകൾ കൂടി ചേരുന്നതാണ് കെട്ടിടത്തിന്റെ പുറംചട്ട. ചൈനയിൽനിന്നെത്തിയ മുന്നൂറോളം വിദഗ്ദ്ധരാണ് ഈ പാനലുകളെ യഥാസ്ഥാനങ്ങളിൽ ഉറപ്പിച്ചത്.


മുകളിലേക്ക് ഉയർന്നു പോകുന്ന ഒരു വിർച്വൽ സിറ്റി തന്നെയായാണ് ബുർജ് ഖലീഫ വിഭാവനം ചെയ്തിരിക്കുന്നത്. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ഷോപ്പിംഗ് സെന്ററുകൾ, ആയിരത്തോളം ലക്ഷ്വറി റസിഡൻഷ്യൽ അപ്പാർട്ട്മെന്റുകൾ, ഓഫീസുകൾ, റിക്രിയേഷൻ സൌകര്യങ്ങൾ, തുടങ്ങി ഒരു ആധുനിക നഗരത്തിൽ വേണ്ടതെല്ലാം ഈ പടുകൂറ്റൻ സൌധത്തിനുള്ളിൽ തന്നെ സജ്ജീകരിച്ചിരിക്കുന്നു. പ്രശസ്ത ഇറ്റാലിയൻ ഹോട്ടൽ ഗ്രൂപ്പായ അർമ്മാനി ആണ് ബുർജ് ഖലീഫയിലെ 5 സ്റ്റാർ ഹോട്ടൽ നടത്തുന്നത്. സൌധത്തിന്റെ കോൺകോഴ്സ് മുതൽ ആദ്യ എട്ടുനിലകളും 38, 39 നിലകളും ഈ ഹോട്ടലിനായി മാറ്റി വേർതിരിച്ചിരിക്കുന്നു. ഇതുകൂടാതെ 9 മുതൽ 16 വരെ നിലകളിൽ അർമാനി റസിഡൻഷ്യൽ ഫ്ലാറ്റുകളും ഉണ്ട്. ഇതും ഹോട്ടലിന്റെ തന്നെ ഫർണിഷ്ഡ് ഫ്ലാറ്റ് സേവനമാണ്.

19 മുതൽ 108 വരെ നിലകളിലായി 900 ലക്ഷ്വറി ഫ്ലാറ്റുകളാണ്. സ്റ്റുഡിയോ ഫ്ലാറ്റുകൾ മുതൽ ഒന്ന്, രണ്ട്, മൂന്ന്, നാല് ബെഡ് റൂം ഫ്ലാറ്റുകൾ വരെ ഇക്കൂട്ടത്തിൽ പെടും. 43, 76, 123 എന്നീ നിലകളിൽ ഓരോ സ്കൈ ലോബികൾ സജീകരിച്ചിരിക്കുന്നു. ഓരോ സ്കൈലോബിലും ഒരു ഇടത്താവളമാണ് എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം. ലോകോത്തര നിലവാരത്തിലുള്ള ജിംനേഷ്യം, ഇൻ‌ഡോർ / ഔട്ട് ഡോർ സ്വിമ്മിംഗ് പൂളുകൾ, മീറ്റിംഗ് / റിക്രിയേഷൻ ഹാളുകൾ, ലൈബ്രറി, ഒരു ചെറിയ ഷോപ്പിംഗ് സെന്റർ, മീറ്റിംഗ് പോയിന്റുകൾ എന്നിവയെല്ലാം ഇവയിൽ സജ്ജീകരിച്ചിരിക്കുന്നു.

*ലിഫ്റ്റ് സംവിധാനങ്ങൾ*

58 ലിഫ്റ്റുകളുള്ള ഈ ടവറിലെ ഒരു ലിഫ്റ്റ് പോലും ഗ്രൌണ്ട് ഫ്ലോർ മുതൽ 160 മത്തെ നിലവരെ സഞ്ചരിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത. എക്പ്രസ് ലിഫ്റ്റുകൾ സ്കൈലോബി കൾക്കിടയിലാണു സഞ്ചരിക്കുക. ഇതിനിടയിലുള്ള ഫ്ലോറുകളിലേക്ക് പോകേണ്ടവർ സ്കൈലോബിയിൽ നിന്ന് മറ്റൊരു ലോക്കൽ ലിഫ്റ്റിലേക്ക് മാറിക്കയറേണ്ടതുണ്ട്. ലിഫ്റ്റുകളുടെ മറ്റൊരു പ്രത്യേകത, ഏതു ഫ്ലോറിലേക്കാണ് പോകേണ്ടതെന്ന് ലിഫ്റ്റിൽ കയറുന്നതിനു മുമ്പ് തന്നെ ഒരു ടച്ച് സ്ക്രീൻ പാഡിൽ വിവരം നൽകണം എന്നതാണ്. ഈ ടച്ച് സ്ക്രീനുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു കമ്പ്യൂട്ടർ വിവിധ നിലകളിൽ കാത്തുനിൽക്കുന്ന യാത്രക്കാരുടെ ലക്ഷ്യസ്ഥാനങ്ങൾ അവലോകനം ചെയ്യുകയും, ഏറ്റവും കുറഞ്ഞ വെയിറ്റിംഗ് സമയം ലഭിക്കത്തക്ക വിധത്തിൽ വിവിധ ഫ്ലോറുകളിലുള്ളവരെ സ്വയമേവ വിവിധ ലിഫ്റ്റുകളിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നരീതിയിലാണ് ലിഫ്റ്റുകളുടെ സംവിധാനം. പ്രധാന സർവ്വീസ് ലിഫ്റ്റ് കെട്ടിടത്തിന്റെ മധ്യഭാഗത്താണുള്ളത്. ആ ലിഫ്റ്റ് ഒറ്റയടിക്ക് 504 മീറ്റർ ഉയരം വരെ പോകാൻ തക്കവിധം നിർമ്മിച്ചിട്ടുള്ളതാണ്. കൂടാതെ ലിഫ്റ്റുകളോരോന്നും ഡബിൾ ഡക്കർ കാ‍ബുകളാണ് - ഓരോന്നിലും 14 യാത്രക്കാർ വരെ ഒരുമിച്ച് യാത്രചെയ്യാം. സെക്കന്റിൽ 10മീറ്റർ വേഗത്തിലാണ് പ്രധാന ലിഫുകളുടെ സഞ്ചാരം. പ്രശസ്തമായ ഓറ്റിസ് കമ്പനിയാണ് ബുർജ് ഖലീഫയിലെ എല്ലാ ലിഫ്റ്റുകളും നിർമ്മിച്ചിരിക്കുന്നത്.

*പരിപാലനം*

ഈ സൌധത്തിന്റെ പുറംചട്ടയിൽ പറ്റിപ്പിടിക്കുന്ന പൊടി കഴുകിമാറ്റി, ഗ്ലാസ് പാനലുകൾ വൃത്തിയായി സൂക്ഷിക്കുവാനായി ഉള്ള സംവിധാനങ്ങളും ബുർജ് ഖലീഫയുടെ പുറംചട്ടയിൽ തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്. 40, 73, 109 എന്നി നിലകളിൽ ഒരു തിരശ്ചീന ട്രാക്ക് ഉറപ്പിച്ചിരിക്കുന്നു. ഇവയിൽ ഒന്നരടൺ ഭാരം വരുന്ന ഓരോ ബക്ക്റ്റ് മെഷീനുകൾ ഉറപ്പിച്ചിരിക്കുന്നു. ഈ മെഷീനുകൾ ജനാ‍ലകൾക്കുമുമ്പിൽ തിരശ്ചീനമായും ലംബമായും നീങ്ങി അവ വൃത്തിയാക്കും. 109 നു മുകളിലുള്ള നിലകൾ കഴുകിവൃത്തിയാക്കുന്നത് ധൈര്യശാലികളായ ജോലിക്കാർ, കേബിളുകളിൽ തൂങ്ങിയിറങ്ങുന്നതരത്തിലുള്ള ബക്കറ്റുകളിൽ ഇരുന്നുകൊണ്ടാണ്. ഏറ്റവും മുകളിലെ സ്പൈർ കുഴൽ മനുഷ്യ സഹായമില്ലാതെ സ്വയം കഴുകി വൃത്തിയാക്കുന്ന മറ്റൊരു സംവിധാനവും പ്രത്യേകമായി തയ്യാറാക്കിയിട്ടുണ്ട്.



*വീക്ഷണതലം*

“അറ്റ് ദി ടോപ്” എന്ന വിഗഹവീക്ഷണ തലം നിർമ്മിച്ചിരിക്കുന്നത് 124 മത്തെ നിലയിലാണ്. ഇവിടെ പൊതുജനങ്ങൾക്ക് ടിക്കറ്റോടുകൂടി പ്രവേശിക്കാം. പ്രസന്നമായ അന്തരീക്ഷമുള്ള ദിവസങ്ങളിൽ അവിടെനിന്നുള്ള കാഴ്ച അത്യന്തം മനോഹരമാണ്. ആധുനിക ബൈനോക്കുലർ സംവിധാനങ്ങളിലൂടെ വളരെ അകലെയുള്ള കാഴ്ചകൾ കാണാം. ബുർജ് ഖലീഫയുടെ മുകളറ്റം 95 കിലോമീറ്റർ അകലെ നിന്ന് കാണാം എന്നാണ് കണക്കാക്കിയിരിക്കുന്നത് (അന്തരീക്ഷം പ്രസന്നമാണെങ്കിൽ!).

*ഇറിഗേഷൻ സിസ്റ്റം*

പ്രത്യേക രീതിയിലുള്ള ഒരു ഇറിഗേഷൻ സിസ്റ്റമാണ് ബുർജ് ഖലീഫയുടെ ചുറ്റുപാടുമായി ഏക്കറുകളിൽ വ്യാപിച്ചുകിടക്കുന്ന പുൽത്തകിടിയേയും ഉദ്യാനത്തേയും പരിപാലിക്കുവാൻ ഉപയോഗിക്കുന്നത്. ഈ മരുഭൂമിയിലെ പച്ചപ്പിനെ പരിപാലിക്കുവാനായി ഉപ്പുവെള്ളം ഉപയോഗിക്കുവാൻ സാധിക്കില്ല എന്നറിയാമല്ലോ. റോഡ് സൈഡിലുള്ള പച്ചപ്പുകളെ നനയ്ക്കുന്നത് ശുദ്ധീകരിച്ച ഡ്രെയിനേജ് വെള്ളം കൊണ്ടാണ്. എന്നാൽ ഇവിടെ മറ്റൊരു സംവിധാനമാണ് ഉപയോഗിക്കുന്നത്. ഈ കെട്ടിടത്തിലെ എയർകണ്ടീഷനിംഗ് സിസ്റ്റത്തിൽ നിന്ന് ശേഖരിക്കുന്ന ഘനീഭവിച്ച (condensed) അന്തരീക്ഷ ബാഷ്പം ശേഖരിക്കുവാനായി പ്രത്യേക ടാങ്കുകൾ കെട്ടിടത്തിന്റെ അടിയിൽ നിർമ്മിച്ചിട്ടുണ്ട്. ഇത്രയും വലിയ കെട്ടിടത്തിനെ ശീതീകരിക്കുവാൻ വേണ്ട എയർ കണ്ടീഷനറിൽ നിന്ന് ലഭിക്കുന്ന വെള്ളം പ്രതിവർഷം 56 ദശലക്ഷം ലിറ്റർ ആയിരിക്കുമെന്നു കണക്കാക്കുന്നു.

*എഞ്ചിനീയറിംഗ് വെല്ലുവിളികൾ*

മിക്കവാറും എല്ലാ വലിയ ഡെവലപ്മെന്റ് പ്രോജക്റ്റുകളിലും കാണാവുന്ന എഞ്ചിനീയറിംഗ് വെല്ലുവിളികൾ ഈ സൌധത്തിന്റെ നിർമ്മാണത്തിലും ഉണ്ടായിരുന്നു. 606 മീറ്റർ ഉയരത്തിലേക്ക് കോൺക്രീറ്റ് പമ്പു ചെയ്യുക,സ്പൈറിന്റെ ഭാഗമായ 350 ടണ്ണോളം ഭാരമുള്ള ഇരുമ്പു പൈപ്പ് ഈ കെട്ടിടത്തിന്റെ ഉള്ളിൽ വച്ചു തന്നെ ഉണ്ടാക്കി 200 മീറ്ററോളം ജായ്ക്ക് ഉപയോഗിച്ച് മുകളിലേക്ക് ഉയർത്തുക, ഇത്രയധികം ഭാരവും അതിന്റെ സമ്മർദ്ദവും താങ്ങാനാവുന്ന ഒരു കോൺക്രീറ്റ് മിശ്രിതം ഫൌണ്ടേഷനു വേണ്ടി കണ്ടുപിടിക്കുക, അതിന്റെ താപനില ശരിയായി നിയന്ത്രിച്ചുനിർത്തിക്കൊണ്ട് നിർമ്മാണവേളയിൽ കോൺക്രീറ്റ് കട്ടിയായിപ്പോകാതെ സൂക്ഷിക്കുക, ശക്തമായ കാറ്റിനെ അതിജീവിച്ച് സ്ഥിരതയോടെ നിൽക്കാനാവുന്ന ഡിസൈൻ കണ്ടുപിടിക്കുക, കെട്ടിടത്തിന്റെ പുറംചട്ടയായ 24348 അലുമിനം ഗ്ലാസ് പാനലുകൾ ഈ കെട്ടിടത്തിനു ചുറ്റും വിജയകരമായി ഉറപ്പിക്കുക തുടങ്ങി സിവിൽ എഞ്ചീനിയറിംഗിനു മുമ്പിലുള്ള വെല്ലുവിളികൾ അസംഖ്യമായിരുന്നു. ഇവയിൽ പലതും ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ഈ വെല്ലുവിളികൾ ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കിയതാണ് ഒരുപക്ഷേ ഈ സൌധത്തിന്റെ നിർമ്മാണത്തിലെ ഏറ്റവും അഭിമാനകരമായ കാര്യം. ബുർജ് ഖലീഫയുടെ നിർമ്മാണത്തെ സംബന്ധിച്ചിടത്തോളം അന്നേവരെ അസാധ്യമെന്നു തോന്നിയിരുന്ന ഓരോഎഞ്ചിനീയറിംഗ് സന്നിഗ്ദ്ധതകൾക്കും ഒരു പരിഹാരമായി പുതിയ പുതിയ ടെക്നോളജികൾ ആവിഷ്കരിക്കുകയും കണ്ടുപിടിക്കുകയും ചെയ്തിട്ടുണ്ട് .

*പ്രത്യേകതകൾ*

Burj Khalifa compared to some other well-known tall structures

ലോകത്തെ ഏറ്റവും ഉയരം കുടിയ കെട്ടിടം
താങ്ങുകളില്ലാത്ത ഉയരം കൂടിയ കെട്ടിടം
കൂടുതൽ നിലകളുള്ള കെട്ടിടം
കൂടുതൽ ഉയരത്തിൽ പാർപ്പിടങ്ങളുള്ള കെട്ടിടം
എറ്റവും ഉയരത്തിൽനിന്ന് പുറംകാഴ്ചകൾ ആസ്വദിക്കാവുന്ന കെട്ടിടം
കൂടുതൽ ദൂരത്തിൽ സഞ്ചരിക്കുന്ന എലിവേറ്റർ
നീളം കൂടിയ എലിവേറ്റർ
ഈ എഞ്ചിനീയറീംഗ് അത്ഭുതത്തിന്റെ പേരിൽ ഇപ്പോൾ തന്നെ ലോക റിക്കോർഡുകൾ അനവധി. മനുഷ്യ നിർമ്മിതമായ ഏറ്റവും ഉയരം കൂടിയ നിർമ്മിതി (ഇതിൽ കെട്ടിടങ്ങളും ടി.വി / റേഡിയോ ടവറുകളും പെടുന്നു), ഏറ്റവും കൂടുതൽ നിലകളുള്ള കെട്ടിടം (160) ഏറ്റവും ഉയരത്തിലുള്ള ഒബ്സർവേഷൻ ഡെക്ക് (124 മത്തെ നിലയിൽ), ഏറ്റവും ഉയരമേറിയ അംബരചുംബികളിൽ റസിഡൻഷ്യൽ ഫ്ലാറ്റുകളും ഉൾപ്പെടുന്ന ലോകത്തെ ആദ്യ കെട്ടിട സമുച്ചയം, സെക്കന്റിൽ 18 മീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കുന്ന ലിഫ്റ്റുകൾ, 500 മീറ്ററിലധികം ഉയരുന്ന ലിഫ്റ്റ്, അലുമിനം-ഗ്ലാസ് ഫസാഡ് (പുറംചട്ട) 500 മീറ്ററിലധികം ഉയരത്തിൽ ഉറപ്പിച്ചിട്ടുള്ള ഏറ്റവും ഉയരമേറിയ കെട്ടിടം, 76 മത്തെ നിലയിൽ സ്വിമ്മിംഗ് പൂൾ ഉള്ള ഏക കെട്ടിടം തുടങ്ങി ബുർജ് ഖലീഫയുടെ പേരിൽ നിലവിലുള്ള റിക്കോർഡുകൾ ഒട്ടനവധിയാണ്.